ശിവപാല്‍ യാദവുള്‍പ്പടെ നാലു മന്ത്രിമാരെ അഖിലേഷ് യാദവ് പുറത്താക്കി

അഴിമുഖം പ്രതിനിധി

ഉത്തര്‍ പ്രദേശില്‍ ഭരണ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു. ഇളയച്ഛന്‍ ശിവപാല്‍ യാദവുള്‍പ്പടെ നാലു മന്ത്രിമാരെ മുഖ്യമന്ത്രി അഖിലേഷ് യാദവ്  പുറത്താക്കി. ഇന്നു രാവിലെ ചേര്‍ന്ന മന്ത്രിസഭയുടെ അടിയന്തരയോഗത്തിന് ശേഷമാണ് ഇവരെ പുറത്താക്കിയത്. യോഗത്തില്‍ ശിവപാല്‍ യാദവും മന്ത്രിമാരും പങ്കെടുത്തിരുന്നില്ല. 

ഓം പ്രകാശ് സിങ്, നാരദ് റായ്, ശതബ് ഫാത്തിമ എന്നിവരാണ് ശിവപാല്‍യാദവിനെ കൂടാതെ അഖിലേഷ് മന്ത്രിസഭയില്‍ നിന്നു പുറത്തു പോകുന്നത്. 

യുപി മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ മകനായ അഖിലേഷ് അച്ഛനെ വെല്ലുവിളിച്ചാണ് ഇവരെ പുറത്താക്കിയത്. മുലായം സിങിന്റെ സഹോദരനാണ് പുറത്താക്കിയ ശിവപാല്‍യാദവ്. ശിവപാല്‍യാദവിനെ തന്റെ മുകളില്‍ അവരോധിക്കാനുള്ള അച്ഛന്റെ നീക്കത്തെ തടയിടാനാണ് അഖിലേഷിന്റെ ശ്രമം. തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് കുടുംബപ്പോര് മൂര്‍ച്ഛിച്ചത് സമാജ് വാദി പാര്‍ട്ടിയെ ആകെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. 

മന്ത്രിമാരെ പുറത്താക്കിയ നടപടി ഉടന്‍ ഗവര്‍ണറെ അറിയിക്കുമെന്ന് അഖിലേഷ് പ്രതികരിച്ചു.

This post was last modified on December 27, 2016 2:21 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment