സ്വവർഗാനുരാഗികളായ പുരുഷന്മാരെ സെമിനാരികളിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ബിഷപ്പുമാരുമായുള്ള ചർച്ചയ്ക്കിടെ ഫ്രാൻസിസ് മാർപാപ്പ നിന്ദ്യമായ അധിക്ഷേപം നടത്തിയതായി റിപ്പോർട്ട്. റോമിൽ ബിഷപ്പുമാരുമായുള്ള ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്കിടെ, 87 കാരനായ പോപ്പ്, സ്വവർഗ്ഗാനുരാഗികളെ കത്തോലിക്കാ സെമിനാരികളിൽ പ്രവേശിപ്പിക്കുന്നതിനെ കുറിച്ചുള്ള ചർച്ചയിൽ മോശം പരാമർശം നടത്തിയതായാണ് ആരോപിക്കപ്പെടുന്നത്. സ്വവർഗ്ഗാനുരാഗികളെ കത്തോലിക്കാ സെമിനാരികളിൽ പ്രവേശിപ്പിക്കുന്നത് കുറച്ചുകാലമായി ഇറ്റാലിയൻ ബിഷപ്പ്‌സ് കോൺഫറൻസിന്റെ (സിഐഇ) പരിഗണനയിലുണ്ട്. Pope Francis
ചർച്ചയ്ക്കിടെ, ബിഷപ്പുമാരിൽ ഒരാൾ ഫ്രാൻസിസ് മാർപ്പയോട് എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോൾ, സ്വവർഗ്ഗാനുരാഗികളെ പ്രവേശിപ്പിക്കുന്നതിലുള്ള തൻ്റെ എതിർപ്പ് മാർപ്പാപ്പ ആവർത്തിച്ചു പറയുകയായിരുന്നു. എല്ലാവരേയും ചേർത്ത് പിടിക്കേണ്ടത് ആവശ്യമാണെങ്കിലും, സ്വവർഗ്ഗാനുരാഗിയായ ഒരാൾക്ക് രണ്ട് മുഖം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പറയുകയായിരുന്നു.
ഇറ്റാലിയൻ ഭാഷയിൽ സ്വവർഗരതിയെ അധിക്ഷേപിക്കുന്ന ” ഫ്രോസിയാജിൻ ” ( frociaggine ) എന്ന പദം ഉപയോഗിച്ചുകൊണ്ട് ചില സെമിനാരികളിൽ ഇതിനകം തന്നെ ധാരാളം സ്വവർഗ്ഗാനുരാഗികൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു എന്നാണ് ആരോപണം.
ഇറ്റാലിയൻ ദിനപത്രങ്ങളായ ലാ റിപ്പബ്ലിക്കയും, കോറിയേർ ഡെല്ല സെറയും വാർത്താ ഏജൻസിയായ അഡ്ൻക്രോനോസും വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇവയിലെല്ലാം റിപ്പോർട്ടുകൾ വരുന്നതിന് മുമ്പ് വിഷയം ആദ്യം റിപ്പോർട്ട് ചെയ്തത് രാഷ്ട്രീയ ഗോസിപ്പ് വെബ്‌സൈറ്റായ ഡാഗോസ്പിയയാണ്. മാർപ്പാപ്പ ഇത് ഒരു തമാശ ആയാണ് ഉദ്ദേശിച്ചത് എന്നാണ് ബിഷപ്പുമാർ വാദിക്കുന്നത്. പ്രയോഗത്തിന്റ നിന്ദ്യമായ സ്വഭാവം ഫ്രാൻസിസ് മാർപാപ്പ തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല എന്ന് ഒരു ബിഷപ്പ് പരാമർശിച്ചതായും റിപ്പോർട്ടുകളുണ്ട്.
ലാ റിപ്പബ്ലിക്ക, കൊറിയർ ഡെല്ല സെറ എന്നിവയിൽ നിന്നുള്ള റിപോർട്ടുകൾ പ്രകാരം 2023 നവംബറിൽ നടത്തിയ ബിഷപ്പുമാരുടെ മീറ്റിഗിൽ സ്വവർഗാനുരാഗികളായ പുരുഷന്മാരെ കത്തോലിക്കാ സെമിനാരികളിൽ പ്രവേശിപ്പിക്കാമെന്നുള്ള തീരുമാനം കൈക്കൊണ്ടിരുന്നുവെന്നും, എന്നാൽ ഈ നീക്കം ഒടുവിൽ ഫ്രാൻസിസ് മാർപാപ്പ തടയുകയായിരുന്നു എന്നുമാണ് പറയുന്നത്.
2013-ൽ മാർപാപ്പയായതിനുശേഷം, തൻ്റെ പൊതു പ്രസ്താവനകളിൽ LGBTQ+ സമൂഹത്തെ സ്വാഗതം ചെയ്യാൻ ഫ്രാൻസിസ് പാപ്പ ശ്രമിച്ചിട്ടുണ്ട്. മാർപ്പാപ്പയായതിന് ശേഷം, സ്വവർഗ്ഗാനുരാഗികളായ പുരോഹിതന്മാരെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത് ‘വിധിക്കാൻ ഞാൻ ആരാണ്?’ എന്നാണ്. അവിവാഹിതരെയും സ്വവർഗ ദമ്പതികളെയും അനുഗ്രഹിക്കാൻ പുരോഹിതരെ അനുവദിക്കുന്ന വിധി അദ്ദേഹം ഡിസംബറിൽ അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ നീക്കം കത്തോലിക്കാ സഭയിലെ സുപ്രധാനമായ ഒരു മാറ്റമായിരുന്നു.
2018 ൽ നൽകിയ ഒരു അഭിമുഖത്തിൽ സ്വവർഗ്ഗാനുരാഗികളെ പുരോഹിതരാകാൻ അനുവദിക്കുന്നതിനെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്വവർഗ്ഗാനുരാഗം വൈദികർക്കിടയിൽ കൂടിവരുന്ന പ്രവണതയായി കാണപ്പെടുമോ എന്നാണ് അദ്ദേഹം ആശങ്കപ്പെട്ടത്. കൂടാതെ സഭയെ സംബന്ധിച്ചിടത്തോളം ഇതൊരു ഗുരുതരമായ പ്രശ്നമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ട്.
‘നമ്മുടെ സമൂഹങ്ങളിൽ സ്വവർഗരതി ഒരു ഫാഷനാണെന്ന് പോലും അനുഭവപ്പെട്ടിട്ടുണ്ട്. ഇത്തരം മാനസികാവസ്ഥ ഏതെങ്കിലും വിധത്തിൽ സഭാ ജീവിതത്തെയും സ്വാധീനിക്കുന്നുണ്ട്,’ എന്നാണ് ഫ്രാൻസിസ് പാപ്പ അക്കാലത്ത് പറഞ്ഞത്.
സ്വവർഗരതി പാപമാണെന്നാണ് റോമൻ കത്തോലിക്കാ സഭയുടെ നിലപാട്. 2016-ൽ പുരോഹിതർക്കുള്ള പരിശീലന ഉത്തരവിൽ, ബ്രഹ്മചര്യത്തിൻ്റെ ആവശ്യകത ഊന്നിപ്പറയുന്നുണ്ട് (ലൈംഗിക പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക) സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാർക്കും “സ്വവർഗാനുരാഗ സംസ്കാരം” എന്ന് സഭ കാണുന്നതിനെ പിന്തുണയ്ക്കുന്നവർക്കും പുരോഹിതരാകാൻ അനുവാദമില്ലെന്നും പ്രസ്താവിച്ചു. വിഷയത്തിൽ വത്തിക്കാൻ ഇതുവരെ ഔദ്യോദികമായി വിശദീകരണം നൽകിയിട്ടില്ല
content summary : Pope Francis allegedly used offensive slur during discussion about gay men