ഓം ബിര്‍ള ലോക്സഭ സ്പീക്കര്‍, അവസാന നിമിഷം പിന്‍മാറി പ്രതിപക്ഷം

ശബ്ദ വോട്ടോടെയായിരുന്നു തെരഞ്ഞെടുപ്പ്

ഓം ബിര്‍ള 18ാം ലോക്‌സഭ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെടാതെ ഇരുന്നതോടെയാണ് നരേന്ദ്രമോദി അവതരിപ്പിച്ച പ്രമേയം പ്രോട്ടെം സ്പീക്കര്‍ ശബ്ദവോട്ടോടെ അംഗീകരിച്ചത്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും പാര്‍ലമെന്ററി കാര്യമന്ത്രിയും ചേര്‍ന്ന് ഓംബിര്‍ളയെ സ്പീക്കര്‍ ചെയ്റിലേക്ക് ആനയിച്ചതോടെ നടപടികളും പൂര്‍ത്തിയായി. ഓം ബിര്‍ളക്കും കൊടിക്കുന്നിലിനുമായി 16 പ്രമേയങ്ങളാണ് അവതരിപ്പിച്ചത്.രാജസ്ഥാനിലെ കോട്ടയില്‍നിന്നുള്ള എംപിയായ ഓം ബിര്‍ള 17ാം ലോക്‌സഭയിലും സ്പീക്കറായിരുന്നു.

അത്യപൂര്‍വ്വ മല്‍സരത്തിന് ലോക്‌സഭ സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രതിപക്ഷം അവസാന നിമിഷം പിന്‍മാറിയതോടെയാണ് ബിര്‍ള സ്പീക്കര്‍ പദവിയിലേക്ക് എത്തിയത്. ആകെ രണ്ട് തവണ മാത്രമാണ് ഇതിന് മുന്‍പ് സ്പിക്കര്‍ സ്ഥാനത്തിന് വേണ്ടി മല്‍സരം നടന്നിട്ടുള്ളത്. പ്രഥമ മല്‍സരം 1952ലായിരുന്നു. ശങ്കര്‍ ശാന്താരാമിനെ അന്ന് കോണ്‍ഗ്രസിലെ ജി വി മാവ്‌ലങ്കര്‍ നേരിട്ടു. പിന്നീട് അടിയന്തരാവസ്ഥക്കാലത്ത് 1976ലും സ്പീക്കര്‍ സ്ഥാനത്തേക്ക് മല്‍സരം നടന്നു. അന്ന് ബലിറാം ഭഗത്തും ജഗന്നാഥ റാവുവും തമ്മിലായിരുന്നു മല്‍സരം. ഓം ബിര്‍ളയും കൊടിക്കുന്നില്‍ സുരേഷും തമ്മില്‍ ലോക് സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് നടക്കുന്ന മല്‍സരം സ്വതന്ത്ര ഇന്ത്യയിലെ മൂന്നാമത്തെ മല്‍സരമാണ്.
സ്ഥാനമൊഴിഞ്ഞ സ്പീക്കര്‍ ഓം ബിര്‍ളയെ തന്നെയാണ് ബിജെപി സ്പീക്കര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ഇത് എന്‍ഡിഎ സഖ്യകക്ഷികളും അംഗീകരിച്ചു. എന്‍ഡിഎ ഓം ബിര്‍ളയെ സ്പീക്കര്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കുമ്പോള്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് പ്രതിപക്ഷത്തെ പരിഗണിക്കുമെന്ന ഉറപ്പ് തേടി കോണ്‍ഗ്രസ് സമവായ ചര്‍ച്ചകള്‍ക്ക് തയ്യാറായിരുന്നു. എന്നാല്‍ ബിജെപി ഇക്കാര്യത്തില്‍ ഉറപ്പൊന്നും നല്‍കാതെ വന്നതോടെയാണ് എംപിയായ കൊടിക്കുന്നില്‍ സുരേഷിനെ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള പ്രതിപക്ഷ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്.

English summary: Lok Sabha Speaker Election Live Updates: Om Birla elected as Speaker of 18th Lok Sabha

This post was last modified on June 26, 2024 11:41 am

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment