ആദായനികുതി ഭേദഗതി ബില്‍ ലോക്സഭ പാസാക്കി

അഴിമുഖം പ്രതിനിധി

ആദായനികുതി രണ്ടാം ഭേദഗതി ബില്‍  ലോക്‌സഭ പാസാക്കി. ശബ്ദ വോട്ടോടെയാണ് ബില്‍  പാസാക്കിത് . നിയമവിധേയമല്ലാത്ത നിക്ഷേപങ്ങള്‍ സ്വയം വെളിപ്പെടുത്താനും പിടിക്കപ്പെട്ടാല്‍ വന്‍ പിഴ ഈടാക്കാനുമുളള വ്യവസ്ഥകളാണ് ബില്ലിലുള്ളത്. ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും. പണ ബില്ലായതിനാല്‍ (മണി ബില്‍) ഇത് രാജ്യസഭ പരിഗണിക്കണം അംഗീകരിക്കണം എന്നില്ല. നോട്ട് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്‍ പാസായത്. പ്രതിപക്ഷ ബഹളം മൂലം പാര്‍ലമെന്റിന്‍റെ ഇരു സഭകളും നിര്‍ത്തിവച്ചു.

കണക്കില്‍പ്പെടാത്ത പണം സ്വമേധയാ വെളിപ്പെടുത്തിയില്ലെങ്കില്‍ 85 ശതമാനം പിഴയും നികുതിയും ഈടാക്കുനുള്ള നിര്‍ദ്ദേശമാണ് ബില്ലിലുള്ളത്. നവംബര്‍ എട്ടിന് നോട്ട് പിന്‍വലിക്കല്‍ തീരുമാനം നിലവില്‍ വന്നശേഷം നടന്ന 2.5 ലക്ഷത്തില്‍ താഴെയുള്ള തുകകളുടെ ബാങ്ക്  നിക്ഷേപങ്ങളും പരിശോധിക്കാനും കള്ളപണമാണെന്ന് കണ്ടെത്തിയാല്‍ പിഴയിടാക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

നോട്ട് അസാധുവാക്കിയതിന് ശേഷം കിട്ടിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ആദായനികുതി നിയമം ഭേദഗതി ചെയ്യുന്നതെന്ന് ആദായ നികുതി ഭേദഗതി ബില്ലില്‍ വ്യക്തമാക്കുന്നു. മൂന്ന് പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളാണ് ബില്ലിലുള്ളത്. നോട്ട് അസാധുവാക്കിയതിന് ശേഷം നടത്തിയ നിക്ഷേപങ്ങള്‍ക്ക് സ്രോതസ് കാണിക്കുകയാണെങ്കില്‍ നിലവിലുള്ള നികുതിയായ 30 ശതമാനവും അതിന്റെ 33 ശതമാനം സര്‍ച്ചാര്‍ജിനും പുറമേ ബാക്കി തുകയ്ക്ക് 30 ശതമാനം പിഴയും ഈടാക്കും. വരുമാനസ്രോതസ് കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നികുതിക്ക് പുറമേ ബാക്കി തുകക്ക് 60 ശതമാനം പിഴയും നല്‍കേണ്ടി വരും. അതായത് 85 ശതമാനം തുക നഷ്ട്ടപ്പെടും.

കണക്കില്‍പ്പെടാത്ത പണം പലിശ രഹിത വായ്പയായി നാല് വര്‍ഷത്തേക്ക് നിക്ഷേപിക്കാനുള്ള അവസരമാണ് മൂന്നാമത്തെ നിര്‍ദ്ദേശം. ഗരീബ് കല്യാണ്‍ യോജന എന്ന ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നവര്‍ നിലവിലുള്ള നികുതിക്ക് പുറമേ 10 ശതമാനം പിഴ ഒടുക്കിയാല്‍ മതിയാകും. രണ്ടര ലക്ഷത്തിന് താഴെയുള്ള നിക്ഷേപങ്ങള്‍ക്കും വ്യക്തമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ ബില്ലിലെ വ്യവസ്ഥകള്‍ ബാധകമായിരിക്കും. ജന്‍ ധന്‍ അക്കൗണ്ടുകളില്‍ വന്‍ തുക എത്തിയതിനാലാണ് ഈ തീരുമാനം.

This post was last modified on December 27, 2016 2:14 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment