May 19, 2025 |
Share on

ആഞ്ജലീന-ബ്രാഡ് നിയമ യുദ്ധം തുടരവെ പേരില്‍ നിന്നും ‘പിറ്റ്’ ഒഴിവാക്കാന്‍ ഹര്‍ജി നല്‍കി മകള്‍

നാലാമത്തെ മകള്‍ ഷൈലോ നുവാല്‍ ജോളി-പിറ്റ് ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്

ഹോളിവുഡ് ദമ്പതിമാരായിരുന്ന ആഞ്ജലീന ജോളി-ബ്രാഡ് പിറ്റുമാരുടെ മകളും അഭിനേത്രിയുമായ ഷൈലോ നുവാല്‍ ജോളി-പിറ്റ്, തന്റെ പേരിനൊപ്പമുള്ള ‘പിറ്റ്’ ഒഴിവാക്കാന്‍ നിയമസഹായം തേടി. ഇതുമായി ബന്ധപ്പെട്ട് ലോസ് ഏഞ്ചല്‍സ് കോടതിയില്‍ ഷൈലോ ഹര്‍ജി നല്‍കിയിരിക്കുകയാണ്. 18 മത്തെ പിറന്നാള്‍ ആഘോഷിച്ച മേയ് 27 ന് തന്നെയാണ് ഷൈലോ കോടതിയില്‍ ഹര്‍ജി നല്‍കിയതെന്നതാണ് കൗതുകം. Shiloh Nouvel Jolie-Pitt daughter of Angelina and Brad submitted petition to drop Pitt from her name

‘ബ്രാഞ്ജലീന’മാരുടെ നാലാമത്തെ കുട്ടിയാണ് ഷൈലോ. മൂത്ത സഹോദരങ്ങള്‍ പേരിലെ ഒഴിവാക്കലിന് ഇതുവരെ നിയമപരമായ സഹായം തേടിയിട്ടില്ല. അതേസമയം ഷൈലോയുടെ അനിയത്തി വിവിയന്‍ അച്ഛന്റെ പേര് ഒഴിവാക്കിയത് വാര്‍ത്തയായിരുന്നു. ഈ വര്‍ഷം ദ ഔട്ട്‌സൈഡേഴ്‌സ് ഓണ്‍ ബ്രോഡ്‌വേയ്ക്ക് വേണ്ടിയുള്ള പ്ലേബില്‍ പ്രോഗ്രാമില്‍ ചേരാന്‍ പേര് നല്‍കിയപ്പോഴായിരുന്നു 15 കാരിയായ വിവിയന്‍ തന്റെ പേരിനൊപ്പമുള്ള ‘ പിറ്റ്’ ഒഴിവാക്കിയത്. 2023 ല്‍ ഒരു കോളേജ് ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ട വീഡിയോയില്‍ താര ദമ്പതിമാരുടെ മൂന്നാമത്തെ പുത്രിയായ സഹാറ തന്നെ പരിചയപ്പെടുത്തുമ്പോള്‍ പറഞ്ഞത്, സഹാറ മാര്‍ളി ജോളി എന്നു മാത്രമായിരുന്നു. 23 കാരനായ മഡ്‌ഡോക്‌സ് 21 കാരനായ പാക്‌സ്, 20 കാരി സഹാറ, 18 കാരി ഷൈലോ, 16 വയസുള്ള ഇരട്ടകളായ വിവിയന്‍, ക്‌നോക്‌സ് എന്നിവരാണ് ആഞ്ജലീന-ബ്രാഡ് ദമ്പതിമാരുടെ മക്കള്‍.

എന്നാല്‍, ഷൈലോ മാത്രമാണ്, നിയമപരമായി ‘പിറ്റ്’ ഒഴിവാക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ആനിമേഷന്‍ സിനിമയായ കുങ് ഫു പാണ്ട-3 യില്‍ വോയ്‌സ് ആക്ടര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ഷൈലോ.

2014 ല്‍ ആയിരുന്നു ബ്രാഡ് പിറ്റ്-ആഞ്ജലീന ജോളി വിവാഹം. 2016 ല്‍, ആഞ്ജലീന ബ്രാഡിനെതിരേ ഗുരുതരമായ ഗാര്‍ഹിക പീഡന പരാതികള്‍ ഉയര്‍ത്തി. തന്റെ തലപിടിച്ച് വലിച്ചിഴയ്ക്കുകയും തന്റെ രണ്ട് കുട്ടികളെ വിമാനത്തില്‍ വച്ച് ആക്രമിക്കുകയും ചെയ്തുവെന്ന് ആഞ്ജലീന വെളിപ്പെടുത്തി. ഫ്രാന്‍സില്‍ നിന്നും ലോസ് ഏഞ്ചല്‍സിലേക്കുള്ള വിമാനത്തില്‍ വച്ച് ഭാര്യയെയും കുട്ടികളെയും അസഭ്യം പറയുകയും അവരുടെ മുഖത്ത് മദ്യം ഒഴിക്കുകയും ചെയ്തുവെന്നും ആഞ്ജലീന ആരോപിച്ചിരുന്നു. എന്നാല്‍, എല്ലാ ആരോപണങ്ങളും ബ്രാഡ് നിഷേധിക്കുകയാണുണ്ടായത്. കുട്ടികളുടെ സംരക്ഷണത്തിന് അനുമതി തേടി ബ്രാഡും ആഞ്ജലീനയും നിയമപോരാട്ടം നടത്തിയിരുന്നു. 2021 ല്‍ ബ്രാഡിന് അനുകൂലമായൊരു കോടതി വിധിയുണ്ടായി. കുട്ടികളുടെ സംരക്ഷണത്തില്‍ ബ്രാഡിനും അവകാശമുണ്ടെന്നായിരുന്നു കോടതി വിധി. ബ്രാഡും ആഞ്ജലീനയും പരസ്പരം കേസ് കൊടുത്തിട്ടുണ്ട്.

ഒരുകാലത്ത് ഏറ്റവും ആഘോഷിക്കപ്പെട്ട സെലിബ്രിറ്റി ദമ്പതിമാരായിരുന്ന ആഞ്ജലീനയും ബ്രാഡ് പിറ്റും വര്‍ഷങ്ങളായി പിരിഞ്ഞു ജീവിക്കുകയാണ്. 2016 സെപ്തംബറില്‍ ആഞ്ജലീന കോടതിയില്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തതാണ്. എന്നാല്‍ താരങ്ങളുടെ വേര്‍പിരിയലിന്റെ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല, ഒത്തുതീര്‍പ്പ് കരാറിന്റെ കാര്യത്തിലും തര്‍ക്കങ്ങള്‍ ബാക്കി നില്‍ക്കുകയാണ്. സംയുക്ത പങ്കാളിത്തമുണ്ടായിരുന്ന ബിസിനസുകളുടെ പേരില്‍ നിയമയുദ്ധങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ നടക്കുന്നുണ്ട്. ഒരുമിച്ച് വാങ്ങിയ ഒരു ഫ്രഞ്ച് വൈന്‍ കമ്പനിയുടെ പേരിലാണ് മുഖ്യമായുള്ള നിയമപോരാട്ടം. വൈന്‍ കമ്പനിയുടെ ഷെയര്‍ തന്റെ അനുവാദം ചോദിക്കാതെ വില്‍പ്പന നടത്തിയെന്നാരോപിച്ച് 2022 ല്‍ ആഞ്ജലീന ജോളിക്കും അവരുടെ നുവലിനുമെതിരേ ബ്രാഡ് പിറ്റ് കേസ് കൊടുത്തിരുന്നു. തന്റെ സഹ ഉടമസ്ഥതയിലുള്ള മുന്തിരിത്തോട്ടം റഷ്യന്‍ പ്രഭുക്കന്മാര്‍ക്ക് വിറ്റതിലൂടെ മുന്‍ഭര്‍ത്താവിന് തിരിച്ചടി കൊടുക്കാനാണ് ആഞ്ജലീന ജോളി ശ്രമിച്ചതെന്നായിരുന്നു ആക്ഷേപം. 2024 ആഞ്ജലീന ജോളിയുടെ നിയമ സംഘം നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചത്, രഹസ്യമാക്കി വച്ചിരിക്കുന്നൊരു കരാറിന് സമ്മതിക്കാത്ത പക്ഷം വൈന്‍ കമ്പനിയിലെ ആഞ്ജലീനയുടെ ഓഹരി വില്‍ക്കാന്‍ സമ്മതിക്കില്ലെന്ന് ബ്രാഡ് പിറ്റ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ്.

താരങ്ങള്‍ക്കിടയിലെ പോരാട്ടം തുടരവെ, മകള്‍ തന്റെ പേരില്‍ നിന്നും അച്ഛനെ ഒഴിവാക്കാന്‍ നിയമസഹായം തേടിയിരിക്കുന്നത് ബ്രാഡ് പിറ്റിന് തിരിച്ചടിയായിരിക്കുകയാണ്.

Content Summary; Shiloh Nouvel Jolie-Pitt daughter of Angelina and Brad submitted petition to drop Pitt from her name

Leave a Reply

Your email address will not be published. Required fields are marked *

×