റാമല്ലയുടെ വടക്കുകിഴക്കന്‍ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന മുഗയിര്‍ എന്ന കൊച്ചു ഗ്രാമത്തിലെ ഒമ്പതാം ക്ലാസുകാരനായിരുന്നു 14 വയസ്സുകാരനായ ഔസ് അല്‍-നാസന്‍. ഏപ്രില്‍ 21-ന് തന്റെ സ്‌കൂളായ മുഗയിര്‍ ബോയ്‌സ് സെക്കന്‍ഡറി സ്‌കൂളിന്റെ പടിഞ്ഞാറേ കവാടത്തിന് പുറത്ത് നില്‍ക്കുകയായിരുന്ന ഔസിനെ ഒരു ഇസ്രയേല്‍ റിസര്‍വ് സൈനികന്‍ തലയ്ക്ക് വെടിവെച്ചു വീഴ്ത്തി. നിമിഷങ്ങള്‍ക്കകം ചോരയില്‍ കുളിച്ചു വീണ ഔസിനെ സഹപാഠികള്‍ ചേര്‍ന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെങ്കിലും അവന്റെ ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂള്‍ ഭിത്തിയിലുടനീളം പടര്‍ന്ന ഔസിന്റെ രക്തപ്പാടുകള്‍ ആ ഗ്രാമത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
സ്‌കൂളിന് മുകളിലെ കുന്നിന്‍ ചെരുവില്‍ നിന്ന് സൈനിക യൂണിഫോം ധരിച്ച ഒരാള്‍ വിദ്യാലയത്തിന് നേരെ ഉന്നം പിടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ ആക്രമണം നടന്ന തൊട്ടുപിന്നാലെ തന്നെ, ഇതേ സൈനികന്‍ 36 വയസ്സുകാരനായ ജിഹാദ് അബു നയീമിനെയും വെടിവെച്ചു കൊന്നു. ആ സ്‌കൂളിലെ തന്നെ ഇംഗ്ലീഷ് അധ്യാപകനായ വഹീദ് അബു നയീമിന്റെ സഹോദരനായിരുന്നു ജിഹാദ്. ആദ്യ കണ്മണിയെ കാത്തിരിക്കുന്ന ജിഹാദിന്റെ ഭാര്യ ഈ മാസം പ്രസവിക്കാനിരിക്കെയാണ് ഈ ദുരന്തം സംഭവിച്ചത്.
കുടുംബത്തിന് ഇത് രണ്ടാം തവണയാണ് ഇത്തരമൊരു ആഘാതം ഏല്‍ക്കുന്നത്. ഔസിന്റെ പിതാവ് ഹംദി അല്‍-നാസന്‍ 2019 ജനുവരിയില്‍ ഒരു അയല്‍വാസിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇസ്രയേല്‍ കുടിയേറ്റക്കാരന്റെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. അന്ന് മൂന്നാം ക്ലാസുകാരനായിരുന്ന ഔസിനെ പിതാവിന്റെ വേര്‍പാടില്‍ നിന്ന് കരകയറ്റാന്‍ അധ്യാപകര്‍ പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് അവനും അതേ വിധിക്ക് ഇരയായിരിക്കുന്നു.
മുടക്കുന്ന വിദ്യാഭ്യാസം
പലസ്തീനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ ആസൂത്രിതമായ നീക്കങ്ങളാണ് നടക്കുന്നത്. ഗാസയില്‍ മൂന്ന് വര്‍ഷത്തോളമായി കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നില്ല. യുഎന്‍ കണക്കുകള്‍ പ്രകാരം ഗാസയില്‍ 792 അധ്യാപകരും 18,639 വിദ്യാര്‍ത്ഥികളും കൊല്ലപ്പെട്ടു. പത്തില്‍ ഒമ്പത് സ്‌കൂളുകളും തകര്‍ക്കപ്പെട്ടു കഴിഞ്ഞു. വെസ്റ്റ് ബാങ്കിലും സ്ഥിതി വ്യത്യസ്തമല്ല. ഔസ് കൊല്ലപ്പെട്ട അതേ ദിവസം തന്നെ വടക്കന്‍ മേഖലയിലെ ഹമ്മാമത്ത് അല്‍-മാലേ എന്ന ഗ്രാമത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ധനസഹായം നല്‍കി നിര്‍മിച്ച സ്‌കൂള്‍ കുടിയേറ്റക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. ഫ്രഞ്ച് സര്‍ക്കാര്‍ ഇതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.
