ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് യു.എ.ഇയുടെ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെ ഇറാന് നടത്തിയ ക്രൂയിസ് മിസൈല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യാക്കാരന് കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച യു.എ.ഇ പ്രതിരോധ മന്ത്രാലയമാണ് ആക്രമണ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
ഒമാന്‍ പ്രാദേശിക സമുദ്ര അതിര്‍ത്തിക്കുള്ളിലെ തെക്കന്‍ ഷിപ്പിംഗ് പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ‘മൊംബാസ’, ‘അല്‍ ബഹിയ’ എന്നീ കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് പ്രതിരോധ മന്ത്രാലയം എക്സിലൂടെ അറിയിച്ചു. കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന് ‘മൊംബാസ’യിലെ ജീവനക്കാരനായിരുന്നു. പരിക്കേറ്റ എട്ട് പേരില്‍ നാല് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ ആറ് പേര് ഇന്ത്യന്‍ പൗരന്മാരും രണ്ട് പേര് യുക്രെയ്ന് സ്വദേശികളുമാണ്. ആക്രമണത്തെത്തുടര്‍ന്ന് കപ്പലുകളില്‍ തീപിടുത്തമുണ്ടാവുകയും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഇരു കപ്പലുകളിലെയും തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനവും പ്രാദേശിക സുരക്ഷയ്ക്ക് ഭീഷണിയുമാണ് ഈ നഗ്നമായ ആക്രമണമെന്ന് യു.എ.ഇ ശക്തമായി അപലപിച്ചു. ഈ സാഹചര്യത്തില്‍ തങ്ങളുടെ പരമാധികാരവും താല്പര്യങ്ങളും സംരക്ഷിക്കുന്നതിനായി സായുധ സേന അതീവ ജാഗ്രതയിലാണെന്നും, ഈ നീക്കത്തിനെതിരെ തിരിച്ചടിക്കാന്‍ രാജ്യത്തിന് പൂര്‍ണ്ണ അവകാശമുണ്ടെന്നും യു.എ.ഇ വ്യക്തമാക്കി. അതോടൊപ്പം, സാമൂഹ്യമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
അതേസമയം, ഒമാനിലെ ഖല്ഹാത്തിന് വടക്കുകിഴക്ക് 40 നോട്ടിക്കല്‍ മൈല്‍ അകലെ മറ്റൊരു കപ്പലിന് നേരെയും തിരിച്ചറിയാത്ത വസ്തു പതിച്ച് ആക്രമണമുണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യുകെഎംടിഒ) ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കപ്പലിന്റെ എന്ജിന് റൂമിന് കേടുപാടുകള്‍ സംഭവിച്ചതായും എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും കപ്പല്‍ ക്യാപ്റ്റന്‍ അറിയിച്ചു. ഈ സംഭവം യു.എ.ഇ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടതാണോ എന്ന് വ്യക്തമല്ല.
ഈ രണ്ട് ആക്രമണങ്ങളിലും ഇറാന് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, കടലിടുക്കിലൂടെ നിയമവിരുദ്ധമായി സഞ്ചരിച്ച കപ്പലുകള്‍ക്ക് നേരെ റെവല്യൂഷണറി ഗാര്‍ഡുകള്‍ മുന്നറിയിപ്പ് വെടിയുതിര്‍ത്തതായി ഇറാന് സ്റ്റേറ്റ് ടെലിവിഷന്‍ അവകാശപ്പെട്ടു. എന്നാല്‍ ഈ അവകാശവാദം സ്ഥിരീകരിച്ചിട്ടില്ല. ഫെബ്രുവരിയില്‍ ഇറാനിയന്‍ ലക്ഷ്യങ്ങള്‍ക്ക് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്നാണ് മേഖലയില്‍ സംഘര്‍ഷം കടുത്തത്. ഇതോടെ, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സുഗമമാക്കാന്‍ മുന്‍പ് ഉണ്ടാക്കിയ താല്‍ക്കാലിക കരാറും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
Content Summary; An Indian crew member was killed and eight others injured after Iranian cruise missiles struck two UAE oil tankers in the Strait of Hormuz amid rising regional tensions
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.