ദിവസേന സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ കൊണ്ട് മാത്രമല്ല. ഈ വര്‍ഷം, ലോകമെമ്പാടുമുള്ള നിക്ഷേപകരും, പണമിടപാടുകാരും, കേന്ദ്ര ബാങ്കുകളും വന്‍തോതില്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിച്ചതോടെ അതിന്റെ വില 50 ശതമാനത്തോളം കുതിച്ചുയര്‍ന്നു. ഇതോടെ സ്വര്‍ണം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയായിരുന്നു. ഒരു ഔണ്‍സിന് 4,000 ഡോളറിനടുത്ത് വിലയെത്തുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമായാണെന്ന് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സുരക്ഷിത നിക്ഷേപമെന്ന് കണക്കാക്കപ്പെടുന്ന സ്വര്‍ണം, 1979-ന് ശേഷം ഉള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ കുതിക്കുന്നത്. ഉയര്‍ന്ന പണപ്പെരുപ്പം, ഡോളര്‍ മൂല്യത്തകര്‍ച്ച, പശ്ചിമേഷ്യയിലെ പ്രതിസന്ധി എന്നിവയുടെ പശ്ചാത്തലത്തില്‍ 1979-ല്‍, സ്വര്‍ണവില 100 ശതമാനത്തിലധികം വര്‍ദ്ധിച്ചിരുന്നു. ഇന്നത്തെ സ്വര്‍ണവിലയുടെ കുതിപ്പ് 1979 ലെ കുതിച്ചുചാട്ടവുമായി സാമ്യങ്ങളുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഡോളര്‍, യു.എസ്. ഗവണ്മെന്റ് ബോണ്ടുകള്‍ പോലുള്ള പരമ്പരാഗത സുരക്ഷിത നിക്ഷേപമാര്‍ഗങ്ങള്‍ക്ക് ആകര്‍ഷണം കുറഞ്ഞതും നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് അടുപ്പിച്ചു. ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് തുടരുമെന്ന പ്രതീക്ഷ നിലനില്‍ക്കുന്നതിനാല്‍ ഡോളര്‍ കൂടുതല്‍ ദുര്‍ബലമായേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഈ വര്‍ഷം ഇതിനോടകം തന്നെ ഡോളറിന് ഏകദേശം 10 ശതമാനം മൂല്യം ഇടിഞ്ഞിട്ടുണ്ട്.

കൂടാതെ, കുതിച്ചുയരുന്ന കടങ്ങളെയും ധനകമ്മിയെയും കുറിച്ചുള്ള ആശങ്കകള്‍ അമേരിക്കയുടെ ധനപരമായ വിശ്വാസ്യതയ്ക്ക് (Creditworthiness) മങ്ങലേല്‍പ്പിച്ചു. ഈ വര്‍ഷം ലോകോത്തര വാണിജ്യ ഏജന്‍സിയായ മൂഡീസ് (Moody’s) റേറ്റിംഗ് കുറച്ചതിനുശേഷം, പ്രധാന ഏജന്‍സികളില്‍ ഒന്നുപോലും അമേരിക്കയ്ക്ക് ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിംഗ് നല്‍കുന്നില്ല. ഇതെല്ലാം സ്വര്‍ണവിലയുടെ കുതിപ്പിന് അനുകൂലമായ ഘടകങ്ങളാണ്.
മറ്റൊരു പ്രധാന സുരക്ഷിത നിക്ഷേപമായി കണക്കാക്കിയിരുന്ന ജാപ്പനീസ് യെന്‍ തിങ്കളാഴ്ച വലിയ തിരിച്ചടി നേരിട്ടു. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവായി സനായി തകൈച്ചി അപ്രതീക്ഷിതമായി തിരഞ്ഞെടുക്കപ്പെട്ടതാണ് ഇതിന് കാരണം. കൂടാതെ, ഫ്രഞ്ച് പ്രധാനമന്ത്രി മന്ത്രിസഭ രൂപീകരിച്ച് 24 മണിക്കൂറിനുള്ളില്‍ പെട്ടെന്ന് രാജിവെച്ചത് യൂറോപ്പിന്റെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെ കൂടുതല്‍ അസ്ഥിരപ്പെടുത്തി. ഇത് യൂറോയുടെ മൂല്യം ഇടിയാന്‍ കാരണമാവുകയും, നിക്ഷേപകരെ കൂടുതലായി സ്വര്‍ണത്തിന്റെ സുരക്ഷിതത്വത്തിലേക്ക് എത്തിക്കുകയും ചെയ്തു.
വിലയേറിയ ലോഹങ്ങളില്‍ വൈദഗ്ധ്യമുള്ള സ്പ്രോട്ട് എന്ന നിക്ഷേപ സ്ഥാപനത്തിലെ സീനിയര്‍ ബിസിനസ് പങ്കാളി റയാന് മക്കിന്റയര്‍ അഭിപ്രായപ്പെടുന്നത്, സ്വര്‍ണവിലയുടെ ഈ കുതിപ്പിന് കാരണം ആഗോള വ്യാപകമായുള്ള അനിശ്ചിതത്വമാണെന്നാണ്.