തെക്കന്‍ ഹെബ്രോണ്‍ കുന്നുകളിലെ ഉം അല്‍-ഖൈര്‍ ഗ്രാമത്തിലേക്കുള്ള വഴിയില്‍ കുടിയേറ്റക്കാര്‍ മുള്ളുവേലി സ്ഥാപിച്ച് കുട്ടികളുടെ സ്‌കൂള്‍ യാത്ര തടഞ്ഞിരിക്കുകയാണ്. സ്വന്തം മണ്ണില്‍ നിന്ന് പലസ്തീനികളെ ആട്ടിയോടിക്കാനായി കുട്ടികളെ ഭയപ്പെടുത്തുന്ന തന്ത്രമാണ് ഇസ്രായേല്‍ പയറ്റുന്നതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
ഭയം നിറഞ്ഞ ക്ലാസ് മുറികള്‍
മുഗയിറിലെ സ്‌കൂളിന് സമീപം ഇസ്രയേല്‍ സൈന്യം പതിവായി ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് കുട്ടികളെ ഭയപ്പെടുത്താറുണ്ട്. ആക്രമണം നടന്ന ദിവസം മുഖംമൂടി ധരിച്ച സൈനികരും കുടിയേറ്റക്കാരും സ്‌കൂളിലേക്ക് വരുന്നത് കണ്ട അധ്യാപകര്‍ കുട്ടികളെ ഉടന്‍ തന്നെ സുരക്ഷിതമായി ഉള്ളില്‍ കയറ്റി കവാടങ്ങള്‍ അടച്ചിരുന്നു. അധ്യാപകര്‍ സൈനികരോട് പിരിഞ്ഞുപോകാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും തോക്ക് ചൂണ്ടുകയായിരുന്നു അവര്‍ ചെയ്തത്.
സംഭവം നടന്നതിന്റെ അടുത്ത ദിവസം ഗ്രാമത്തില്‍ ഇസ്രയേല്‍ സൈന്യം വീണ്ടും റെയ്ഡ് നടത്തുകയും വീടുകള്‍ക്ക് നേരെ കണ്ണീര്‍വാതകവും സ്റ്റണ്‍ ഗ്രനേഡുകളും പ്രയോഗിക്കുകയും ചെയ്തു. പലസ്തീനികളെ അവരുടെ ഗ്രാമങ്ങളില്‍ നിന്ന് വംശീയമായി ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണിതെന്ന് മനുഷ്യാവകാശ സംഘടനയായ ബി’ത്സെലെം ചൂണ്ടിക്കാട്ടുന്നു. കല്ലേറിന് മറുപടിയായാണ് വെടിവെച്ചതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണമെങ്കിലും, സൈനികന്‍ കിലോമീറ്ററുകള്‍ അകലെയുള്ള കുന്നിന്‍ മുകളില്‍ നിന്നാണ് വെടിവെച്ചതെന്ന് വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
യൂണിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍ പറഞ്ഞതുപോലെ, ഈ ആക്രമണങ്ങള്‍ ക്ലാസ് മുറികളില്‍ മാത്രം ഒതുങ്ങുന്നില്ല; അവ പലസ്തീനിലെ ഒരു തലമുറയുടെ തന്നെ മാനസിക നിലയെയും ജീവിതത്തെയും ആഴത്തില്‍ മുറിപ്പെടുത്തുകയാണ്. മുഗയിറിലെ സ്‌കൂള്‍ മുറ്റങ്ങള്‍ ഇന്ന് വിജനമാണ്. തങ്ങളുടെ കുട്ടികളുടെ ജീവനാണോ പഠനത്തിനാണോ വില നല്‍കേണ്ടതെന്ന് നിശ്ചയമില്ലാതെ മാതാപിതാക്കള്‍ ഭയപ്പാടിലാണ്.
This post was last modified on May 3, 2026 8:04 am
Leave a Comment