ഓണ്‍ലൈൻ ടിക്കറ്റിങ് വെബ്സൈറ്റായ വിയാഗോഗോയെ ഗൂഗിൾ സസ്പെൻഡ് ചെയ്തു

ഉപയോക്താക്കൾ ടിക്കറ്റുകള്‍ക്കായി ഗൂഗിളില്‍ തിരയുമ്പോള്‍ ആദ്യം വരുന്ന റിസള്‍ട്ട് സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ഈ കമ്പനിയുടേതാണ്

ഓണ്‍ലൈൻ ടിക്കറ്റിങ് വെബ്സൈറ്റായ വിയാഗോഗോയെ ഗൂഗിൾ സസ്പെൻഡ് ചെയ്തു. പെയ്ഡ് സെര്‍ച്ച്‌ റിസള്‍ട്ടില്‍ നിന്നാണ് താല്‍ക്കാലികമായി നീക്കം ചെയ്തിരിക്കുന്നത്. തങ്ങളുടെ പരസ്യ നയം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ വിയാഗോഗോയുടെ എല്ലാ പരസ്യങ്ങളും ഒഴിവാക്കുന്നതെന്ന് ഗൂഗിള്‍ വ്യക്തമാക്കി.

ഉപയോക്താക്കൾ ടിക്കറ്റുകള്‍ക്കായി ഗൂഗിളില്‍ തിരയുമ്പോള്‍ ആദ്യം വരുന്ന റിസള്‍ട്ട് സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ഈ കമ്പനിയുടേതാണ്. എന്നാല്‍ കഴിഞ്ഞ ദിവസംതന്നെ അതില്‍നിന്നും ഏറെ താഴോട്ട് പോയി സമാനമായ ചേറിയ എതിരാളികള്‍ക്കിടയിലാണ് ഇപ്പോള്‍ വിയാഗോഗോയുടെ റിസള്‍ട്ടുകള്‍ പ്രത്യക്ഷപ്പെടുന്നത്. അവരുടെ പ്രധാന എതിരാളികളായ ‘സ്റ്റബ് ഹബ്’ മുകളിലെത്തിയെന്നതും ശ്രദ്ധേയമാണ്. ‘ആളുകൾ ടിക്കറ്റ് വാങ്ങുന്നതിന് ഗൂഗിളിന്‍റെ സഹായം തേടുമ്പോള്‍ അവര്‍ക്ക് വിശ്വാസയോഗ്യമായ റിസള്‍ട്ടുകള്‍ നല്‍കുന്നതിനാണ് ഞാങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന്’ ഗൂഗിള്‍ വക്താവ് പറഞ്ഞു.

കഴിഞ്ഞ റഷ്യൻ ലോകകപ്പിനുള്ള ടിക്കറ്റുകൾ അനധികൃതമായി വിറ്റുവെന്ന് കാണിച്ച് ഫിഫ വിയാഗോഗോക്കെതിരെ പരാതി നല്‍കിയിരുന്നു. യുവേഫയും മുമ്പ് ഇവരെ കോടതി കയറ്റിയതാണ്. കഴിഞ്ഞ വർഷം യു.കെയിലെ ഫുട്ബോൾ അസോസിയേഷനും നിരവധി എം‌പിമാരും വിയാഗോഗോയില്‍ നിന്ന് പണം സ്വീകരിക്കുന്നത് നിർത്താൻ ഗൂഗിളിനോട് ആവശ്യപ്പെട്ടിരുന്നു. ഗൂഗിളിന്‍റെ ‘ആഡ് വേഡ്’ വഴി ഭീമമായ തുക പരസ്യത്തിനായി വിനിയോഗിച്ചുകൊണ്ടാണ് അവര്‍ സേര്‍ച്ച്‌ റിസള്‍ട്ടില്‍ മുന്നിലെത്തിയിരുന്നത്. എന്നാല്‍, അസാധുവായ ടിക്കറ്റുകളാണ് അവര്‍ മിക്കപ്പോഴും നല്‍കുന്നതെന്ന് നിരവധി കോണുകളില്‍നിന്ന് പരാതിയുയര്‍ന്നിരുന്നു. സ്പോർട്സ്, സംഗീതം, തിയേറ്റർ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് കൂടുതലായും ആളുകള്‍ വിയാഗോഗോ ആശ്രയിക്കുന്നത്.

അയൺ മെയ്ഡൻ, അഡെലെ, നിക്ക് കേവ്, ആർട്ടിക് മങ്കിസ് എന്നിവരുൾപ്പെടെയുള്ള കലാകാരന്മാരുടെ പിന്തുണയുള്ള സംഗീത വ്യവസായ ഗ്രൂപ്പായ ഫാൻ‌ഫെയർ അലയൻസാണ് ഗൂഗിളിൽ നിന്ന് വയാഗോ പരസ്യങ്ങൾ നീക്കംചെയ്യാനുള്ള പ്രചാരണത്തിന് പ്രധാനമായും നേതൃത്വം നൽകിയത്. ‘ഗൂഗിളിന്‍റെ നടപടി പ്രേക്ഷകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് ഫാൻ‌ഫെയർ അലയൻസിന്‍റെ പ്രചാരണ മാനേജർ ആദം വെബ് പറഞ്ഞു

അഴിമുഖം ഡെസ്ക്:
Leave a Comment