ഗോള്‍ഡ്മാന്‍ സാച്ച്സിന്റെ റിപ്പോര്‍ട്ട് പ്രകാരം, സ്വര്‍ണ്ണം വാങ്ങുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ETFs) സെപ്റ്റംബറില്‍ 100 മെട്രിക് ടണ്ണിലധികം സ്വര്‍ണം സ്വന്തമാക്കി. അടുത്ത വര്‍ഷം അവസാനത്തോടെ സ്വര്‍ണവില ഒരു ഔണ്‍സിന് 4,300 ഡോളര്‍ വരെ എത്തുമെന്ന് ഈ ബാങ്കിലെ വിശകലന വിദഗ്ധര്‍ പ്രവചിക്കുന്നത്.
ബാര്ക്ലെയ്സിലെ (Barclays) വിദഗ്ധര്‍ പറയുന്നത്, കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രമേ ഏറ്റവും വലിയ സ്വര്‍ണ നിക്ഷേപമുള്ള ഫണ്ടിലേക്ക് ഒഴുകിയെത്തിയ പണത്തിന്റെ അളവ് ഇതിനുമുമ്പ് മറികടന്നിട്ടുള്ളൂ എന്നാണ്.
സ്വര്‍ണവിലയിലുണ്ടായ വര്‍ദ്ധനവ്, ഈ ലോഹം ഖനനം ചെയ്യുന്ന കമ്പനികളുടെ ഓഹരികള്‍ക്കും വന്‍ ഉത്തേജനം നല്കി. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലെ സ്വര്‍ണ ഖനന കമ്പനികളെ ട്രാക്ക് ചെയ്യുന്ന സൂചിക ഈ വര്‍ഷം രണ്ടിരട്ടിയിലധികം ഉയര്‍ന്നു.
കുറച്ച് വര്‍ഷങ്ങളായി ചില കേന്ദ്ര ബാങ്കുകള്‍ ഡോളര്‍ അധിഷ്ഠിത ആസ്തികള്‍ ഉപേക്ഷിച്ച് സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റുന്നുണ്ട്. എന്നാല്‍, ഈ മുന്നേറ്റത്തിന് അടുത്തിടെ ആക്കം കൂട്ടിയത് സ്വകാര്യ നിക്ഷേപകരില്‍ നിന്നുള്ള ശക്തമായ ഡിമാന്‍ഡിന് കാരണമായതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇതിന്റെ ഫലമായി, യെന്‍, യൂറോ, ബ്രിട്ടീഷ് പൗണ്ട് പോലുള്ള പ്രധാന കറന്‍സികളില്‍ പോലും സ്വര്‍ണത്തിന്റെ മൂല്യം കുത്തനെ ഉയര്‍ന്നു.

‘സ്വര്‍ണം നിലവില്‍ രാഷ്ട്രങ്ങള്‍ക്കും (Sovereign Nations) മറ്റ് സ്ഥാപനങ്ങള്‍ക്കും ഒരു തന്ത്രപരമായ കരുതല്‍ ശേഖരമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതൊരു വൈവിധ്യവല്‍ക്കരണ ഉപാധിയായി (Diversifier) ആണ് ആളുകള്‍ ഉപയോഗിക്കുന്നത്’ വിദഗ്ധര്‍ വിലയിരുത്തുന്നു.
നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് തിരിക്കുന്ന ഏറ്റവും പുതിയ ഘടകം സര്‍ക്കാര്‍ അടച്ചുപൂട്ടലാണ്. സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രധാനപ്പെട്ട സാമ്പത്തിക ഡാറ്റകള്‍ പുറത്തുവിടാതിരിക്കുന്നത് വിപണി നിരീക്ഷകരെ ആശങ്കയിലാക്കുന്നു. പ്രത്യേകിച്ചും, തൊഴില്‍ വിപണിയിലെ സമീപകാല ദുര്‍ബലതയുടെ സൂചനകള്‍ നിലനില്ക്കുമ്പോള്, സമ്പദ്വ്യവസ്ഥയുടെ ആരോഗ്യത്തെക്കുറിച്ച് ഈ ഡാറ്റാ അപര്യാപ്തത ആശയക്കുഴപ്പവും ആശങ്കയും വര്‍ദ്ധിപ്പിക്കുന്നു.
‘തൊഴില്‍ വിപണിയിലെ സ്ഥിരമായ ദൗര്‍ബല്യം സാമ്പത്തിക മാന്ദ്യത്തിനോ (Recession) പണപ്പെരുപ്പത്തിനോ (Stagflation) ഉള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് സ്വര്‍ണത്തിലെ നിക്ഷേപത്തെ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നു’ സ്റ്റേറ്റ് സ്ട്രീറ്റ് ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റിലെ വിശകലന വിദഗ്ധര്‍ നിരീക്ഷിച്ചു.
Content Summary: Dollar fades, Gold shines: price surges to 1979 levels
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.