ആരാണ് അയാള്‍? പ്രശാന്ത് കിഷോറിനെതിരേ പൊട്ടിത്തെറിച്ച് തേജസ്വി യാദവ്

തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറിനെ കടന്നാക്രമിച്ച് രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ്. കഴിഞ്ഞ 30 വര്‍ഷമായി ബിഹാറില്‍ യാതൊരു വികസനവും ഉണ്ടായിട്ടില്ലെന്ന പ്രശാന്ത് കിഷോറിന്റെ വിമര്‍ശനമാണ് തേജ്വസിയെ ചൊടിപ്പിച്ചത്. നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെയുമാണ് പ്രശാന്ത് കിഷോര്‍ ബിഹറിന്റെ വികസന മുരടിപ്പിന് കുറ്റക്കാരാക്കിയത്. ഇരുവരുടെയും ഭരണകാലത്ത് യാതൊരു വികസനവും സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നാണ് പ്രശാന്തിന്റെ കുറ്റപ്പെടുത്തല്‍. ഇതോടെയാണ് ലാലുവിന്റെ മകനായ തേജസ്വി പ്രതിഷേധവുമായി രംഗത്തു വന്നത്.

പ്രശാന്തിന്റെ പരാമര്‍ശങ്ങള്‍ യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ തേജ്വസി പറഞ്ഞത്. 'മറുപടി അര്‍ഹിക്കാത്ത കാര്യങ്ങളാണ് പ്രശാന്ത് കിഷോര്‍ പറഞ്ഞത്. ഒരടിസ്ഥാനവുമില്ലാത്ത പ്രസ്താവന. ആരാണയാള്‍? അയാളെന്താണെന്ന് എനിക്കറിയില്ല. അയാള്‍ ഇതുവരെ ഒന്നിലും ഘടകമായിട്ടില്ല' പ്രശാന്ത് കിഷോറിനെ പരിഹസിച്ചുകൊണ്ട് തേജ്വസി പറഞ്ഞു.
15 വര്‍ഷത്തെ ഭരണത്തില്‍ സാമൂഹ്യനീതിക്ക് വേണ്ടി ശബ്ദമുയര്ത്തിയെന്നാണ് ആര്‍ജെഡി നേതാവ് ലാലു പ്രസാദും അദ്ദേഹത്തിന്റെ അനുയായികളും അവകാശപ്പെടുന്നതെന്നും എന്നാല്‍ ഈ വര്‍ഷങ്ങളിലെല്ലാം വികസനത്തിനും സാമൂഹിക പ്രശ്നങ്ങള്‍ക്കും ശ്രദ്ധ നല്‍കിയിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ ഭരണം അവകാശപ്പെടുന്നതെന്നും കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോര്‍ കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു. 'അവരുടെ അവകാശവാദത്തില്‍ ചില സത്യങ്ങളുണ്ട്, എന്നാല്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനത്തും കേന്ദ്രത്തിലും ഒരേ സഖ്യം അധികാരത്തിലിരുന്നപ്പോഴും വികസനത്തിന്റെ എല്ലാ മാനദണ്ഡങ്ങളിലും ബിഹാറിനെ ഏറ്റവും താഴ്ന്ന നിലയിലാണ് നിര്‍ത്തുന്നത്, ഒരു പുതിയ കാഴ്ചപ്പാടും ഒരു പുതിയ സംരംഭവും ആവശ്യമാണ്,' പ്രശാന്തിന്റെ വാക്കുകളായിരുന്നു ഇത്.
കോണ്‍ഗ്രസില്‍ ചേരുന്നില്ലെന്ന് തീരുമാനിച്ചതിനു പിന്നാലെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളിലാണ് പ്രശാന്ത് കിഷോര്‍ ഇപ്പോഴുള്ളത്. സ്വന്തം സ്ഥാനമായ ബിഹാറാണ് പ്രശാന്ത് തട്ടകമായി തെരഞ്ഞെടുത്തിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ തിടുക്കത്തില്‍ ആലോചിക്കുന്നില്ലെന്നു പറയുമ്പോഴും തനിക്കു സഞ്ചരിക്കാനുള്ള വഴി അയാള്‍ ഉഴുതു തുടങ്ങിയിട്ടുണ്ട്. ബിഹാറില്‍ 3000 കിലോമീറ്റര്‍ പദയാത്ര നടത്തുമെന്നും സദ്ഭരണത്തെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം ആരായുമെന്നുള്ള പ്രസ്താവന അതിന്റെ ഭാഗമാണ്. ഇപ്പോള്‍ പാര്‍ട്ടി രൂപീകരിക്കുന്നില്ലെങ്കിലും ജനങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില് ഒരു പാര്‍ട്ടി രൂപീകരിക്കുമെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.
രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കുമെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തില്‍ 17,500-18,000 ആളുകളുടെ ഒരു ഡാറ്റാബേസ് സൃഷ്ടിച്ചിട്ടുണ്ടെന്നും അത് തുടര്‍ച്ചയായി അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്നുമായിരുന്നു പ്രശാന്ത് കിഷോര്‍ പട്നയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. 'ജന്‍ സൂരജ്' (ജനങ്ങളുടെ സദ്ഭരണം) എന്ന ചിന്തയോടെ അടുത്ത 3-4 മാസത്തിനുള്ളില്‍ ഈ ആളുകളെയെല്ലാം കാണുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ കണ്ടുമുട്ടുന്ന ഭൂരിഭാഗം ആളുകളും പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചാല്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കും അദ്ദേഹം പറഞ്ഞു.
''ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടായാല്‍ അതിന്റെ സര്‍വ അധികാരങ്ങളും കൈവശം വെയ്ക്കുന്ന തലവനായിരിക്കില്ല ഞാന്‍, കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ഞാന്‍ 150-200 ആളുകളെ കണ്ടുമുട്ടി, അവരില്‍ 90 ശതമാനം പേരും ബിഹാറിന് വികസന കാര്യത്തില്‍ ഒരു പുതിയ സമീപനം ആവശ്യമാണെന്ന് അഭിപ്രായപ്പെടുന്നു, കാരണം നിലവിലുള്ളത് സംസ്ഥാനത്തിന്റെ വളര്‍ച്ചയെ വേണ്ടത്ര മുന്നോട്ട് കൊണ്ടുപോകില്ല,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ രണ്ടിന് പടിഞ്ഞാറന്‍ ചമ്പാരനില്‍ നിന്ന് തന്റെ 'പദയാത്ര' ആരംഭിക്കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം പൂര്‍ണമാക്കുമെന്നും ബിഹാറിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നവരും അവ മനസിലാക്കുന്നവരും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിവുള്ളവരുമായ ആളുകളെ കാണുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.