വൈദ്ഗധ്യമുള്ള വിദേശ ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി യുഎസ് കമ്പനികള്‍ പ്രധാനമായും ആശ്രയിക്കുന്ന എച്ച്-1ബി വിസ അപേക്ഷകള്‍ക്ക് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഒരു ലക്ഷം ഡോളര്‍ (ഇപ്പോഴത്തെ നിരക്ക് അനുസരിച്ച് ഏകദേശം 95.50 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) വാര്‍ഷിക ഫീസ് യുഎസ് ഫെഡറല്‍ കോടതി റദ്ദാക്കി. ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ലിയോ സൊറോക്കിന് ആണ് 42 പേജുകളുള്ള വിധിന്യായത്തിലൂടെ ട്രംപിന്റെ പ്രഖ്യാപനം ഭരണഘടനാ വിരുദ്ധവും ഫെഡറല്‍ ഭരണനിര്‍വഹണ നിയമങ്ങളുടെ ലംഘനവുമാണെന്ന് വ്യക്തമാക്കി റദ്ദാക്കിയത്. നിലവിലുണ്ടായിരുന്ന ഫീസ് നിരക്കുകളില്‍ നിന്ന് 20 മുതല്‍ 50 മടങ്ങ് വരെ വന്‍ വര്‍ദ്ധനവാണ് ട്രംപ് ഈ പുതിയ പരിഷ്കാരത്തിലൂടെ വരുത്തിയിരുന്നത്.
വിസയ്ക്ക് ഏര്‍പ്പെടുത്തിയ ഈ വന്‍ തുക കേവലം ഒരു നിയന്ത്രണ ഫീസല്ലെന്നും, മറിച്ച് അത് പ്രകടമായും ഒരു ‘നികുതി’ ആണെന്നുമാണ് ജഡ്ജി ലിയോ സൊറോക്കിന് നിരീക്ഷിച്ചത്. അമേരിക്കന്‍ ഭരണഘടന അനുസരിച്ച് നികുതി ചുമത്താനുള്ള സവിശേഷവും പരമാധികാരവുമായ അവകാശം ജനപ്രതിനിധി സഭയായ കോണ്‍ഗ്രസിനാണ് ഉള്ളത്, അല്ലാതെ പ്രസിഡന്റിനല്ല. അതിനാല്‍ തന്നെ ഇത്തരമൊരു നികുതി അടിച്ചേല്‍പ്പിക്കാന്‍ ട്രംപിന് നിയമപരമായ യാതൊരു അധികാരവുമില്ലെന്ന് കോടതി വ്യക്തമാക്കി.
തന്റെ വിവാദപരമായ ഈ നീക്കത്തെ ന്യായീകരിക്കാന്‍ ട്രംപ് ഭരണകൂടം ‘ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ട്’ മുന്നോട്ടുവെച്ചിരുന്നെങ്കിലും, ഈ നിയമത്തില്‍ പ്രസിഡന്റിന് നികുതി ചുമത്താനുള്ള അധികാരം നല്‍കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ട്രംപിന്റെ തീവ്രമായ താരിഫ് നയങ്ങളുടെ നിയമപരമായ അടിത്തറ തകര്‍ത്ത 2026-ലെ സുപ്രീം കോടതി വിധിയായ ‘ലേണിംഗ് റിസോഴ്സസ് വേഴ്സസ് ട്രംപ്’ എന്ന കേസ് പ്രധാന ഉദാഹരണമായി ചൂണ്ടിക്കാണിച്ചാണ് ജഡ്ജി സൊറോക്കിന് ഈ വിധി പ്രസ്താവിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഒരു പ്രത്യേക ഉത്തരവിലൂടെ ട്രംപ് ഈ കനത്ത ഫീസ് ഏര്‍പ്പെടുത്തിയത്. അമേരിക്കന്‍ തൊഴിലാളികളെ വലിയ തോതില്‍ മാറ്റിനിര്‍ത്താനും അവരുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്താനും എച്ച്-1ബി വിസ പ്രോഗ്രാം കാരണമാകുന്നു എന്നതായിരുന്നു ട്രംപിന്റെ വാദം. അന്ന് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക് ഈ തീരുമാനത്തെ പിന്തുണയ്ക്കുകയും, പ്രമുഖ ടെക് കമ്പനികള്‍ ഇതിനോട് സഹകരിക്കുന്നുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. വിദേശത്തുനിന്ന് ആളുകളെ നിയമിക്കുന്നതിന് പകരം അമേരിക്കക്കാരെ പരിശീലിപ്പിച്ചെടുക്കാന്‍ കമ്പനികളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍, ട്രംപിന്റെ ഈ നീക്കത്തിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള 20 സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറല്‍മാര്‍ സംയുക്തമായി കോടതിയെ സമീപിക്കുകയായിരുന്നു. ഈ നിയമപോരാട്ടത്തിനൊടുവില്‍ വന്ന കോടതി വിധി സിലിക്കണ്‍ വാലിയിലെ വന്‍കിട ഐടി കമ്പനികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. യുഎസ് സമ്പദ്വ്യവസ്ഥയില്, പ്രത്യേകിച്ച് സാങ്കേതിക മേഖലയില്‍ വിദേശ പ്രതിഭകളെ എത്തിക്കാന്‍ ഈ വിസ സംവിധാനം അത്യന്താപേക്ഷിതമാണ്. ഉദാഹരണത്തിന്, 2025-ന്റെ ആദ്യ പകുതിയില്‍ മാത്രം ആമസോണ്‍ കമ്പനിക്ക് 10,000-ത്തിലധികം എച്ച്-1ബി വിസകള്‍ക്ക് അനുമതി ലഭിച്ചിരുന്നു. മൈക്രോസോഫ്റ്റ്, മെറ്റാ എന്നീ കമ്പനികളും അയ്യായിരത്തിലധികം വിസകള്‍ വീതം ഇക്കാലയളവില്‍ സ്വന്തമാക്കിയിരുന്നു.
1990ല്‍ നിലവില്‍ വന്ന എച്ച്-1ബി വിസ സംവിധാനം വഴി ആറ് വര്‍ഷം വരെയാണ് വിദേശ വിദഗ്ദ്ധ തൊഴിലാളികള്‍ക്ക് യുഎസില്‍ ജോലി ചെയ്യാന്‍ അനുമതിയുള്ളത്. പ്രതിവര്‍ഷം 65,000 സാധാരണ വിസകളും, ഉന്നത ബിരുദധാരികള്‍ക്കായി പ്രത്യേകമായി 20,000 വിസകളുമാണ് യുഎസ് അനുവദിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും (ഏകദേശം മൂന്നില്‍ രണ്ട് ഭാഗം) കമ്പ്യൂട്ടര്‍, ഐടി മേഖലകളിലാണ് ഉപയോഗിക്കപ്പെടുന്നത്. കോടതിയുടെ ഈ പുതിയ വിധിക്കെതിരെ ട്രംപ് ഭരണകൂടം ഉടന്‍ തന്നെ അപ്പീല്‍ നല്‍കുമെന്നാണ് സൂചന.
Content Summary; A US federal judge has invalidated Donald Trump’s $100,000 annual H-1B visa fee, ruling it an unlawful tax.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.