സൗമ്യവധക്കേസ് പുനപരിശോധനാ ഹര്‍ജി തളളി; കട്ജുവിന് കോടതിയലക്ഷ്യ നോട്ടീസ്

അഴിമുഖം പ്രതിനിധി

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കുകയും കൊലക്കുറ്റം ഒഴിവാക്കുകയും ചെയ്ത സുപ്രീംകോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. സൗമ്യയുടെ അമ്മ സുമതി ഗണേശും സംസ്ഥാന സര്‍ക്കാരുമാണ് പുനപരിശോധനാ ഹര്‍ജികള്‍ നല്‍കിയിരുന്നത്. അതേസമയം കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി വിലയിരുത്തി.

കോടതിവിധിയെ വിമര്‍ശിച്ച ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു നേരിട്ടെത്തി വിശദീകരണം നല്‍കി. അതേസമയം കട്ജുവിന്‌റെ വാദങ്ങള്‍ തള്ളിയ കോടതി അദ്ദേഹത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും കോടതിയലക്ഷ്യ നോട്ടീസ് നല്‍കുകയും ചെയ്തു. കട്ജുവിന്‍റെ വാദങ്ങള്‍ കോടതി നേരത്തെ തള്ളിയതാണെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞു. കോടതിയേയും വിധിയേയും വിമര്‍ശിച്ചതിനാണ് നോട്ടീസ്. കോടതി നടപടിയെ ഭയമില്ലെന്ന് കട്ജു പറഞ്ഞു. നേരത്തെ കട്ജുവിനെ പോലെ പരിചയസമ്പന്നനായ ഒരു ന്യായാധിപന്‌റെ ഉപദേശവും നിര്‍ദ്ദേശങ്ങളും ആവശ്യമുണ്ട് എന്ന് പറഞ്ഞാണ് സുപ്രീംകോടതി അദ്ദേഹത്തോട് നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ അഭ്യര്‍ത്ഥിച്ചത്.

ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അടങ്ങിയ മൂന്നംഗ ബഞ്ചാണ് വാദം കേട്ടത്. ജസ്റ്റിസുമാരായ യുയു ലളിതും പിസി പന്തുമാണ് ഗൊഗോയിയെ കൂടാതെ ബഞ്ചില്‍ ഉണ്ടായിരുന്നത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുകുള്‍ റോത്താഗിയാണ് ഹാജരായത്. നാടകീയ രംഗങ്ങള്‍ക്കാണ് കോടതിമുറി സാക്ഷ്യം വഹിച്ചത്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയും കട്ജുവും തമ്മില്‍ വാക്കേറ്റമുണ്ടായി. കട്ജുവിനെ കോടതിമുറിയില്‍ നിന്ന് പുറത്താക്കാന്‍ വരെ ഗൊഗോയ് ആവശ്യപ്പെട്ടതായാണ് വിവരം. അതേസമയം സുപ്രീംകോടതി വിധിയില്‍ നിരാശയുണ്ടെ്ന്ന് സൗമ്യയുടെ അമ്മ സുമതി പ്രതികരിച്ചു. അന്വേഷണത്തിലെ പിഴവ് തിരിച്ചടിയായെന്ന് നിയമ മന്ത്രി എകെ ബാലന്‍ അഭിപ്രായപ്പെട്ടു.  

This post was last modified on December 27, 2016 2:18 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment