ഗാസയുടെ 70 ശതമാനവും പിടിച്ചെടുക്കാന്‍ ഇസ്രയേല്‍; വെടിനിര്‍ത്തല്‍ കരാര്‍ തകരുന്നു

ട്രംപിന്റെ 20 ഇന സമാധാന പദ്ധതികളും വിഫലമാകുന്നു, പട്ടിണിയിലാഴ്ന്ന് ദശലക്ഷങ്ങള്‍, ഗാസ വീണ്ടും ദുരിതത്തിലേക്ക്

Gaza ceasefire collapse

ഗാസയിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിനെ പൂര്‍ണ്ണമായും അട്ടിമറിച്ചുകൊണ്ട്, ഗാസ സ്ട്രിപ്പിന്റെ 70 ശതമാനം പ്രദേശത്തിന്റെ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുക്കാന്‍ ഇസ്രയേല്‍ സൈന്യത്തിന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഉത്തരവ് നല്‍കി. യുദ്ധം തകര്‍ത്ത പ്രദേശത്ത് കടുത്ത മാനുഷിക ദുരന്തത്തിന് വഴിവെക്കുന്നതാണ് ഈ നീക്കം. ഒക്ടോബറില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ പ്രകാരം ഗാസയുടെ 53 ശതമാനം ഭാഗമായിരുന്നു ഇസ്രയേലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ഇസ്രയേല്‍ സൈന്യം ഹമാസിന്റെ നിയന്ത്രണത്തിലുള്ള പടിഞ്ഞാറന്‍ പകുതിയിലേക്ക് നിരന്തരം അധിനിവേശം വ്യാപിപ്പിക്കുകയും, തങ്ങള്‍ക്ക് ആരെയും വെടിവെച്ചിടാന്‍ അവകാശമുള്ള ‘നോ മാന്‍സ് ലാന്‍ഡ്’ അതിര്‍ത്തി ക്രമാതീതമായി വികസിപ്പിക്കുകയും ചെയ്യുകയായിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതിര്‍ത്തി രേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ നിന്ന് പലസ്തീനികളെ ഒഴിപ്പിക്കുന്നതിനായി ഇസ്രയേല്‍ അനുകൂല സായുധ മിലീഷ്യകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. വീടുകളും അഭയകേന്ദ്രങ്ങളും ഒഴിഞ്ഞുപോകാന്‍ പ്രദേശവാസികള്‍ക്ക് ഇവര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കുകയാണ്. എട്ടുമാസത്തെ വെടിനിര്‍ത്തല്‍ കാലയളവില്‍ പോലും ഗാസയെ വിഭജിക്കുന്ന മഞ്ഞരേഖയ്ക്ക് സമീപമുള്ള പലസ്തീനികള്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ക്കുകയും പടിഞ്ഞാറന്‍ ഗാസയ്ക്കുള്ളില്‍ വ്യോമാക്രമണം നടത്തുകയും ചെയ്തിരുന്നു. താല്‍ക്കാലിക സന്ധി നിലവില്‍ വന്നതിന് ശേഷം മാത്രം തൊള്ളായിരത്തിലധികം പലസ്തീനികളാണ് ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രയേല്‍ കുടിയേറ്റ കേന്ദ്രത്തില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് നെതന്യാഹു തന്റെ വിപുലമായ ഭൗമരാഷ്ട്രീയ ലക്ഷ്യങ്ങള്‍ പരസ്യമാക്കിയത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായ അതിജീവനത്തിനായി പോരാടുന്ന നെതന്യാഹുവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു:

‘ഞങ്ങള്‍ നിലവില്‍ ഹമാസിനെ ശക്തമായി ഞെരുക്കിക്കൊണ്ടിരിക്കുകയാണ്. ഗാസയുടെ 60 ശതമാനം പ്രദേശവും ഇപ്പോള്‍ ഞങ്ങളുടെ നിയന്ത്രണത്തിലാണ്. നമ്മള്‍ ആദ്യം 50 ശതമാനത്തിലായിരുന്നു, പിന്നീട് അത് 60 ആയി ഉയര്‍ത്തി. ഈ വിഹിതം 70 ശതമാനത്തിലേക്ക് എത്തിക്കുക എന്നതാണ് ഇപ്പോള്‍ ഞാന്‍ സൈന്യത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.’

ഇതിന് പിന്നാലെ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് നടത്തിയ പ്രസ്താവന അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. ഗാസയില്‍ നിന്ന് വലിയ തോതില്‍ പലസ്തീനികളെ പുറത്താക്കുക എന്നതാണ് സര്‍ക്കാരിന്റെ അന്തിമ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനെ ‘സ്വമേധയായുള്ള പലായനം’ എന്നാണ് ഇസ്രയേല്‍ വിശേഷിപ്പിക്കുന്നതെങ്കിലും, ഗാസയിലെ ജീവിതസാഹചര്യങ്ങള്‍ അങ്ങേയറ്റം ദുസ്സഹമാക്കി പലസ്തീനികളെ വംശീയമായി തുടച്ചുനീക്കാനുള്ള ദീര്‍ഘകാല പദ്ധതിയാണിതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇസ്രയേലിന്റെ പുതിയ സൈനിക അധിനിവേശം ഒക്ടോബറിലെ വെടിനിര്‍ത്തല്‍ കരാറിന്റെയും, അതിനെ പിന്തുണച്ച യുഎന്‍ രക്ഷാസമിതി പ്രമേയത്തിന്റെയും, ഡൊണാള്‍ഡ് ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയുടെയും നഗ്‌നമായ ലംഘനമാണ്. സമാധാന ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നത് വരെ ഗാസയെ ഇസ്രയേല്‍-ഹമാസ് നിയന്ത്രണ മേഖലകളായി തിരിക്കുന്ന താല്‍ക്കാലിക ‘മഞ്ഞരേഖ’ ട്രംപ് പദ്ധതി വിഭാവനം ചെയ്തിരുന്നു.

‘ഗാസയില്‍ നിന്ന് ആരെയും നിര്‍ബന്ധപൂര്‍വ്വം പുറത്താക്കില്ല, പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചു വരാനുള്ള അവകാശത്തോടെ പോകാം; ജനങ്ങളെ അവിടെത്തന്നെ തുടരാന്‍ പ്രോത്സാഹിപ്പിക്കുകയും മികച്ചൊരു ഗാസ കെട്ടിപ്പടുക്കാന്‍ അവര്‍ക്ക് അവസരമൊരുക്കുകയും ചെയ്യും’ എന്നായിരുന്നു ട്രംപ് പദ്ധതിയിലെ പ്രധാന വാഗ്ദാനം. എന്നാല്‍ ഇസ്രയേലിന്റെ ഇപ്പോഴത്തെ നീക്കത്തോടെ ട്രംപ് പദ്ധതി പൂര്‍ണ്ണമായും റദ്ദാക്കപ്പെട്ടിരിക്കുകയാണെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സിലെ വിസിറ്റിങ് ഫെലോ മുഹമ്മദ് ഷെഹാദ നിരീക്ഷിക്കുന്നു.

തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ കെട്ടിടങ്ങളെല്ലാം ഇസ്രയേല്‍ സൈന്യം ആസൂത്രിതമായി തകര്‍ത്തുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ സൈനിക നിയന്ത്രണം ഗാസയുടെ 70 ശതമാനത്തിലേക്ക് വ്യാപിപ്പിച്ചാല്‍, യുദ്ധത്തെ അതിജീവിച്ച 22 ലക്ഷത്തോളം പലസ്തീനികള്‍ക്ക് തങ്ങളുടെ യഥാര്‍ത്ഥ ഭൂപ്രദേശത്തിന്റെ മൂന്നിലൊന്നില്‍ താഴെ വരുന്ന അതീവ ഇടുങ്ങിയ സ്ഥലത്തേക്ക് ചുരുങ്ങേണ്ടി വരും.

ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ഈ പ്രദേശത്ത് നിലവില്‍ തന്നെ ജീവിതസാഹചര്യങ്ങള്‍ അത്യന്തം ദയനീയമാണ്. ഓരോ ചതുരശ്ര മീറ്ററിലും അഭയാര്‍ത്ഥി കുടുംബങ്ങളോ താല്‍ക്കാലിക കൂടാരങ്ങളോ ആണുള്ളത്. അതുകൊണ്ട് തന്നെ, പോകാന്‍ മറ്റ് ഇടങ്ങളില്ലാത്ത ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് നെതന്യാഹുവിന്റെ ഈ തീരുമാനം ഒരു മരണവാറന്റായി മാറുമെന്ന് മുഹമ്മദ് ഷെഹാദ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ നെതന്യാഹുവിന്റെ ഈ 70 ശതമാനം പ്രഖ്യാപനത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇസ്രയേല്‍ സൈനിക വക്താവ് തയ്യാറായില്ല, വിഷയം രാഷ്ട്രീയ നേതൃത്വത്തിന്റെ പരിധിയില്‍ വരുന്നതാണെന്നായിരുന്നു അവരുടെ മറുപടി.

വെടിനിര്‍ത്തല്‍ കാലയളവില്‍ ഇസ്രയേല്‍ സൈന്യം ഗാസയിലേക്ക് പടിപടിയായി കടന്നുകയറുന്നതിന്റെ വിവരങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ ഹ്യൂമാനിറ്റേറിയന്‍ ഏജന്‍സി മേധാവികളുടെ യോഗത്തില്‍ വിശദീകരിച്ചിട്ടുണ്ട്. വടക്കന്‍ ഗാസയിലെ ജബാലിയയില്‍ ദിവസേന ഇസ്രയേല്‍ ടാങ്കുകള്‍ മുന്നേറുന്നതായും മഞ്ഞരേഖയ്ക്ക് സമീപമുള്ള എല്ലാ ചലനങ്ങളെയും ഡ്രോണുകള്‍ ലക്ഷ്യമിടുന്നതായും യുഎന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സമാനമായ രീതിയില്‍ തെക്കന്‍ നഗരമായ ഖാന്‍ യൂനിസിന് കിഴക്കും ടാങ്കുകള്‍ നിലയുറപ്പിച്ചിട്ടുണ്ട്.

അഷ്‌റഫ് അല്‍-മന്‍സി എന്ന ഗാസ യുദ്ധപ്രഭുവിന്റെ നേതൃത്വത്തിലുള്ള ഇസ്രയേല്‍ അനുകൂല വിരുദ്ധ-ഹമാസ് മിലീഷ്യകള്‍ ജബാലിയക്ക് ചുറ്റുമുള്ള മഞ്ഞരേഖയില്‍ നിന്ന് പടിഞ്ഞാറോട്ട് മുന്നേറിയതായി യുഎന്‍ ബ്രീഫിങ്ങില്‍ പറയുന്നു. ഇസ്രയേല്‍ സൈന്യത്തിന്റെ ‘ഷോക്ക് ട്രൂപ്പുകളായി’ പ്രവര്‍ത്തിക്കുന്ന ഈ മിലീഷ്യകള്‍ ഹമാസിനെ ആക്രമിക്കുന്നതിനൊപ്പം സാധാരണക്കാരായ പലസ്തീനികളെ ഭീഷണിപ്പെടുത്തി കുടിയൊഴിപ്പിക്കുകയും ചെയ്യുന്നു. ദെയര്‍ അല്‍ ബലഹില്‍ താമസിച്ചിരുന്ന 26 കാരനായ വായേല്‍ നായെഫ് അബു അല്‍-അജീന്‍ തന്റെ കുടുംബത്തെ മിലീഷ്യകള്‍ ആയുധം ചൂണ്ടി ആട്ടിയോടിച്ച അനുഭവം സാക്ഷ്യപ്പെടുത്തുന്നുണ്ട്. വിലപിടിപ്പുള്ള സാധനങ്ങളുമായി രാത്രി പത്ത് മണിക്ക് മുന്‍പ് വീടൊഴിയാന്‍ സായുധസംഘം ആവശ്യപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. സാധാരണക്കാരെ കൊല്ലുന്നതും തട്ടിക്കൊണ്ടുപോകുന്നതും മിലീഷ്യകള്‍ പതിവാക്കിയിട്ടുണ്ടെന്ന് ആംഡ് കോണ്‍ഫ്‌ലിക്റ്റ് ലൊക്കേഷന്‍ ആന്‍ഡ് ഇവന്റ് ഡാറ്റ പ്രോജക്റ്റിലെ ഗവേഷകനായ നാസര്‍ ഖ്ദൂറും സ്ഥിരീകരിക്കുന്നു.

കഴിഞ്ഞ നവംബറിലെ യുഎന്‍ രക്ഷാസമിതി പ്രമേയപ്രകാരം വെടിനിര്‍ത്തല്‍ നിരീക്ഷിക്കാന്‍ ട്രംപ് ചുമതലപ്പെടുത്തിയ ‘ബോര്‍ഡ് ഓഫ് പീസ്’ ഹൈ റെപ്രസെന്റേറ്റീവായി ബള്‍ഗേറിയന്‍ നയതന്ത്രജ്ഞന്‍ നിക്കോളായ് മ്ലാഡെനോവിനെ നിയമിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച രക്ഷാസമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വെടിനിര്‍ത്തല്‍ പരാജയപ്പെടാന്‍ കാരണം ഹമാസ് ആയുധം വെച്ചുഴിയാന്‍ വിസമ്മതിച്ചതാണെന്ന് മ്ലാഡെനോവ് കുറ്റപ്പെടുത്തിയിരുന്നു. ഇസ്രയേലിന്റെ കരാര്‍ ലംഘനങ്ങളെ പൂര്‍ണ്ണമായും മറച്ചുവെച്ച മ്ലാഡെനോവിന്റെ നിലപാടിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ആദ്യഘട്ട വ്യവസ്ഥകള്‍ പാലിച്ച് ഇസ്രയേല്‍ ബോംബാക്രമണം നിര്‍ത്തുകയും പഴയ മഞ്ഞരേഖയിലേക്ക് പിന്‍വാങ്ങുകയും ചെയ്താല്‍ ആയുധം വെച്ചൊഴിയുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ഹമാസ് അറിയിച്ചിരുന്നതുമാണ്.

തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ച ഇസ്രയേലി അനലിസ്റ്റ് ഗെര്‍ഷോണ്‍ ബാസ്‌കിന്റെ അഭിപ്രായത്തില്‍ നിലവിലെ വെടിനിര്‍ത്തല്‍ പദ്ധതി പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. ഹമാസുമായുള്ള ചര്‍ച്ചകള്‍ അവസാനിച്ചതായും, ആയുധം വെച്ചൊഴിയാനുള്ള അമേരിക്കയുടെ പദ്ധതിക്ക് ഹമാസ് മറുപടി നല്‍കിയിട്ടില്ലെന്നുമാണ് ഇസ്രയേലിന്റെ വാദം.

അമേരിക്ക ഇപ്പോള്‍ തങ്ങളുടെ ബദല്‍ പദ്ധതിയിലേക്ക് മാറുകയാണെന്നാണ് ബാസ്‌കിന്‍ വിലയിരുത്തുന്നത്. ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള ‘ഗ്രീന്‍ സോണില്‍’ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, ഹമാസ് നിയന്ത്രണത്തിലുള്ള ‘യല്ലോ സോണില്‍’ നിന്ന് കൃത്യമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം മാത്രം ആളുകളെ ഇങ്ങോട്ട് പ്രവേശിപ്പിക്കുകയും ചെയ്യുക എന്നതാണ് പുതിയ യുഎസ് തന്ത്രം. ഇതോടെ ഹമാസും മറ്റ് സായുധ ഗ്രൂപ്പുകളും മാത്രമായിരിക്കും യല്ലോ സോണില്‍ അവശേഷിക്കുകയെന്നും, അതിനുശേഷം അവരെ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ ഇസ്രയേലിന് അമേരിക്ക ഫ്രീ ഹാന്‍ഡ് (പൂര്‍ണ്ണ സ്വാതന്ത്ര്യം) നല്‍കുമെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍. വരും ആഴ്ചകളില്‍ ഗാസ കൂടുതല്‍ കലുഷിതമാകുമെന്നാണ് ഈ നീക്കങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത്.

Content Summary: Israeli PM Benjamin Netanyahu orders the military to seize control of 70% of the Gaza Strip, violating the US-brokered ceasefire.

This post was last modified on May 29, 2026 2:40 pm

അഴിമുഖം ഡെസ്‌ക്:
Leave a Comment