പക്ഷിപ്പനി സ്ഥിരീകരണം; കുട്ടനാട്ടില്‍ താറാവുകളെ കൂട്ടത്തോടെ കൊല്ലുന്നു

അഴിമുഖം പ്രതിനിധി

കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതു പക്ഷിപ്പനി മൂലമാണെന്നതിന്റെ അടിസ്ഥാനത്തില്‍ താറാവുകളെ കൊന്നൊടുക്കുന്നു. ഭോപ്പാലിലെ ഹൈ സെക്യുരിറ്റി ലാബില്‍ നടത്തിയ പരിശോധനയില്ലാണ് H5 N8 വിഭാഗത്തില്‍പ്പെടുന്ന വൈറസിനെ കണ്ടെത്തിയത്. രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ആലപ്പുഴയില്‍ വീണ്ടും പക്ഷി പനി. രണ്ട് വര്‍ഷം മുന്‍പ് H5 N1 വിഭാഗത്തില്‍പ്പെട്ട വൈറസിനെയാണ് കണ്ടെത്തിയത്. എന്നാല്‍ ഈ വൈറസിനെ അപേക്ഷിച്ച് അത്ര അപകടകാരിയല്ല ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നവ. രോഗ ബാധ കണ്ടെത്തിയിരിക്കുന്ന താറാവുകളെയാണ് ഇപ്പോള്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കൊന്നൊടുക്കുന്നത്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നുള്ള താറാവ് വില്‍പനയും കയറ്റി അയക്കലും 10 ദിവസത്തേക്ക് നിര്‍ത്തിവെച്ചിരിക്കയാണ്. വെറ്റിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 20 അംഗ ദ്രുത കര്‍മ്മ സംഘമാണ് തകഴി, രാമങ്കേരി, പാണ്ടി, കൈനടി പ്രദേശങ്ങളില്‍ താറാവുകളെ തീയിട്ട് നശിപ്പിച്ചത്. 

രോഗം പടര്‍ന്നതു ദേശാടന പക്ഷികള്‍ വഴിയാണ് എന്നാണു മൃഗ സംരംക്ഷണ വകുപ്പിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കുട്ടനാട്ടില്‍ സ്ഥിരീകരിച്ച പക്ഷിപ്പനി മനുഷ്യരിലെക്ക് പകരുന്നതല്ലെന്നുള്ളത് കര്‍ഷകരുടെ ഭീതി കുറയ്ക്കാന്‍ കാരണമായിട്ടുണ്ട്. 2014ല്‍ ബാധിച്ച പക്ഷിപ്പനി മാരകവും മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുമുളളതിനാലാണ് അന്നു കൂട്ടമായി താറാവുകളെ കൊന്നൊടുക്കിയിരുന്നത്. രോഗം ബാധിച്ച താറാവുകളെ കൊന്നൊടുക്കുന്നതിനു തക്കതായ നഷ്ടപരിഹാരം ലഭിക്കുന്നിലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. രോഗം ബാധിച്ച താറാവുകളെ കൊന്നൊടുക്കാനാണ് ദ്രുതകര്‍മ്മ സേന എത്തിയത് എന്നാല്‍ ജനവാസ കേന്ദ്രങ്ങളില്‍ ചത്ത് പുഴുവരിച്ച നിലയിലുള്ള താറാവുകളെ നശിപ്പിക്കാതെ ജീവനുള്ളവയെ കൊല്ലാന്‍ അനുവദിക്കയില്ല എന്ന നിലപാടില്ലായിരുന്നു ജനങ്ങള്‍. താറാവുകള്‍ ചത്തു കിടന്ന സ്ഥലങ്ങളില്‍ അണുബാധ ഉണ്ടാകാതിക്കാനുള്ള മുന്‍ കരുതല്‍ എടുത്തിട്ടിലെന്നും യാതൊരു സുരക്ഷ ക്രമീകരണങ്ങളും ഇല്ലാതെയാണ് ദ്രുതകര്‍മ്മ സേന എത്തിയതെന്നും തലവടിയിലെ താറാവ് കര്‍ഷകന്‍ കുട്ടപ്പായി പറയുന്നു. രണ്ട് ദിവസമായി പാടത്ത് പുഴുവരിച്ച ദുര്‍ഗന്ധം വമിക്കുന്ന നിലയില്ലായിരുന്നു താറാവുകള്‍.

This post was last modified on December 27, 2016 2:20 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment