പരസ്യ വിമർശനം ശരിയല്ല; ചിറ്റയം ഗോപകുമാറിനെതിരെ എല്‍ഡിഎഫ് നേതൃത്വത്തിന് പരാതി നല്കി വീണ ജോര്‍ജ്

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെതിരേ എല്‍ഡിഎഫ് നേതൃത്വത്തിന് പരാതി നല്കി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തനിക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയ ചിറ്റയം ഗോപകുമാറിന്റെ നടപടി ശരിയല്ലെന്നും വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നുമാണ് വീണാ ജോര്‍ജിന്റെ പരാതി.

ചിറ്റയം ഗോപകുമാര്‍ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കുകയാണ്. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക പരിപാടിയിലേക്ക് എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവരെ ക്ഷണിക്കേണ്ടത് ജില്ലാ ഭരണകൂടമാണ്. മന്ത്രിയല്ലെന്നും വീണാ ജോര്‍ജ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വീണയ്ക്കെതിരെ നേരത്തെ ഗോപകുമാര്‍ സിപിഎം ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.
പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാ ജോര്‍ജ് എം.എല്‍.എ.മാരുമായി കൂടിയാലോചിക്കുന്നില്ലെന്നും വിളിച്ചാല്‍ ഫോണെടുക്കാറില്ലെന്നും ചിറ്റയം കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ടുള്ള 'എന്റെ കേരളം' പ്രദര്‍ശന വിപണനമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ ചിറ്റയം ഗോപകുമാറിന്റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഈ ചടങ്ങില്‍ അധ്യക്ഷനായി ഗോപകുമാറിനെ നിശ്ചയിച്ചിരുന്നെങ്കിലും പരിപാടിയെക്കുറിച്ച് അറിയിപ്പ് കിട്ടിയത് തലേന്ന് രാത്രി മാത്രമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. 'സര്‍ക്കാരിന്റെ വാര്‍ഷിക പരിപാടിയിലേക്ക് മന്ത്രി വീണാ ജോര്‍ജ്ജ് തന്നെ ക്ഷണിച്ചില്ല. പങ്കെടുക്കണം എന്ന് വിളിച്ച് പറഞ്ഞത് ജില്ലാ കളക്ടര്‍. തന്റെ മണ്ഡലത്തിലെ പരിപാടികള്‍ പോലും മന്ത്രി അറിയിക്കാറില്ല. മന്ത്രിക്ക് ഏകോപനം എന്തെന്ന് അറിയില്ലെന്നും' ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വിമര്‍ശിച്ചിരുന്നു.
അടൂര്‍ മണ്ഡലത്തിലെ പരിപാടികള്‍ ആരോഗ്യമന്ത്രി അറിയിക്കാറില്ല. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പലതവണ വിളിച്ചിട്ടുണ്ടെങ്കിലും ഫോണ്‍ എടുത്തിട്ടേയില്ല. ഇക്കാര്യങ്ങളെല്ലാം സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടി ഉണ്ടാകാത്തതുകൊണ്ടാണ് തുറന്നു പറയുന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. നേരത്തെ കായംകുളം എംഎല്‍എ അഡ്വ. യു പ്രതിഭയും പൊതുപരിപാടിയില്‍ മന്ത്രിയുടെ പേരെടുത്ത് പറയാതെ സമാന വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പുറമേ പത്തനംതിട്ട ലോക്കല്‍, ജില്ലാ കമ്മിറ്റികളിലും ഇതേ വിമര്‍ശനം ഉയര്‍ന്നിരുന്നു. വീണാ ജോര്‍ജ്ജിനെ ഫോണില്‍ വിളിച്ചാല്‍ കിട്ടുന്നില്ലെന്നായിരുന്നു വിമര്‍ശനം.