മതപരമായ ഭക്ഷണ നിയന്ത്രണങ്ങൾക്കെതിര്; വിളകൾക്ക് ബയോസ്റ്റിമുലനുകൾ വേണ്ടെന്ന് കാർഷിക മന്ത്രാലയം

മൃഗങ്ങളുടെ ശരീരഭാഗങ്ങൾ ഉപയോഗിച്ചാണ് ഈ ഉൽപ്പന്നങ്ങൾ നിർമ്മിച്ചിരുന്നത്

നെല്ല്, തക്കാളി, ഉരുളക്കിഴങ്ങ്, വെള്ളരി, മുളക് തുടങ്ങി വിവിധ വിളകൾക്ക് ഉപയോഗിക്കുന്ന മൃഗസ്രോതസ്സുകളിൽ നിന്നുള്ള 11 ജൈവോത്തേജകങ്ങളുടെ (biostimulants) വിൽപനയ്ക്ക് നൽകിയ അംഗീകാരം കേന്ദ്ര കൃഷി മന്ത്രാലയം പിൻവലിച്ചു. മതപരമായ ഭക്ഷണ നിയന്ത്രണങ്ങൾ പരിഗണിച്ചാണ് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഈ ഉൽപ്പന്നങ്ങൾ പിൻവലിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.

മൃഗങ്ങളുടെ ശരീരഭാഗങ്ങൾ ഉപയോഗിച്ചാണ് ഈ ഉൽപ്പന്നങ്ങൾ നിർമ്മിച്ചിരുന്നത്. കോഴിത്തൂവൽ, പന്നി കലകൾ (Pig tissue), കന്നുകാലികളുടെ തോൽ (Bovine hide), മത്സ്യത്തിന്റെ ചെതുമ്പൽ തുടങ്ങിയവയിൽ നിന്ന് വേർതിരിച്ചെടുത്ത അമിനോ ആസിഡുകൾ (amino acids) ഉൾപ്പെടുന്ന ജൈവോത്തേജകങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്.

ഒരു ജൈവോത്തേജകം (Biostimulant) എന്നത് സസ്യങ്ങളിലെ വളർച്ച, വിളവ്, ഗുണമേന്മ, എന്നിവ മെച്ചപ്പെടുത്തുന്നതിനായി ഉപയോ​ഗിക്കുന്ന ഒരു പദാർത്ഥമോ, സൂക്ഷ്മാണുക്കളോ, അല്ലെങ്കിൽ ഇവ രണ്ടിന്റെയും സംയോജനമോ ആണ്. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾ ഭക്ഷണക്രമത്തിൽ പാലിക്കുന്ന മതപരവും സാംസ്കാരികവുമായ വിശ്വാസങ്ങളെ മാനിച്ചാണ് ഈ സുപ്രധാന തീരുമാനം. ഉദാഹരണത്തിന്, പന്നിയിറച്ചിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ മുസ്ലീം സമുദായത്തിനും, കന്നുകാലികളുടെ ഉൽപ്പന്നങ്ങൾ ചില ഹൈന്ദവ വിഭാഗങ്ങൾക്കും നിഷിദ്ധമാണ്. ഈ ഉത്തേജകങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന വിളകൾ ഭക്ഷിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ആശങ്കകൾ പരിഹരിക്കാനാണ് മന്ത്രാലയം ഇത്തരമൊരു നടപടി കൈക്കൊണ്ടത്.

രാജ്യത്തെ കാർഷിക ഉൽപ്പന്നങ്ങളുടെ സുരക്ഷിതത്വവും ഉപഭോക്താക്കളുടെ വിശ്വാസവും ഉറപ്പുവരുത്തുകയാണ് കൃഷി മന്ത്രാലയത്തിന്റെ ഈ നീക്കത്തിന്റെ ലക്ഷ്യം. നിലവിൽ, മറ്റ് സസ്യങ്ങളിൽ നിന്നും കടൽപ്പായലുകളിൽ (seaweed) നിന്നും ലഭിക്കുന്ന ജൈവോത്തേജകങ്ങളുടെ വിൽപനയ്ക്ക് തടസ്സമില്ല. മന്ത്രാലയത്തിന്റെ പുതിയ മാർഗ്ഗനിർദ്ദേശം പ്രാബല്യത്തിൽ വന്നതോടെ, നിലവിൽ ലൈസൻസുള്ള ഈ ഉൽപ്പന്നങ്ങളുടെ വിൽപനയും വിതരണവും ഉടൻ നിർത്തലാക്കും.

content summary: Citing religious dietary restrictions, Agriculture Ministry rejects biostimulants for crops

This post was last modified on October 3, 2025 8:59 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment