July 07, 2026 |
Praveen Vattapparambath
Praveen Vattapparambath
Share on

കമ്മ്യൂണിസ്റ്റല്ലാത്ത ചൈനക്കാര്‍

  ലിന്മെയി ലിയന്‍     ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പുറമെ നിയമവിധേയമായ മറ്റ് ചില രാഷ്ട്രീയ കക്ഷികള്‍ കൂടിയുണ്ടെന്ന് കേട്ടാല്‍ അദ്ഭുതപ്പെടരുത്! ഈ എട്ട് ‘ജനാധിപത്യ കക്ഷികളുടെ’ പേരുകളും ചുരുക്കം പേര്‍ക്കേ അറിയൂ. ഓരോ മാര്‍ച്ചിലും നടക്കുന്ന 'രണ്ട് സമ്മേളനങ്ങള്‍' ചൈനയില്‍ ബഹുകക്ഷി സഹകരണവും അത്തരത്തിലുള്ള കൂടിയാലോചനകളും നടക്കുന്നുണ്ടെന്ന് ബഹുജനശ്രദ്ധയില്‍ കൊണ്ടുവരാനുള്ള പകിട്ടാര്‍ന്ന വേദിയായി മാറിയിട്ടുണ്ട്.   ഈ രാഷ്ട്രീയ സംവിധാനം '1.3 ബില്ല്യണ്‍ ജനസംഖ്യയുള്ള, ലോകത്തെ ഏറ്റവും വലിയ വികസ്വര രാഷ്ട്രമായ ചൈനയുടെ ഐക്യം ഉറപ്പാക്കുന്നു' […]

 

ലിന്മെയി ലിയന്‍

 

 

ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പുറമെ നിയമവിധേയമായ മറ്റ് ചില രാഷ്ട്രീയ കക്ഷികള്‍ കൂടിയുണ്ടെന്ന് കേട്ടാല്‍ അദ്ഭുതപ്പെടരുത്! ഈ എട്ട് ‘ജനാധിപത്യ കക്ഷികളുടെ’ പേരുകളും ചുരുക്കം പേര്‍ക്കേ അറിയൂ. ഓരോ മാര്‍ച്ചിലും നടക്കുന്ന 'രണ്ട് സമ്മേളനങ്ങള്‍' ചൈനയില്‍ ബഹുകക്ഷി സഹകരണവും അത്തരത്തിലുള്ള കൂടിയാലോചനകളും നടക്കുന്നുണ്ടെന്ന് ബഹുജനശ്രദ്ധയില്‍ കൊണ്ടുവരാനുള്ള പകിട്ടാര്‍ന്ന വേദിയായി മാറിയിട്ടുണ്ട്.

 

ഈ രാഷ്ട്രീയ സംവിധാനം '1.3 ബില്ല്യണ്‍ ജനസംഖ്യയുള്ള, ലോകത്തെ ഏറ്റവും വലിയ വികസ്വര രാഷ്ട്രമായ ചൈനയുടെ ഐക്യം ഉറപ്പാക്കുന്നു' എന്നാണ് കര്‍ഷക, തൊഴിലാളി ജനാധിപത്യ കക്ഷിയുടെ അധ്യക്ഷനും ആരോഗ്യ മന്ത്രിയുമായ ഷെന്‍സൂര മാര്‍ച്ച് 6നു നടത്തിയ ഒരു വാര്‍ത്താ  സമ്മേളനത്തില്‍ പറഞ്ഞത്. 'രാജ്യത്തിന്റെു വികസന പ്രക്രിയയില്‍ കൈ കോര്‍ക്കാന്‍ ഇത് എല്ലാ കക്ഷികളെയും പ്രേരിപ്പിക്കും'എന്നും ഷെന്‍സൂര പറഞ്ഞു. ബഹുകക്ഷി തെരെഞ്ഞെടുപ്പ് വേണമെന്ന് ഈ കക്ഷികള്‍ക്ക് ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന്, നിലവിലെ രാഷ്ട്രീയ സംവിധാനം ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നായിരുന്നു ചൈനീസ് കൂമിന്താങ് വിപ്ലവ സമിതി അദ്ധ്യക്ഷന്‍ വാന്‍ എക്സിയാങ് മറുപടി നല്കിയത്. 'ചൈനയില്‍ ഒരു പഴഞ്ചൊല്ലുണ്ട്, ചെരുപ്പ് നല്ലതാണോ അല്ലയോ എന്നു നിങ്ങളുടെ കാലിന് മാത്രമേ പറയാനാകൂ'എന്നാണ് ഇതേക്കുറിച്ച് വെന്‍ പറഞ്ഞത്.

ചൈനയുടെ ജനകീയ രാഷ്ട്രീയ കൂടിയാലോചന സമ്മേളനത്തിന്‍റെ (സിപിപിസിസി) 12-മത് ദേശീയ സമിതിയുടെ ആദ്യ സമ്മേളനത്തിന്‍റെ സമാപനത്തില്‍ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട തലവന്‍ യു ഴെങ്‌ഷെങ് അടിവരയിട്ടു പറഞ്ഞത് ചൈന പാശ്ചാത്യ രാഷ്ട്രീയ സംവിധാനം അതേപടി പകര്‍ത്തില്ല എന്നുതന്നെയാണ്. 'നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സിപിസി) നേതൃത്വം ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. സിപിസിയുടെ നേതൃത്വത്തില്‌ നടക്കുന്ന ബഹുകക്ഷി സഹകരണത്തിന്റെയും, രാഷ്ട്രീയ കൂടിയാലോചനയുടെയും സംവിധാനത്തോട് ചേര്‍ന്നു നില്ക്കുകയും, മെച്ചപ്പെടുത്തുകയും വേണം. പാശ്ചാത്യ രാഷ്ട്രീയ സംവിധാനങ്ങളെ ചൈന പകര്‍ത്തില്ല' യു പറഞ്ഞതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നു.

 

 

എണ്ണത്തില്‍ കുറയുമ്പോള്‍

ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ് ആധുനിക ചൈനയുടെ ആദ്യ കാലഘട്ടങ്ങളില്‍ 330-ലേറെ രാഷ്ട്രീയ കക്ഷികളുണ്ടായിരുന്നു. ഇവ 'യുദ്ധപ്രഭുക്കളും, രാഷ്ട്രീയകക്ഷികളും തമ്മിലുള്ള കിടമത്സരം കാരണമായെന്നും, ദേശീയ തലത്തിലുള്ള ഭിന്നതകള്‍ക്കു തന്നെ വഴിതെളിച്ചെന്നും' ആര്‍സിസികെ അദ്ധ്യക്ഷന്‍ നിരീക്ഷിച്ചു. ‘അത്തരമൊരു രാഷ്ട്രീയ സംവിധാനം പിന്തുടര്‍ന്നിരുന്നു എങ്കില് ഇന്നു കാണുന്ന ഉജ്ജ്വലമായ വളര്‍ച്ച ചൈനക്ക് നേടാനാകുമായിരുന്നില്ല’. ജനകീയ ചൈന റിപ്പബ്ലിക് 1949-ല്‍ സ്ഥാപിതമാകുന്നതിന് മുമ്പ് രൂപംകൊണ്ടതാണ് ഈ എട്ട് രാഷ്ട്രീയകക്ഷികളും. രണ്ടാം ലോക മഹായുദ്ധകാലത്തും, ചൈനയിലെ ആഭ്യന്തര യുദ്ധകാലത്തും ജപ്പാനും, ചിയാങ് കെയ്‌ഷെക്കിനുമെതിരെയും ഒരുമിച്ച് പോരാടിയവരുമാണ് ഇവര്‍. സിപിസിയുടെ നേതൃത്വം ശക്തിപ്പെടുത്താനും, മെച്ചപ്പെടുത്താനും ഒരു പുതിയ തരം ജനാധിപത്യം കെട്ടിപ്പടുക്കാനും  തുടര്‍ന്ന് പാര്‍ട്ടി തീരുമാനിച്ചു. ഭരണകക്ഷിയുടെ തീരുമാനങ്ങളെടുക്കുന്ന പ്രക്രിയ കൂടുതല്‍ ശാസ്ത്രീയവും, ജനാധിപത്യപരവും ആക്കുന്നതിന്   ഒരു ബഹുകക്ഷി ചട്ടക്കൂടില്‍ നിലനില്‍ക്കുന്നതിന് സിപിസിയും മറ്റ് കക്ഷികളും ഈ ഘട്ടത്തില്‍ അഭിപ്രായ സമവായത്തിലെത്തുകയും ചെയ്തു.

 

സാംസ്‌ക്കാരിക വിപ്ലവത്തിന്റെ കാലത്ത് (1966-76) കമ്യൂണിസ്റ്റിതര കക്ഷികളുടെ പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. പക്ഷേ പരിഷ്‌കാരങ്ങളുടെയും, തുറന്ന സമീപനത്തിന്റെയും കാലത്തിനു തുടക്കമിട്ട 1978-ലെ പതിനൊന്നാം  സിപിസി കേന്ദ്ര സമിതിയുടെ മൂന്നാം പ്ലീനറി സമ്മേളത്തിന് ശേഷം കാര്യങ്ങള്‍ മെച്ചപ്പെട്ടെന്ന് പറയാം. ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ ജനാധിപത്യ കക്ഷികളുടെ അംഗസംഖ്യ 1978-ല്‍ 65,000 ആയിരുന്നത് 2012 ആകുമ്പോള്‍ 8,50,000 ആയി ഉയര്‍ന്നു. എന്നാലും സിപിസി അംഗങ്ങളുടെ ഒരു ശതമാനമെ ഇതാകുന്നുള്ളൂ എന്നത് വേറെ കാര്യം. ഈ എട്ട് ജനാധിപത്യകക്ഷികളും പ്രതിപക്ഷ കക്ഷികളല്ല. അവര്‍ ചര്‍ച്ചകളിലും സര്‍ക്കാരിന്‍റെ ഭരണനിര്‍വഹണ പ്രക്രിയയിലും പങ്കെടുക്കുന്നുണ്ട്. അതേസമയം, ഈ കക്ഷികള്‍ക്ക് യഥാര്‍ത്ഥത്തില് അധികാരങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ, ഭരണകക്ഷിക്കു മേല്‍ ഫലപ്രദമായ മേല്‍നോട്ടം വഹിക്കുന്നതിനുള്ള ഇവയുടെ കാര്യശേഷിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ചൈനയില്‍ വാസ്തവത്തില്‌ ജനാധിപത്യ കക്ഷികളില്ലെന്നാണ് അവിടുത്തെ റെന്‍മിന്‍ സര്‍വകലാശാലയിലെ രാഷ്ട്രമീമാംസ അധ്യാപകനായ ഷാങ് മിങ്ങിന്റെ അഭിപ്രായം. ‘1957-ലെ വലതുപക്ഷ വിരുദ്ധ പ്രചരണത്തിന് ശേഷം ചൈനയില് ഏതെങ്കിലും ജനാധിപത്യ കക്ഷി, രൂക്ഷമായിട്ടു പോയിട്ട് പേരിനു പോലും ഭരണക്ഷിയെ വിമര്‍ശിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല’, വെയ്‌ബോയില്‍ ഇട്ട ഒരു കുറിപ്പില്‍ ഷാങ് പറഞ്ഞു.

 

കുരിശ് ചുമക്കാന്‍

രണ്ട് സമ്മേളനങ്ങളും തുടങ്ങുന്നതിന് ഏതാണ്ട് ഒരു മാസം മുമ്പ്, ഇതര കക്ഷികളില്‌ നിന്നുമുള്ള വിമര്‍ശനങ്ങളോട് കമ്മ്യൂണിസ്റ്റ്  പാര്‍ട്ടി കൂടുതല്‌ സഹിഷ്ണുത പുലര്‍ത്തണമെന്ന് സിപിസിയുടെ പുതിയ നേതാവ് സീ ജിന്പിങ് ആവശ്യപ്പെട്ടിരുന്നു. ‘കടുത്ത വിമര്‍ശനങ്ങളുമായി ഒത്തുപോകാനും, തെറ്റുകള്‍ പറ്റിയെങ്കില്‍ തിരുത്താനും, ഇല്ലെങ്കില്‍ അവഗണിക്കാനും സിപിസിക്കു കഴിയണം,' ജിന്പിങ് പറഞ്ഞതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. 'പൊതുജനങ്ങളുടെ അഭിലാഷം പ്രതിഫലിപ്പിക്കുന്ന വിധത്തില്‌ സത്യസന്ധമായി, കേള്‍ക്കാന്‍ സുഖകരമല്ലാത്ത കാര്യങ്ങളും, സത്യവും വിളിച്ചുപറയാന്‍ സിപിസിയും ഇതര കക്ഷികളും ധൈര്യം കാണിക്കണം', ജിന്‍പിങ് കൂട്ടിചേര്‍ത്തു.

