May 20, 2025 |

ബംഗ്ലാദേശ് കലാപത്തെ മറയാക്കിയ വ്യാജ പ്രചാരണങ്ങള്‍

ഹിന്ദു ക്രിക്കറ്റ് താരത്തിന്റെ വീട് കത്തിച്ചു, ഹിന്ദു സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ അഴിച്ചെടുത്തു, കൂട്ടബലാത്സംഗം ചെയ്തു

ബംഗ്ലാദേശ് ഭരണകൂടത്തിന്റെ അധികാര ശ്രേണി അഴിച്ചു പണിതിരിക്കുകയാണ് വിദ്യാർത്ഥി പ്രക്ഷോഭം. സംവരണത്തിനെ എതിർത്ത് കൊണ്ട് വിദ്യാർത്ഥികൾ നടത്തിയ സമരം, വളരെ പെട്ടന്ന് ഷെയ്ഖ് ഹസീനയുടെ സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കണമെന്ന ആവശ്യത്തിലേക്ക് കൂടി വളർന്നു. ഹസീനയുടെ രാജി പ്രഖ്യാപനത്തിന് ശേഷം, ജനക്കൂട്ടം പ്രധാനമന്ത്രിയുടെ കൊട്ടാരത്തിലേക്ക് ഇരച്ചുകയറുകയും സർക്കാർ ഉടമസ്ഥതയിലുള്ള മറ്റ് കെട്ടിടങ്ങളും അവാമി ലീഗ് പാർട്ടി അംഗങ്ങളുടെ വീടുകളും നശിപ്പിക്കുകയും ചെയ്തു.false Claims of Hindu Attacks by Bangladeshi Protesters

പക്ഷെ ഈ പ്രക്ഷോഭത്തിന് ഇന്ത്യയിലടക്കം മറ്റൊരു ഭാഗം കൂടി ചർച്ച ചെയ്യപ്പെട്ടു. മതന്യൂനപക്ഷങ്ങളുടെ വീടുകൾക്കും ആരാധനാലയങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെ രാജ്യത്തുടനീളം ആക്രമണങ്ങൾ നടന്നതായി ഇന്ത്യൻ, പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നാറ്റോർ, ധാക്ക, പാട്ടുഖാലി, ജെസ്സോർ തുടങ്ങിയ നഗരങ്ങളിലെ ഹിന്ദു ക്ഷേത്രങ്ങളും അക്രമിക്കപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയെപ്പോലെ തന്നെ, ബംഗ്ലാദേശിനും ഹിന്ദു-മുസ്ലിം സമുദായങ്ങൾക്കിടയിൽ മതപരമായ സംഘർഷങ്ങളുടെ നീണ്ട ചരിത്രമുണ്ട്.ജനസംഖ്യയുടെ 8% വരുന്ന ഹിന്ദു ന്യൂനപക്ഷവും ഭൂരിപക്ഷവും തമ്മിൽ കലാപമുണ്ടായിട്ടുണ്ട്. എന്നാൽ സംവരണ വിരുദ്ധ പ്രക്ഷോഭത്തിൽ ഹിന്ദു സമുദായത്തിലെ സ്ത്രീകളടക്കം അക്രമിക്കപ്പെട്ടു എന്ന വാർത്തകൾ വ്യാജമാണ്.

ഹിന്ദു ക്രിക്കറ്റ് താരത്തിന്റെ വീട് കത്തിച്ചെന്ന വ്യാജ വാദം

ബംഗ്ലാദേശി ഹിന്ദു ക്രിക്കറ്റ് താരം ലിറ്റൺ ദാസിൻ്റെ വീടിന് തീയിട്ടു എന്നൊരു വാർത്ത ഇന്ത്യയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എക്‌സിലൂടെ രണ്ട് ചിത്രങ്ങളുടെ കൊളാഷും തെളിവായി പങ്കിട്ടിട്ടുണ്ട്. ഒരു ചിത്രത്തിൽ ദൈവങ്ങളുടെ സമീപത്ത് ഇരിക്കുന്ന ക്രിക്കറ്റ് താരവും, മറുപുറത്ത് കത്തിയെരിയുന്ന അദ്ദേഹത്തിന്റെ വീടും കാണാം.   ഒരുദശലക്ഷത്തിലധികം ആളുകളാണ് ഈ പോസ്റ്റ് കണ്ടിരിക്കുന്നത്. ഈ കൊളാഷും, വാർത്തയും മറ്റ് അക്കൗണ്ടുകളും പങ്കിട്ടിട്ടുണ്ട്.

ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആൾ ലിറ്റൺ ദാസിന്റെ ചിത്രം,  റിവേഴ്‌സ് ഇമേജ് സെർച്ചിൽ പരിശോധിച്ച്  അദ്ദേഹത്തിൻ്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് എടുത്തതാണെന്ന് ദി വയർ ഉറപ്പുവരുത്തിയിട്ടുണ്ട്. പക്ഷെ ചിത്രത്തിൽ അദ്ദേഹത്തിന്റെ പിന്നിൽ കത്തിയെരിയുന്ന വീട്, മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഷ്‌റഫെ മൊർത്താസയുടെതാണ്. ഈ മാസം ആദ്യം അദ്ദേഹത്തിന്റെ വീടിന് പ്രതിഷേധക്കാർ തീയിട്ടതിനെക്കുറിച്ചുള്ള മാധ്യമ വാർത്തകളിൽ ഈ ചിത്രം നൽകിയിട്ടുണ്ട്. ദി വയർ വീടിൻറെ ജിയോലൊക്കേഷൻ കണ്ടെത്തി മൊർതാസയുടേതാണെന്ന് സ്ഥിരീകരിച്ചു. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പ്രവർത്തനങ്ങളും ഹസീനയുടെ അവാമി ലീഗ് പാർട്ടിയുമായുള്ള അടുത്ത ബന്ധവുമാണ് അക്രമണത്തിലേക്ക് നയിച്ചത്. ഈ വർഷം ആദ്യം ബംഗ്ലാദേശിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ അവാമി ലീഗ് സ്ഥാനാർത്ഥിയായി തുടർച്ചയായി രണ്ടാം തവണയും വിജയിച്ചിരുന്നു. നരെയിൽ-2 നിയോജകമണ്ഡലത്തിൽ നിന്നുള്ള പാർലമെൻ്റ് അംഗമായിരുന്നു ഈ മുസ്ലീം കായികതാരം.

ഹിന്ദു സ്ത്രീകളെ ബലാത്സംഗം ചെയ്ത്, അടിവസ്ത്രങ്ങൾ അഴിച്ചെടുത്തെന്ന തെറ്റായ പ്രചരണം

ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന അവകാശവാദം ഉന്നയിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിട്ട ഈ വിവരങ്ങൾ നിരവധി ആളുകളാണ് പങ്കുവച്ചത്. എന്നാൽ ചില ചിത്രങ്ങൾ വളരെ കാലം മുമ്പുള്ളതാണ്. മുസ്ലീം പുരുഷന്മാർ ഹിന്ദു സ്ത്രീകളുടെ അടിവസ്ത്രം വീശുന്നുവെന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കപ്പെട്ടിരുന്നു. ധാരാളം ആളുകളാണ് വീഡിയോ കണ്ടത്. ” ബംഗ്ലാദേശി മുസ്‌ലിംകൾ ഹിന്ദു പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നു. അവരുടെ അടിവസ്ത്രം അഴിച്ചെടുത്ത് അതുമായി തെരുവുകളിലൂടെ നടക്കുകയാണ്. പൗരുഷത്തിന്റെ തെളിവ് കാണിക്കാൻ ” പോസ്റ്റിൽ അടിക്കുറിപ്പായി പറയുന്നു.

23 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറുന്നത് കാണാം. ഹസീന രാജ്യം വിട്ടതിനുശേഷം അവരുടെ വസ്ത്രങ്ങളും, അടിവസ്ത്രവും ഉൾപ്പെടെയുള്ള സാധനങ്ങൾ കലാപകാരികൾ കൊള്ളയടിക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽ ആളുകൾ പങ്കു വച്ചിരുന്നു. വീഡിയോയുടെ അവസാന നിമിഷങ്ങളിൽ, ഹസീനയുടെ ഔദ്യോഗിക വസതിയായ ഗണഭനുമായി സാമ്യമുള്ള ചുവന്ന-തവിട്ട് ചുവരുകളുള്ള ഒരു കെട്ടിടം കാണാൻ കഴിയും. ഇത് മുൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയാണെന്ന് വയർ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ഈ വീഡിയോയാണ് ഇത്തരത്തിൽ വ്യാജ അടിക്കുറുപ്പോടെ  പ്രചരിച്ചു കൊണ്ടരിക്കുന്നത്.

ബംഗാളി ഭാഷയിൽ നൽകിയ ഒരു അടിക്കുറിപ്പിൽ, ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നതായും അവരോട് ഇന്ത്യയിലേക്ക് തിരികെ പോകാനായി ആവശ്യപ്പെടുന്നുവെന്നും പറയുന്നു. ചിത്രത്തിൽ ഒരു സ്ത്രീയെ തടഞ്ഞുനിർത്തുന്നതും കാണാം. മറ്റൊരെണ്ണത്തിൽ ധാക്ക സർവകലാശാലയിൽ ഒരു ഹിന്ദു സ്ത്രീയെ, മുസ്ലീം പുരുഷന്മാർ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് അവകാശപ്പെടുന്നത്. ഈ പോസ്റ്റ് ആദ്യം പ്രസിദ്ധീകരിച്ചത് പ്രധാനമന്ത്രി ഹസീന രാജ്യം വിടുന്നതിന് മൂന്ന് ദിവസം മുൻപാണ്.

30,000-ലധികം ആളുകളാണ് ഈ പോസ്റ്റ് കണ്ടിരിക്കുന്നത്. ”ജമാ അത്തെ ഇസ്ലാമി പ്രക്ഷോഭകർ ഹിന്ദു പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുന്നതിൻ്റെ വീഡിയോ, ഇസ്ലാമിക് ആർമി ഗ്രൂപ്പിന് ചോർത്തി കൊടുത്തിട്ടുണ്ട്. ഹസീനയുടെ സർക്കാർ വീണാൽ, എല്ലാ ഹിന്ദു പെൺകുട്ടികളെയും  ബലാത്സംഗം ചെയ്യുമെന്നും ഇതിൽ പറയുന്നുണ്ട്.” പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെയാണ്.

എന്നാൽ ബലാത്സംഗത്തിൻ്റെയും ലൈംഗികാതിക്രമത്തിൻ്റെയും പേരിൽ വരുന്ന പല വ്യാജ വാർത്തകളിലും ഈ സമാന ചിത്രം പങ്കുവച്ചിട്ടുണ്ട്. 2021-ൽ, ഇന്തോനേഷ്യൻ കുടിയേറ്റ തൊഴിലാളി സ്ത്രീയെ അഞ്ച് ബംഗ്ലാദേശി പൗരന്മാർ ബലാത്സംഗം ചെയ്‌തെന്ന വ്യാജ വാർത്തയിലും ഈ ചിത്രമാണ് നൽകിയിരിക്കുന്നത്.

Content summary; False Claims on the attacks on Hindu temples and communities by Bangladeshi protesters false Claims of Hindu Attacks by Bangladeshi Protesters

Leave a Reply

Your email address will not be published. Required fields are marked *

×