1912 ജനുവരി 8: ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ചു

ജോണ്‍ ലാംഗലിബാലെലെ ഡ്യൂബിന്റെ നേതൃത്വത്തില്‍ ബ്ലൂംഫൊണ്ടേനിലാണ്‌ ദക്ഷിണ ആഫ്രിക്കന്‍ നേറ്റീവ് നാഷണല്‍ കോണ്‍ഗ്രസ് രൂപം കൊണ്ടത്‌

1912 ജനുവരി എട്ടിന്, ഗോത്ര തലവന്മാര്‍, ജനപ്രതിനിധികള്‍, ക്രിസ്ത്യന്‍ സംഘടനകള്‍ മറ്റ് പ്രമുഖ വ്യക്തികള്‍ എന്നിവര്‍ ചേര്‍ന്ന് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിക്കുകയും അവകാശങ്ങളും സ്വതന്ത്ര്യവും സംരക്ഷിക്കുന്നതിന് ആഫ്രിക്കന്‍ ജനതയെ ഒരു കുടക്കീഴില്‍ അണിനിരത്തുകയാണ് അതിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 1912 ജനുവരി എട്ടിന്, ബ്ലൂംഫൊണ്ടേനില്‍ ദക്ഷിണ ആഫ്രിക്കന്‍ നേറ്റീവ് നാഷണല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ ജോണ്‍ ലാംഗലിബാലെലെ ഡ്യൂബിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ഇതിന്റെ പ്രാഥമിക ദൗത്യം വര്‍ണവിവേചനം അവസാനിപ്പിക്കുകയും കറുത്തവരും മിശ്രവര്‍ഗ്ഗക്കാരുമായ ആഫ്രിക്കക്കാരുടെ വോട്ട് അവകാശം പുനഃസ്ഥാപിക്കുകയുമായിരുന്നു. ‘അഫ്രിക്കക്കാര്‍ക്കിടയില്‍ കഴിഞ്ഞ കാലത്തുണ്ടായിരുന്ന എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറക്കുകയും ഒറ്റ ദേശീയ പ്രസ്ഥാനമായി അണിനിരക്കുകയും ചെയ്യുക,’ എന്ന പിക്‌സ്ലെ ക ഇസാക്ക സെമെയുടെ പ്രഖ്യാപനത്തില്‍ നിന്നാണ് എസ്എഎന്‍എന്‍സി ഉത്ഭവിക്കുന്നതെന്ന് പറയാം.

വര്‍ണവിവേചനം അവസാനിപ്പിക്കുന്നതിനായി അഹിംസാത്മകമായ പ്രതിഷേധങ്ങള്‍ ഉപയോഗിക്കാനാണ് എഎന്‍സി ആദ്യം ശ്രമിച്ചത്. ദക്ഷിണാഫ്രിക്കയിലെ കറുത്തവരെ വ്യവസ്ഥാപിതമായി അടിച്ചമര്‍ത്താനാണ് പുതുതായി രൂപികരിച്ച ദക്ഷിണാഫ്രിക്കന്‍ യൂണിയന്റെ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരുന്നത്. വെള്ളകാരല്ലാത്തവരെ തങ്ങളുടെ കൃഷിഭൂമികളില്‍ നിന്നും ഓടിക്കുന്നതിനും അവരെ നഗരങ്ങളിലും പട്ടണങ്ങളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതിനും ദക്ഷിണാഫ്രിക്കയ്ക്കുള്ളിലെ അവരുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനും ഉദ്ദേശിച്ചുള്ള ഭൂ നിയമത്തിന് 1913ല്‍ രൂപംനല്‍കി. 1919-ഓടെ, പാസുകള്‍ക്ക് (വെള്ളക്കാരല്ലാത്തവര്‍ കൈവശം വെക്കേണ്ട തിരിച്ചറിയല്‍ രേഖ) എതിരായ ഒരു പ്രചാരണത്തിന് നേതൃത്വം നല്‍കുകയായിരുന്നു എസ്എഎന്‍എന്‍സി. എന്നാല്‍ 1920കളുടെ മധ്യത്തോടെ അത് നിഷ്‌ക്രിയമായി തുടങ്ങി. 1923-ല്‍, പ്രസ്ഥാനം ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസായി മാറി. 1940-കളുടെ മധ്യത്തോടെ ഒരു ജനകീയ പ്രസ്ഥാനമായി പുനര്‍നിര്‍മ്മിക്കപ്പെടുന്നത് വരെ എഎന്‍സി അപ്രസക്തവും നിഷ്‌ക്രിയവുമായി നിലനിന്നു.

ദക്ഷിണാഫ്രിക്കന്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരായ ആക്രണങ്ങളോട് എഎന്‍സി പ്രതികരിക്കാന്‍ തുടങ്ങിയതോടൊപ്പം സമരങ്ങള്‍ക്കും ബഹിഷ്‌കരണങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും ആഹ്വാനം നല്‍കി. 1950-കളില്‍, വര്‍ണവിവേചനത്തിന് എതിരായ ഒരു ജനകീയ പ്രക്ഷോഭമായി വളര്‍ന്ന വെല്ലുവിളി പ്രസ്ഥാനത്തിന് രൂപം നല്‍കുന്നതിലേക്ക് ഇത് നയിച്ചു. പാര്‍ട്ടി നേതാക്കളെ നിരോധിച്ചുകൊണ്ടും എഎന്‍സിയെ തടയുന്നതിന് പുതിയ നിയമങ്ങള്‍ നടപ്പിലാക്കിക്കൊണ്ടും എഎന്‍സിയെ തകര്‍ക്കാര്‍ സര്‍ക്കാര്‍ ശ്രമിച്ചു. എന്നാല്‍ ആത്യന്തികമായി ഈ നടപടികള്‍ നിഷ്ഫലമായിരുന്നു എന്ന് തെളിയിക്കപ്പെട്ടു. 1955-ല്‍, ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസും ദക്ഷിണാഫ്രിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പോലുള്ള അതിന്റെ സഖ്യകക്ഷികളും അടങ്ങളുന്ന ദക്ഷിണാഫ്രിക്കന്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ വിശദീകരിക്കുന്ന സ്വാതന്ത്യ രേഖ ജനങ്ങളുടെ കോണ്‍ഗ്രസ് ഔദ്ധ്യോഗികമായി അംഗീകരിച്ചു. ഇതൊരു കമ്മ്യൂണിസ്റ്റ് രേഖയാണെന്ന് സര്‍ക്കാര്‍ വാദിക്കുകയും തുടര്‍ന്ന് എഎന്‍സിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. വര്‍ണവിവേചനത്തിനെതിരായി പ്രകടനം നടത്തിയവര്‍ക്ക് നേരെ പോലീസ് വെടിവെച്ചതിനെ തുടര്‍ന്ന് 69 പേരുടെ മരണത്തിന് ഇടയായ ഷാര്‍പെവില്ല കൂട്ടക്കൊലയ്ക്ക് 1960 സാക്ഷ്യം വഹിച്ചു.

1960 ഏപ്രില്‍ എട്ടിന്, ചാള്‍സ് റോബര്‍ട്ട്‌സ് സ്വാര്‍ട്ടിന്റെ ഭരണകൂടം എഎന്‍സിയെ നിരോധിക്കുകയും ദക്ഷിണാഫ്രിക്ക വിട്ടുപോകാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്തു. നിരോധനത്തെ തുടര്‍ന്ന്, ഒളിപ്പോരും അട്ടിമറി പ്രവര്‍ത്തനളും ഉപയോഗിച്ച് വര്‍ണവിവേചനത്തിനെതിരെ പോരാടുന്നതിനായി ഉംഘെന്തോ വി സിസ്വെയ്ക്ക് (എംകെ, ദേശത്തിന്റെ ചാട്ടുളി എന്ന് അര്‍ത്ഥം) എഎന്‍സി രൂപം നല്‍കി. ചര്‍ച്ച് സ്ട്രീറ്റ് ബോംബാക്രമണം, മാഗൂസ് ബാര്‍ ബോംബാക്രമണം തുടങ്ങിയവ എംകെ ഏറ്റെടുത്ത പ്രതിഷേധങ്ങളില്‍ ഉള്‍പ്പെടുന്നു. ദക്ഷിണാഫ്രിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എഎന്‍സിയില്‍ ലയിച്ചതോടെ, സ്വന്തം സ്വതന്ത്രനയങ്ങള്‍ നിലനിറുത്തുമ്പോഴും എംകെയ്ക്ക് സോവിയറ്റ് യൂണിയന്റെ സഹായങ്ങളും ലഭിക്കാന്‍ തുടങ്ങി. 1990 ഫെബ്രുവരി മൂന്നിന്, രാജ്യത്തിന്റെ പ്രസിഡന്റ് എ ഡബ്ലിയു ഡി ക്ലാര്‍ക്ക് എഎന്‍സിയുടെ നിരോധനം എടുത്തു കളയുകയും അതേ വര്‍ഷം ഫെബ്രുവരി 11ന് നെല്‍സണ്‍ മണ്ടേലയെ സ്വതന്ത്രനാക്കുകയും ചെയ്തു. 1992 മാര്‍ച്ച് 17-ന്, വര്‍ണവിവേചനം അവസാനിപ്പിച്ചുകൊണ്ടും 1994 തിരഞ്ഞെടുപ്പുകളില്‍ എഎന്‍സിക്ക് മത്സരിക്കാന്‍ അവസരമൊരുക്കിക്കൊണ്ടുമുള്ള വര്‍ണവിവേചന ജനഹിതപരിശോധനയ്ക്ക് വോട്ടര്‍മാര്‍ അംഗീകാരം നല്‍കി.

അഴിമുഖം ഡെസ്ക്:
Leave a Comment