ആനക്കുട്ടികളുടെ കുസൃതി കാണാം ; സഞ്ചാരികള്‍ക്ക് ഒരു ഗംഭീര ഡെസ്റ്റിനേഷനായി തിരുവനന്തപുരത്തെ കോട്ടൂര്‍

ഇതിന്റെ ആദ്യഘട്ട നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കാപ്പാട് നിര്‍വഹിച്ചു.

അന്താരാഷ്ട്ര നിലവാരമുള്ള രാജ്യത്തെ ആദ്യ ആന പുനരധിവാസ കേന്ദ്രമാണ് തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ വന്യജീവി സങ്കേതത്തിലെ കോട്ടൂര്‍ കാപ്പുകാട് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ട നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കാപ്പാട് നിര്‍വഹിച്ചു. അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് റെയ്ഞ്ചിന് കീഴിലാണ് കോട്ടൂര്‍ കാപ്പുകാട് ആന സങ്കേതം സ്ഥിതി ചെയ്യുന്നത്. കാടിന്റെ കുളിര്‍മ്മയും ഔഷധസമ്പന്നമായ കുളിര്‍കാറ്റുമെല്ലാം ഒത്തുചേരുന്ന ഈ വനതാഴ്വാരം കാണാനും ആനകളുടെ കുറുമ്പുകള്‍ കണ്ട് രസിക്കാനും ഒട്ടനവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തിച്ചേരുന്നത്. ഈ ആന സങ്കേതം അന്താരാഷ്ട്ര നിലവാരത്തിലുള്ള പുനരധിവാസ കേന്ദ്രമാക്കി ഉയര്‍ത്തുന്നതോടെ വിനോദ സഞ്ചാര മേഖലയ്ക്ക് അതൊരു മുതല്‍ക്കൂട്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

നൂറിലേറെ ആനകളെ പരിപാലിക്കാനുള്ള പുനരധിവാസ കേന്ദ്രമാണ് ഇവിടെ ആസൂത്രണം ചെയ്യുന്നത്. വേനല്‍ക്കാലത്തും വന്യമൃഗങ്ങള്‍ക്ക് കാട്ടില്‍ സുലഭമായി വെള്ളം ലഭിക്കുന്നതിന് 441 ജലസംഭരണികളും ചെക്കുഡാമുകളും നിര്‍മ്മിച്ചു കഴിഞ്ഞു. കോട്ടൂര്‍ വനഭൂമിയിലെ 176 ഹെക്ടര്‍ വനഭൂമിയിലാണ് കേന്ദ്രമെങ്കിലും ഇതില്‍ 57 ഹെക്ടര്‍ സ്ഥലത്ത് മാത്രമാണ് പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. 108 കോടി രൂപ ചെലവില്‍ രണ്ട് ഘട്ടങ്ങളിലായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലുയര്‍ത്തുക. ആദ്യഘട്ടത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 71.9 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

ആനകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലെന്നത് പോലെ പാര്‍പ്പിക്കാവുന്ന തരത്തിലുള്ള ഉരുക്ക് തൂണുകളാലും ഉരുക്ക് വലകളാലും വലയം ചെയ്ത അമ്പത് ആവാസ കേന്ദ്രങ്ങള്‍, ആന മ്യൂസിയം, സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളോട് കൂടിയ വെറ്റിനറി ആശുപത്രി, പ്രകൃതി സ്നേഹികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായുള്ള പഠന ഗവേഷണ കേന്ദ്രം, പാപ്പാന്മാര്‍ക്കുള്ള പരിശീലന കേന്ദ്രം, എന്‍ട്രന്‍സ് പ്ലാസ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, സന്ദര്‍ശകര്‍ക്കായി പാര്‍ക്കിംഗ് സൗകര്യ, കററ്റീരിയ, കോട്ടേജുകള്‍, ടോയ്ലറ്റ് ബ്ലോക്ക്, വിശാലമായ കണ്‍വെന്‍ഷന്‍ സെന്റര്‍, ആംഫി തിയറ്റര്‍, നെയ്യാര്‍ ഡാമില്‍ നിര്‍മ്മിക്കുന്ന ചെക്ക് ഡാമുകളടക്കം വിവിധ ജലാശയങ്ങള്‍, കുട്ടിയാനകളുടെ പരിശീലനത്തിനായി പ്രത്യേക സങ്കേതങ്ങള്‍, ആനകള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വലിയ അടുക്കള, ഭക്ഷണം നല്‍കുന്നതിനുള്ള ഇടം, നാട്ടാനകളുടേതടക്കം ജഡങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനുള്ള സംവിധാനവും ശ്മശാനവും, ആനപിണ്ഡത്തില്‍ നിന്ന് പേപ്പര്‍ ഉണ്ടാക്കുന്ന യൂണിറ്റ്, ആനപാപ്പാന്‍മാര്‍ക്ക് കുടുംബസമേതം താമസിക്കുവാനുള്ള 40 ക്വാര്‍ട്ടേഴ്സുകളും ഡോര്‍മിറ്ററികള്‍ എന്നിവയാണ് ആന പുനരധിവാസ കേന്ദ്രത്തില്‍ ഉണ്ടായിരിക്കുക.

Read More : അഴിയൂരിലെ മത്സ്യത്തൊഴിലാളി കടലില്‍ നിന്ന് കോരിയെടുത്തത് 13 ടണ്‍ പ്ലാസ്റ്റിക് മാലിന്യം

അഴിമുഖം ഡെസ്ക്:
Leave a Comment