പഹല്‍ഗാം ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്കിടയിലും രക്ഷകരായ രണ്ട് കശ്മീര്‍ സ്വദേശികളായ മുസ്ലിം യുവാക്കളെ അല്ലാഹ് രക്ഷിക്കട്ടേയെന്നാണ് ആരതി പറയുന്നത്. ഭീകരര്‍ കൊലപ്പെടുത്തിയ മലയാളിയായ ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രന്‍ നായരുടെ മകള്‍ ആരതിക്കും മക്കള്‍ക്കും തുണയായത് കശ്മീരി ഡ്രൈവര്‍മാരായ മുസാഫിറും സമീറും ആയിരുന്നു. ആരതിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയും ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. കണ്‍മുന്നില്‍ പിതാവ് വെടിയേറ്റ് മരണപ്പെട്ടപ്പോഴും മക്കളെയെങ്കിലും രക്ഷിക്കണമെന്ന ആത്മവിശ്വാസത്തിലാണ് എങ്ങോട്ടെന്നില്ലാതെ കാട്ടിലൂടെ ഓടി രക്ഷപ്പെട്ടത്. ആത്മവിശ്വാസവും ധൈര്യവും മുറുകെ പിടിച്ചാണ് ആരതി മാധ്യമങ്ങള്‍ക്ക് മുന്നിലും എത്തിയത്. രാജ്യത്ത് എരിയുന്ന വര്‍ഗീയതയ്ക്ക് മേല്‍ മതേതരത്വത്തിന്റെ ശബ്ദം കൂടിയായി മാറിയിരിക്കുകയാണ് ആരതി. കശ്മീരില്‍ നിന്നും രണ്ട് സഹോദരന്മാരെയാണ് തനിക്ക് കിട്ടിയതെന്നാണ് ആരതി മാധ്യമങ്ങളോട് പറഞ്ഞത്.
‘ഒരു അനിയനും ചേട്ടനും എങ്ങനെയാണോ ഒരു സഹോദരിയെ സംരക്ഷിക്കുക അതുപോലെയാണ് മോര്‍ച്ചറിയിലേക്കും ഐഡന്റിഫിക്കേഷനും വേണ്ടി അവര്‍ എന്റെ കൂടെ വന്നത്. പുലര്‍ച്ചെ മൂന്ന് മണിവരെ ഞാന്‍ മോര്‍ച്ചറിയുടെ മുന്നിലായിരുന്നു. അപ്പോഴും അവര്‍ എനിക്കൊപ്പം ഉണ്ടായിരുന്നു. എയര്‍പ്പോര്‍ട്ടില്‍ അവര്‍ എന്നെ യാത്രയാക്കാന്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞു കാശ്മീരില്‍ വന്നത് കൊണ്ട് എനിക്ക് ഒരു ചേട്ടനെയും ഒരു അനിയനെയും കിട്ടി. അല്ലാഹ് രക്ഷിക്കട്ടെയെന്നുമായിരുന്നു’ ആരതി പറഞ്ഞു.
‘ആക്രമണം നടക്കുന്നതിന്റെ തലേദിവസം വൈകുന്നേരമാണ് അവിടെ എത്തിയത്. പഹല്‍ഗാമില്‍ കുറെ റൈഡുകളും മറ്റുമാണ് ഉണ്ടായിരുന്നത്. എല്ലാവരും അവരവരുടെ കാര്യങ്ങളിലായിരുന്നു. പെട്ടെന്ന് ഒരു ശബ്ദം കേട്ടു. രണ്ടാമത് ഒന്നു കൂടി കേട്ടു. ദൂരെ ആകാശത്തേയ്ക്ക് ഒരാള്‍ വെടിവെക്കുന്നത് കണ്ടു. അപ്പോള്‍ മനസ്സിലായി ഭീകരാക്രമണം ആണെന്ന്. അമ്മ അപ്പോള്‍ കൂടെ ഉണ്ടായിരുന്നില്ല. ഞാനും അച്ഛനുമാണുണ്ടായിരുന്നത്. ചുറ്റും കാടാണ്. പലരും പല ഭാഗത്തേക്കായി ഓടി. അപ്പോള്‍ ഒരു ഭീകരന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. എല്ലാവരോടും കിടക്കാന്‍ പറഞ്ഞു. ഓരോരുത്തരോടും എന്താണ് ചോദിക്കുന്നതെന്ന് കേള്‍ക്കാനൊന്നും പറ്റുന്നില്ല. അവര്‍ എന്റെ അച്ഛന്റേയും എന്റേയും അടുത്തേക്ക് വന്നു. കലിമ എന്ന വാക്കാണ് ചോദിച്ചത്. മനസ്സിലായില്ലെന്ന് ഹിന്ദിയില്‍ തന്നെ മറുപടി പറഞ്ഞു. ഇതൊക്കെ ഒരു അഞ്ച് സെക്കന്റ് സമയത്തേക്ക് കഴിഞ്ഞു. അപ്പോള്‍ എന്റെ ഇരട്ടക്കുട്ടികളായ ആണ്‍കുട്ടികള്‍ എനിക്കൊപ്പം ഉണ്ടായിരുന്നു. ഞാന്‍ അച്ഛനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. അച്ഛനെ കെട്ടിപ്പിടിച്ചു കിടന്നപ്പോള്‍ എന്റെ തലയിലും തോക്ക് ചൂണ്ടി. എന്റെ മക്കള്‍ കരഞ്ഞപ്പോള്‍ എന്നെ വിട്ടിട്ട് പോയതാവാം. കുട്ടികള്‍ അമ്മാ ലെറ്റ്‌സ് മൂവ് എന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. അച്ഛന്‍ മരിച്ചുവെന്ന് മനസ്സിലായി. ഞാന്‍ എന്റെ മക്കളേയും കൂട്ടി ഏതൊക്കെയോ വഴികളിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സിഗ്നല്‍ കിട്ടിത്തുടങ്ങി. ഏഴ് മിനിറ്റിനുള്ളില്‍ സൈന്യം എത്തി.
ഞങ്ങള്‍ എത്തി പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴായിരുന്നു ആക്രമണം. പിന്നീട് രാത്രി സൈന്യം എത്തിയപ്പോഴാണ് അച്ഛനെ കാണാന്‍ കഴിഞ്ഞത്. അച്ഛന്‍ മരിച്ചുവെന്ന് ഞാന്‍ തന്നെ സൈന്യത്തോട് പറയുകയായിരുന്നു. കശ്മീരി ഡ്രൈവര്‍മാരായ മുസാഫിറും സമീറും എന്റെ സഹോദരന്‍മാരെപ്പോലെയാണ് കൊണ്ടുനടന്നത്. രാത്രി മൂന്ന് മണി വരെ മോര്‍ച്ചറിക്ക് മുന്നിലായിരുന്നു. അവിടെ പോകുന്നതിനും വരുന്നതിനുമൊക്കെ സഹായിച്ചതും മുസാഫിറും സമീറുമായിരുന്നു. ശ്രീനഗറില്‍ തിരികെ എത്തുന്നതുവരെ ഇരുവരുമായിരുന്നു തനിക്കൊപ്പം ഉണ്ടായിരുന്നതെന്നും” ആരതി പറയുന്നു. ramachandrans daughter tells pahalgam terror attack
Content Summary: ramachandrans daughter tells pahalgam terror attack