 

ഇതിനോടുള്ള പ്രതികരണമായി, പാര്‍ട്ടി എങ്ങനെയാണ് ജനാധിപത്യ മേല്‍നോട്ടം നടത്തുന്നതെന്നതിന് ജനാധിപത്യ ദേശീയ നിര്‍മാണ സഖ്യം അദ്ധ്യക്ഷന്‍ ചെന്‍ ചാങ്ഗ്‌സി ഒരു ഉദാഹരണം നല്കി. മൂന്നു വര്‍ഷം മുമ്പ് നൂറോളം നഗരങ്ങള്‍ തങ്ങളുടെ പ്രധാന വ്യവസായങ്ങളുടെ ഭാഗമായി പുത്തന്‍ ഊര്‍ജോല്‍പാദന പദ്ധതികള്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇത് വിഭവങ്ങള്‍ പാഴാക്കാലാണെന്ന് വിമര്‍ശനം ഉയര്‍ന്നു. പ്രശ്‌നം കേന്ദ്ര കൂടിയാലോചനാ യോഗത്തില്‍ എത്തി. 'ജനാധിപത്യ കക്ഷികള്‍ സത്യം പറയണം, പക്ഷേ വിമര്‍ശനങ്ങള്‍ യഥാര്ത്ഥ്യ ബോധമുള്ളതും, യുക്തിസഹവും ആകണം,' ചെന്‍ പറയുന്നു. സിപിസി ഇതര കക്ഷികള്ക്ക് വിമര്‍ശനം നടത്താന്‍ ബുദ്ധിമുട്ടാണെന്നാണ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യലിസം അദ്ധ്യാപകന്‍, സു ഷിഹായി ‘ഗ്ലോബല്‍ ടൈംസി’നോട് പറഞ്ഞത്. 'ഭരണകക്ഷിയുടെ ഓരം ചേര്‍ന്ന് നില്ക്കുന്നതിനാല്‍ ഭീന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇവര്‍ക്ക് പ്രയാസമാണ്. പരസ്യമായി കടുത്ത വിമര്‍ശനം ഉയര്‍ത്തിയാല്‍ അത് 'മര്യാദയില്ലായ്മയും', ‘ധാര്ഷ്ട്യ’വുമായാണ് കണക്കാക്കുക,’സു പറഞ്ഞു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള, പ്രധാനമായും ബുദ്ധിജീവികളും വ്യാപാരികളും അടങ്ങുന്ന, പ്രതിനിധികള്‍ സാമൂഹ്യ പ്രശ്‌നങ്ങള്‍ പഠിക്കുകയും, തങ്ങളുടെ ശുപാര്‍ശകള്‍ ദേശീയ ജനകീയ കോണ്‍ഗ്രെസ്സിന് ഒപ്പം നടക്കുന്ന സിപിപിസിസിയുടെ രണ്ടു സമ്മേളനങ്ങളില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ഈ വര്‍ഷത്തെ പല ശുപാര്‍ശകളും മലിനീകരണത്തെ കേന്ദ്രീകരിച്ചായിരുന്നു. ഗ്രാമീണ മേഖലകളിലെ മലിനീകരണം തടയാന്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന്, ആര്‍സിസികെ അംഗവും പരിസ്ഥിതി സംരക്ഷണ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടറുമായ ഷി സോങ്യാന്‍ ഗ്ലോബല്‍ ടൈംസിനോട് പറഞ്ഞു. 'വായു മലിനീകരണ പ്രശ്‌നത്തില്‍ ഏറെ ശ്രദ്ധ നല്കിയിട്ടുണ്ട്. എന്നാല്‍ ഗ്രാമീണ മേഖലയിലെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാകണം വരും വര്‍ഷങ്ങളില്‍ ചൈനയുടെ  മുന്‍ഗണന’ ഷി നിര്‍ദേശിച്ചു.

 

സിപിപിസിസിയിലെ ഏറ്റവും വലിയ കക്ഷിയായ ചൈന ഡെമോക്രാറ്റിക് ലീഗിലെ വാങ് ഡോങ്ഗ്ലിന്‍, ബിരുദ പരീക്ഷകളിലെ ചോദ്യ പേപ്പറുകള്‍ ചോര്‍ന്നതിനെതിരെ കഴിഞ്ഞ വര്‍ഷത്തെ സമ്മേളനങ്ങളില്‍ വിമര്‍ശിച്ചിരുന്നു. 'രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ തുടരുന്നതോടെ കൂടുതല്‍ കമ്മ്യൂണിസ്റ്റ് ഇതര കക്ഷികളിലെ അംഗങ്ങള്‍ തുറന്നു സംസാരിക്കാന്‍ ധൈര്യപ്പെടുന്നുണ്ട്,' ജിയാങ്ക്‌സി നോര്‍മല്‍ സര്‍വകലാശാലയിലെ അദ്ധ്യാപകണ്‍ കൂടിയായ വാങ് ചൂണ്ടിക്കാട്ടി. ‘പക്ഷേ നിങ്ങള്‍ യുക്തിസഹമായി സംസാരിക്കേണ്ടതുണ്ട്,' വാങ് കൂട്ടിച്ചേര്ത്തു. 'തോന്നുന്നതെന്തും പറയാനാണെങ്കില്‍ നിങ്ങള്‍ക്കത് ഇന്‍റര്‍നെറ്റില്‍  പറയാം.' തുറന്നു പറയാനുള്ള ആഹ്വാനങ്ങള്‍ കൊണ്ടു മാത്രം കാര്യമില്ലെന്നും, സംവിധാനത്തിനുള്ളില്‍ അതെങ്ങിനെ ഉപയോഗിക്കുന്നു, പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്നതിലാണ് കാര്യമെന്നും സു കരുതുന്നുണ്ട്. 'സിപിപിസിസിയിലെ അംഗങ്ങളുടെ തെരെഞ്ഞെടുപ്പ് ഇപ്പോളും 'ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ' അടിസ്ഥാനത്തിലാണ്. പല പ്രവിശ്യകളിലും ധാരാളം പണം നല്കിയാണ് ആളുകള്‍ സ്ഥാനങ്ങളിലെത്തുന്നത്. വോട്ടിംഗ് സമ്പ്രദായം കൊണ്ടുവരുന്നത് ഇതിന് പരിഹാരമാകും. കാരണം നിങ്ങള്‍ എഴുന്നേറ്റുനിന്നു ജങ്ങള്‍ക്ക് വേണ്ടി സംസാരിച്ചില്ലെങ്കില്‍ നിങ്ങള്ക്ക്‌ വോട്ട് കിട്ടില്ല,' സു പറഞ്ഞു.

 

 

എന്തിനിതിലൊക്കെ ചേരണം ?

കമ്മ്യൂണിസ്റ്റ് ഇതര കക്ഷികളിലെ അംഗങ്ങളെ കൂടുതലായി സര്ക്കാര്‍ ഏജന്‍സികളുടെ തലപ്പത്ത് നിയമിക്കുന്നുണ്ട്. 2010 അവസാനം വരെയുള്ള കണക്കുനോക്കിയാല്‍ ഏതാണ്ട് 32,000 കമ്മ്യൂണിസ്റ്റ് ഇതര കക്ഷി അംഗങ്ങള്‍ വിവിധ സര്‍ക്കാര്‍, നിയമ നിര്‍മാണ, നീതിന്യായ വിഭാഗങ്ങളില്‍ പല തലങ്ങളിലായി മുതിര്‍ന്ന തസ്തികകളില്‍ ജോലി ചെയ്തിട്ടുണ്ട്. ആരോഗ്യ മന്ത്രി ചെന്‍ ഷുങവിനെ കൂടാതെ ചൈന ഷി ഗോങ് കക്ഷിയിലെ വാന്‍ ഗാങ്ങിനെ ശാസ്ത്ര സാങ്കേതിക മന്ത്രിയായി നിയമിച്ചിട്ടുണ്ട്. 1979 കള്‍ക്ക് ശേഷം ആദ്യമായി മന്ത്രിതല പദവിയിലെത്തുന്ന കമ്മ്യൂണിസ്റ്റ് ഇതര കക്ഷി അംഗങ്ങളാണ് ഇവര്‍.

 

'യുവജനങ്ങള്‍ക്ക് ഇതിലൊക്കെയുള്ള വിശ്വാസം കുറഞ്ഞുവരുന്നത് ആശങ്കാജനമാണ്. ഞങ്ങളുടെ പാര്‍ട്ടിയില്‍ ചേരാന്‍ ഒരാള്‍ യോഗ്യനാണോ എന്ന് നോക്കുമ്പോള്‍ അയാള്‍ കമ്മ്യൂണിസത്തില്‍ വിശ്വസിക്കേണ്ടതുണ്ട്. സിപിസിയുടെ എതിര്‍ ദിശയിലേക്ക് പാര്‍ട്ടിയെ കൊണ്ടുപോകാനാകില്ല,' ആര്‍സിസികെ അംഗം ഷി സോങ്യാന്‍ വ്യക്തമാക്കി. 2001-ല്‍ ആര്‍സിസികെയില്‍ ചേര്‍ന്ന ഷി വിശ്വസിക്കുന്നത് പാര്‍ട്ടി സമ്പന്ന വിഭവങ്ങളുടെയും, ബുദ്ധിജീവികളുടെയും ഒരു വേദിയാണെന്നാണ്. പ്രായമേറുന്ന കമ്മ്യൂണിസ്റ്റ് ഇതര കക്ഷികള്‍ പുതിയ തലമുറയെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, അതത്ര ലളിതമായ പ്രക്രിയയല്ല. ഇവര്‍ സിപിസി അംഗങ്ങളാകാന്‍ പാടില്ല. മാത്രമല്ല കൂട്ടത്തില്‍ മികവ് തെളിയിക്കുകയും, നിലവിലെ അംഗങ്ങള്‍ ശുപാര്‍ശ ചെയ്യുകയും വേണം. മിടുക്കന്മാരായ ചെറുപ്പക്കാര്‍ സര്‍വകലാശാല തലത്തില്‍ തന്നെ സിപിസി അംഗങ്ങളാകുന്നു. ഇതോടെ മറ്റ് കക്ഷികള്‍ക്ക് വലിയ സാധ്യതകളില്ല. ബ്രിട്ടനില്‍ നിന്നും ചൈനയിലേക്ക് മടങ്ങി രണ്ടു വര്ഷ്ത്തിന് ശേഷം 1994-ല്‍ സിഡിഎല്ലില്‍ ചേരാന്‍ നങ്കെയ് സര്‍വകലാശാലയിലെ തന്റെ അദ്ധ്യാപകനാണ് പ്രേരിപ്പിച്ചതെന്ന് 58-കാരനായ ഗാവോ യൂബാവോ ഓര്‍ക്കുന്നു. ‘30 വയസ്സിന് മുകളിലുള്ളവരെ എടുക്കാനുള്ള സാധ്യത കുറവാണ്. കാരണം 30-നു മുകളിലുള്ളവവര്‍ക്കാണ് പക്വത എന്ന് ഞങ്ങള്‍ കരുതുന്നു.'

 

എന്നാല്‍, കമ്മ്യൂണിസ്റ്റ് ഇതര കക്ഷികളിലെ പകുതിയോളം പുതിയ അംഗങ്ങള്‍ക്കും ബഹുകക്ഷി സഹകരണ രാഷ്ട്രീയ സംവിധാനം എന്താണെന്ന് മനസ്സിലായിട്ടില്ലെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ചൈനയിലെ രാഷ്ട്രീയത്തെപ്പറ്റി തങ്ങള്ക്ക് ആശയപരമായ പരിശീലനം വേണമെന്നാണ് ഷാങ്ഹായിലെ 57 പുതിയ അംഗങ്ങളില്‍ പകുതി പേരും പറയുന്നത്. 2011-ല്‍ പ്രാദേശിക സര്‍ക്കാര്‍ നടത്തിയ പഠനം കാണിക്കുന്നത്, ചൈനയുടെ സാമ്പത്തിക വികസനത്തെപ്പറ്റി തങ്ങളുടെ കക്ഷിയിലൂടെ അറിയണമെന്ന് 60 ശതമാനം പേരും ആവശ്യപ്പെട്ടു എന്നാണ്.

'വിവിധ ജനാധിപത്യ കക്ഷികള്‍ കഴിവുള്ളവരെ തങ്ങളുടെ നിരയില്‍ കൊണ്ടു വരാന്‍ ശ്രമിക്കുന്നതു കൊണ്ട്, യുവാക്കളെ ആകര്‍ഷിക്കേണ്ടത് വളരെ പ്രധാനമായിരിക്കുന്നു,' എന്ന് വാങ് ആവര്‍ത്തിച്ചു പറയുന്നു.  .

 

(ഗ്ളോബല്‍  ടൈംസ് )

Leave a Reply

Your email address will not be published. Required fields are marked *

×