എഡിജിപി ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചു

മന്ത്രിമാരായ കെ എം മാണിയും കെ ബാബുവും ഉള്‍പ്പെട്ട ബാര്‍ കോഴ കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന വിജിലന്‍സ് എഡജിപി ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചു. അദ്ദേഹത്തെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റണമെന്ന് കേരള കോണ്‍ഗ്രസ് എമ്മും എക്‌സ്സൈസ് മന്ത്രി ബാബുവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോടും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയതും അദ്ദേഹം അവധിയില്‍ പ്രവേശിച്ചതും. ബാര്‍ കോഴ കേസ് അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കവേയാണ് പുതിയ സംഭവ വികാസങ്ങള്‍ ഉണ്ടായിരിക്കുന്നത്.

കേസ് പെട്ടെന്ന് അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചത്. അദ്ദേഹത്തെ സര്‍ക്കാരിന്റെ വിജിലന്റ് കേരള പദ്ധതിയിലേക്കാണ് മാറ്റിയിരിക്കുന്നത്.

ജേക്കബ് തോമസിന്റെ മേല്‍ നോട്ടത്തില്‍ തിരുവനന്തപുരത്തെ വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ് ആര്‍ സുകേശനാണ് കേസ് അന്വേഷിച്ചിരുന്നത്.

ബാര്‍ കേസന്വേഷണ ചുമതല വിജിലന്‍സ് എഡിജിപി ദര്‍വേഷ് സാഹിബിനാണ് കൈമാറിയത്.എന്നാല്‍ ബാര്‍ കേസ് അന്വേഷണത്തില്‍ നിന്ന് ജേക്കബ് തോമസിനെ മാറ്റിയെന്ന വാര്‍ത്ത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിഷേധിച്ചു. വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും വിജിലന്‍സ് ഡയറക്ടര്‍ വിന്‍സെന്റ് എം പോളിനാണ് ബാര്‍ കോഴ അന്വേഷണത്തിന്റെ മേല്‍നോട്ടമെന്നും മന്ത്രി വ്യക്തമാക്കി. നല്‍കാത്ത ചുുമതലകളാണ് ജേക്കബ് തോമസിന് ഉണ്ടെന്നും അതില്‍ നിന്നും മാറ്റിയതെന്നും പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. വിജിലന്‍സിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്നും സര്‍ക്കാരിനെതിരായ ഗൂഢാലോചനയാണ് വാര്‍ത്തയ്ക്ക് പിന്നിലെന്നും ചെന്നിത്തല ആരോപിച്ചു.

This post was last modified on December 27, 2016 2:57 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment