ആയുധങ്ങള്‍ തീരുന്നു, തത്കാലത്തേക്ക് ഇറാനോട് യുദ്ധം നിര്‍ത്തി ട്രംപ്‌

യുദ്ധം എങ്ങനെയെങ്കിലും തുടരാനായിരിക്കും ബുധനാഴ്ച്ച വൈറ്റ് ഹൗസില്‍ എത്തുന്ന നെതന്യാഹു ട്രംപിനെ നിര്‍ബന്ധിക്കുക

US Iran War- Trump Pause attack

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന് താത്കാലിക ശമനമേകി,തുടര്‍ച്ചയായ രണ്ടാം ദിവസവും യുഎസ് സൈന്യം ഇറാനിലെ ആക്രമണങ്ങള്‍ നിര്‍ത്തിവെച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ പൂര്‍ണ്ണ തോതിലുള്ള യുദ്ധത്തിലേക്ക് വീഴുന്നത് ഒഴിവാക്കാന്‍ നയതന്ത്ര ചര്‍ച്ചകള്‍ സജീവമായി പുരോഗമിക്കുകയാണ്. അഞ്ചു മാസത്തോളമായി തുടരുന്ന ഈ യുദ്ധം അവസാനിപ്പിക്കാന്‍ നയതന്ത്രതലത്തിലും, സൈനികതലത്തിലും വിവിധ സാധ്യതകള്‍ തേടുന്നുണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം, ചൊവ്വാഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വൈറ്റ് ഹൗസില്‍ ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ച നിര്‍ണായകമാണ്. വാഷിംഗ്ടണ്‍ ഇറാനുമായി നടത്തുന്ന നയതന്ത്ര ചര്‍ച്ചകളുടെ കടുത്ത വിമര്‍ശകനായ നെതന്യാഹു, ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ തുടരണമെന്നാണ് ശക്തമായി ആവശ്യപ്പെടുന്നത്. വരുന്ന ഒക്ടോബറില്‍ ഇസ്രയേലില്‍ തിരഞ്ഞെടുപ്പാണ്. അധികാരം നിലനിര്‍ത്തണമെങ്കില്‍ ഇറാനെതിരേയും ഹിസ്ബുള്ള പോലുള്ള സായുധ ഗ്രൂപ്പുകള്‍ക്കുമെതിരേ നടത്തിയ സൈനിക നടപടികള്‍ ഫലം കണ്ടുവെന്ന് തെളിയിക്കേണ്ടതുണ്ട് നെതന്യാഹുവിന്.

അതേസമയം, ഗള്‍ഫ് മേഖലയിലെ യുഎസ് സഖ്യകക്ഷികള്‍ക്ക് നേരെ നടത്തിവന്ന തിരിച്ചടികള്‍ നിര്‍ത്തിവെച്ചതായി ടെഹ്റാനും ഞായറാഴ്ച അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി അമേരിക്ക ആക്രമണം നിര്‍ത്തിയതിനാലാണ് തങ്ങളും തിരിച്ചടികള്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചതെന്ന് ഇന്റലിജന്‍സ് ഔദ്യോഗിക വക്താവ് മുഹമ്മദ് അക്രാമിനിയ വ്യക്തമാക്കുകയുണ്ടായി.

യുഎസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരമനുസരിച്ച്, ഇറാനെതിരെയുള്ള സൈനിക ആക്രമണങ്ങള്‍ തല്‍ക്കാലത്തേക്ക് നീട്ടിവെക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിക്കുകയായിരുന്നു. ഇറാനിയന്‍ മിസൈലുകളെ പ്രതിരോധിക്കാനുപയോഗിക്കുന്ന ഇന്റര്‍സെപ്റ്ററുകളുടെ ശേഖരം കുറഞ്ഞതാണ് ആക്രമണം നിര്‍ത്തിവെക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളിലൊന്ന്. അഞ്ചുമാസം മുമ്പ് അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച ഇറാന്‍ വിരുദ്ധ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ ഭരണകൂടം ഇപ്പോഴും കടുത്ത വെല്ലുവിളികള്‍ നേരിടുകയാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയും അമേരിക്കന്‍ സൈനികരുടെ മരണസംഖ്യ ഉയരുന്നതും അമേരിക്കയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. കഴിഞ്ഞ മാസം ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നിരുന്നെങ്കിലും, തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ ഉപരോധം തുടര്‍ന്നതോടെ കരാര്‍ തകരുകയായിരുന്നു.

ആക്രമണം തുടരുന്നത് സൈനികമായി വലിയ പ്രയോജനം ചെയ്യില്ലെന്നും, പ്രതിരോധ മിസൈലുകളുടെയും ടോമഹോക്ക് ക്രൂയിസ് മിസൈലുകളുടെയും ശേഖരം കുറയുന്നത് ദീര്‍ഘകാല സൈനിക നീക്കങ്ങളെ ബാധിക്കുമെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ട്രംപിനെ ധരിപ്പിച്ചിട്ടുണ്ട്. മേഖലയിലെ യുഎസ് കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ്ലി കൂപ്പറും ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ഡാന്‍ കെയ്‌നും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ചേര്‍ന്ന് വെള്ളിയാഴ്ച ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉപദേശിച്ചത്. ഇറാനിലെ സാധ്യമായ ആക്രമണ ലക്ഷ്യങ്ങള്‍ ഭൂരിഭാഗവും പൂര്‍ത്തിയായ സാഹചര്യത്തില്‍ കൂടുതല്‍ യുദ്ധത്തിലേക്ക് കടക്കാതെ ബോംബാക്രമണം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇറാന് നേരെ ഇനി ആക്രമണം ഉണ്ടാവില്ലെന്ന് അര്‍ത്ഥമാക്കേണ്ടതില്ലെന്നും എല്ലാ സാധ്യതകളും പ്രസിഡന്റിന്റെ പരിഗണനയിലുണ്ടെന്നും ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡര്‍ മൈക്ക് വാള്‍ട്‌സ് വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ ഉപരോധിച്ചതും മുന്‍പ് ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഈ തന്ത്രപ്രധാനമായ ജലപാത വീണ്ടും തുറക്കുന്നതിനായി ഇറാനും ഒമാനും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒപ്പം യുഎസ് പ്രതിനിധികളുമായും ടെഹ്റാന്‍ ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ ജലപാതയിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ നിയന്ത്രണവും നികുതിയും തങ്ങള്‍ക്ക് വേണമെന്നാണ് ഇറാന്റെ ആവശ്യം. ഇതിനിടെ അമേരിക്കയ്ക്ക് വ്യക്തമായ തന്ത്രങ്ങളില്ലെന്നും തീരുമാനങ്ങളെടുക്കാന്‍ അവര്‍ ബുദ്ധിമുട്ടുകയാണെന്നും ഇറാന്‍ സൈനിക വക്താവ് പരിഹസിച്ചു.

ഇറാനുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ചര്‍ച്ചകളെ അവര്‍ കൂടുതല്‍ ഗൗരവമായി കാണുന്നുണ്ടെന്നും പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയെങ്കിലും അവര്‍ ഉടന്‍ ഒരു കരാറിന് തയ്യാറാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പ്രതിസന്ധികള്‍ക്കിടയിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു വാഷിംഗ്ടണിലേക്ക് തിരിക്കുന്നത്. ഫെബ്രുവരിയില്‍ ഇറാനെതിരെ സംയുക്ത ആക്രമണം നടത്താന്‍ ട്രംപിനെ പ്രേരിപ്പിച്ചതില്‍ പ്രധാന പങ്കുവഹിച്ച നെതന്യാഹു, ഇറാന്റെ ആണവ-ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ക്കെതിരെ കര്‍ശന നിലപാട് വേണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നതിനാണ് അമേരിക്ക മുന്‍ഗണന നല്‍കുന്നത്.

ഇറാന്‍-അമേരിക്കന്‍ അതിര്‍ത്തികളില്‍ താല്‍ക്കാലിക ശാന്തത നിലനില്‍ക്കുന്നുണ്ടെങ്കിലും യെമന്‍ മേഖലയില്‍ സംഘര്‍ഷം പുകയുകയാണ്. യെമനില്‍ വലിയൊരു ഭാഗം നിയന്ത്രിക്കുന്ന ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍, യുഎസ് സഖ്യകക്ഷിയായ സൗദി അറേബ്യക്കെതിരെ ആക്രമണം കടുപ്പിച്ചു. സൗദി അറേബ്യക്കെതിരെ ചെങ്കടലില്‍ ഉപരോധം പ്രഖ്യാപിച്ച ഹൂതികള്‍, സൗദിയുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തു. ലോകത്തെ മറ്റൊരു പ്രധാന ഗതാഗത പാതയായ ബാബ് അല്‍-മന്ദബ് കടലിടുക്ക് അടച്ചുപൂട്ടാന്‍ ഹൂതികള്‍ക്ക് സാധിക്കുമെന്നത് ആഗോള എണ്ണ വിതരണത്തെ വീണ്ടും ഭീഷണിയിലാക്കുന്നുണ്ട്.

ഹൂതികളുടെ ഉപരോധം കാരണം അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയര്‍ന്ന ശേഷം നിലവില്‍ 98 ഡോളറിലെത്തിയിട്ടുണ്ട്. ഇതിനിടെ യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ സൗദി സഖ്യസേന ശക്തമായ ബോംബാക്രമണം നടത്തി. റെഡ് സീ തീരത്തുള്ള സൗദി അരാംകോയുടെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെ റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹൂതികളും അവകാശപ്പെട്ടു. എന്നാല്‍ ഇതുമൂലമുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ സൗദി അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Content Summary; The US pauses strikes on Iran for a second night amid dwindling munitions. Trump weighs diplomatic options as Israeli PM Netanyahu plans a White House visit and talks over the Strait of Hormuz progress

This post was last modified on July 27, 2026 7:31 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment