June 04, 2026 |
Share on

ലഡാക്ക് സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാതെ പുറത്തിറങ്ങില്ല; സോനം വാങ്ചുക്ക്

ജയിലില്‍ കഴിയാന്‍ താന്‍ തയ്യാറാണ്

ലഡാക്കിലെ പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ താന്‍ ജയിലില്‍ തുടരാന്‍ തയ്യാറാണെന്ന് ലഡാക്കിലെ പ്രമുഖ വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവും കാലാവസ്ഥാ പ്രവര്‍ത്തകനുമായ സോനം വാങ്ചുക്ക് വ്യക്തമാക്കി. ദേശീയ സുരക്ഷാ നിയമം (NSA) പ്രകാരം നിലവില്‍ തടങ്കലിലാണ് വാങ്ചുക്ക്. സെപ്റ്റംബര്‍ 24-ന് ലേയില്‍ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ അക്രമങ്ങളില്‍ മുന്‍ സൈനികന്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധമാണ് അക്രമാസക്തമായത്.

സോനം വാങ്ചുക്കിന്റെ അഭിഭാഷകന്‍ മുസ്തഫ ഹാജിയും സഹോദരന്‍ കാ സെതാന്‍ ദോര്‍ജെ ലെയും ശനിയാഴ്ച ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് അദ്ദേഹത്തെ സന്ദര്‍ശിച്ചു. ഈ കൂടിക്കാഴ്ചയിലാണ് വാങ്ചുക്ക് തന്റെ നിലപാട് വ്യക്തമാക്കിയത്.

അതേസമയം, വാങ്ചുക്കിനെ ദേശീയ സുരക്ഷാ നിയമം (NSA) പ്രകാരം തടങ്കലിലാക്കിയ നടപടി ചോദ്യം ചെയ്തും, അദ്ദേഹത്തെ ഉടനടി മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ജെ ആങ്മോ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.

Also Read : ലഡാക്ക് പ്രക്ഷോഭം: അക്രമങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍

വിവരമനുസരിച്ച്, ലഡാക്ക് നിവാസികള്‍ സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്നും, അഹിംസയുടെ ഗാന്ധിയന്‍ മാര്‍ഗ്ഗം പിന്തുടര്‍ന്ന് സമരം ശാന്തമായി തുടരണമെന്നും വാങ്ചുക്ക് അഭ്യര്‍ത്ഥിച്ചു. കൂടാതെ, അക്രമത്തില്‍ നാല് പേര്‍ മരിച്ച സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കാതെ താന്‍ പുറത്തുവരില്ലെന്നും, ‘തുടര്‍ന്ന് ജയിലില്‍ കഴിയാന്‍ താന്‍ തയ്യാറാണ്’ എന്നും വാങ്ചുക്ക് വ്യക്തമാക്കി.

വിദ്യാഭ്യാസം, പാരിസ്ഥിതിക സുസ്ഥിരത എന്നീ മേഖലകളിലെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രശസ്തനായ രാമണ്‍ മാഗ്‌സസെ അവാര്‍ഡ് ജേതാവാണ് വാങ്ചുക്ക്. സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും ആറാം ഷെഡ്യൂള്‍ നടപ്പാക്കണമെന്നുമുള്ള അപെക്സ് ബോഡി (Apex Body), കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് (KDA) എന്നിവയുടെ ആവശ്യങ്ങള്‍ക്ക് അദ്ദേഹം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.

ലഡാക്കിലെ പൗരന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് വാങ്ചുക്ക് തന്റെ കത്തില്‍, ‘എല്ലാവരുടെയും ആശങ്കകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. ഞാന്‍ ശാരീരികമായും മാനസികമായും സുഖമായിരിക്കുന്നു. ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേല്‍ക്കുകയും അറസ്റ്റിലാകുകയും ചെയ്തവര്‍ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’ എന്നും കുറിച്ചു.

Also Read : ‘ലഡാക്കിന്റെ ഭാവി അപകടത്തിൽ’; 2024 ലെ സോനം വാങ്ചുക്കിന്റെ മുന്നറിയിപ്പ് യാഥാർത്ഥ്യമാകുന്നു

അതേസമയം, കൊല്ലപ്പെട്ട നാലുപേരുടെ കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും, സോനം വാങ്ചുക്ക് ഉള്‍പ്പെടെ തടങ്കലിലാക്കിയ എല്ലാവരെയും ഉടനടി നിരുപാധികം മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അപെക്സ് ബോഡിയും കെഡിഎയും (Kargil Democratic Alliance) ശക്തമായ നിലപാടെടുത്തു. ഇതേത്തുടര്‍ന്ന്, ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ഒക്ടോബര്‍ 6-ന് നിശ്ചയിച്ചിരുന്ന ചര്‍ച്ചകളില്‍നിന്ന് ഈ സംഘടനകള്‍ നേരത്തെ പിന്മാറിയിരുന്നു.

Content Summary: Sonam Wangchuk refuses bail until Ladakh judicial probe

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×