ഉത്തർ പ്രദേശിൽ വിവരാവകാശ നിയമം ലംഘിച്ച് ബിജെപി പ്രാദേശിക നേതാവ് സ്വതന്ത്ര പ്രകാശ് ഗുപ്തയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ നേതൃത്വത്തിലുള്ള സമിതി വിവരാവകാശ കമ്മീഷണറായി നിയമിച്ചതായി റിപ്പോർട്ട്.
പുതുതായി നിയമിക്കപ്പെട്ട 10 വിവരാവകാശ കമ്മീഷണർമാരിൽ നാലുപേരെങ്കിലും ഒന്നുകിൽ ബി.ജെ.പിയുമായി ബന്ധമുള്ളവരോ അല്ലെങ്കിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അനുകൂലമായവരോ ആണെന്ന് ന്യൂസ് ലോൺഡ്രി റിപ്പോർട്ട് ചെയ്യുന്നു. ഈ നിയമനങ്ങളും മുഖ്യ വിവരാവകാശ കമ്മീഷണർ രാജ്കുമാർ വിശ്വകർമയുടെ നിയമനവും മാർച്ച് 7 ന് ഗവർണർ ആനന്ദി ബെൻ പട്ടേൽ അംഗീകരിച്ചിരുന്നു.
നിയമമനുസരിച്ച്, വിവരാവകാശ നിയമപ്രകാരം അഭ്യർത്ഥിച്ച വിവരങ്ങൾ പങ്കിടുന്നതിന് ചുമതലയുള്ള ആളുകൾക്കും പാർലമെൻ്റിലോ സംസ്ഥാന നിയമസഭകളിലോ അംഗങ്ങളാകാൻ കഴിയില്ല. കൂടാതെ, അവർക്ക് സർക്കാരിൽ നിന്ന് പണം സമ്പാദിക്കുന്ന ജോലികൾ ഉണ്ടാകരുത്, അവർ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമാകരുത്. വിവര അഭ്യർത്ഥനകൾ കൈകാര്യം ചെയ്യുമ്പോൾ അവ സ്വതന്ത്രവും നീതിയുക്തവുമാണെന്ന് ഉറപ്പാക്കാനാണിത്.
പുതുതായി നിയമിതരായ 10 ഇൻഫർമേഷൻ കമ്മീഷണർമാരിൽ രണ്ട് പേർ വിരമിച്ച പോലീസ് ഓഫീസർമാരും ഒരാൾ വിരമിച്ച ഐഎഎസ് ഓഫീസറും നാല് മാധ്യമപ്രവർത്തകരും മുതിർന്ന അഭിഭാഷകനും ബിജെപി നേതാവും ഒരാൾ മുൻ ജുഡീഷ്യൽ ഓഫീസറും ഒരാൾ അസോസിയേറ്റ് പ്രൊഫസറുമാണ്.
ഇവരിൽ മാധ്യമപ്രവർത്തകരായ വീരേന്ദ്ര സിംഗ് വത്സയും, നാരായൺ ദ്വിവേദിയും, പ്രൊഫസർ ഡോ. ദിലീപ് കുമാർ അഗ്നിഹോത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗിക്കും അനുകൂലമായി എഴുതാറുള്ളവരാണ്.
ദിനപത്രമായ ഹിന്ദുസ്ഥാനിന്റെ എഡിറ്ററാണ് വത്സ, ദ്വിവേദി ആർഎസ്എസുമായി ബന്ധമുള്ള ഹിന്ദുസ്ഥാൻ സമാചാരിലെ മാധ്യമ പ്രവർത്തകനും. ലഖ്‌നൗവിലെ വിദ്യന്ത് ഹിന്ദു കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ അഗ്നിഹോത്രി, ബി.ജെ.പിയുമായി ബന്ധമുള്ള ശ്യാമ മുഖർജി റിസർച്ച് ഫൗണ്ടേഷനിൽ പലപ്പോഴും എഴുതാറുണ്ട്.
സ്വതന്ത്ര പ്രകാശ് ഗുപ്തയുടെ ബിജെപി ബന്ധങ്ങൾ സർക്കാരോ മാധ്യമങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. മാർച്ച് 7 ന് യുപി സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ, ബിജെപി നേതാവ് ഗുപ്തയെ “മുതിർന്ന അഭിഭാഷകൻ” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബിജെപിയിൽ നിരവധി “ഉയർന്ന തസ്തികകളിൽ” താൻ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്ന് ഗുപ്ത തന്നെ ന്യൂസ് ലോൺഡ്രിയോട് പറയുന്നു. നിലവിൽ നേരിട്ട് ഉത്തരവാദിത്തം വഹിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. “ഞാൻ പാർട്ടിക്ക് വേണ്ടി ഒരുപാട് പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഒരു വശത്ത് മാറി നിന്നുകൊണ്ടായിരുന്നു. നിലവിൽ എനിക്ക് പാർട്ടിയിൽ നേരിട്ട് യാതൊരു ഉത്തരവാദിത്തവുമില്ല. എന്നാൽ, എൻ്റെ പ്രത്യയശാസ്ത്രം ബിജെപിയുടേതാണ്. തുടക്കം മുതൽ ഞാൻ അതുമായി ബന്ധപ്പെട്ടിരിക്കുന്നു. ” അദ്ദേഹം പറയുന്നു.
എന്നാൽ, 2021 ജൂലൈ മുതൽ യുപി ബിജെപിയുടെ ലീഗൽ സെല്ലിൻ്റെ കോ-കൺവീനറായി സേവനമനുഷ്ഠിക്കുന്നുണ്ടെന്ന് ന്യൂലൗണ്ട്രി പാർട്ടി വൃത്തങ്ങളുമായി സ്ഥിരീകരിച്ചു. ഫെബ്രുവരി 12-ന്, വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബറേലി കാൻ്റിൻ്റെ പാർട്ടി ചുമതലയും അദ്ദേഹത്തെ ഏൽപ്പിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി മോദിയുടെ ജൻ വിശ്വാസ് യാത്ര ഉൾപ്പെടെയുള്ള മാധ്യമ അഭിമുഖങ്ങളിലും പാർട്ടി പരിപാടികളിലും ഗുപ്ത പലപ്പോഴും ബിജെപിയെ പ്രതിനിധീകരിച്ച് എത്തിയിട്ടുണ്ട്. എച്ച്പിസിഎൽ യൂണിറ്റ് ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി യോഗിയും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയും പങ്കെടുത്ത ജനുവരി 27 ന് ബുദൗൺ ജില്ലയിലെ സൈജാനി ഗ്രാമത്തിൽ നടന്ന ബിജെപി റാലിയിലും അദ്ദേഹം സംസാരിച്ചിരുന്നു.
യോഗിയെ ‘സ്തുതിക്കുന്ന’ അധ്യാപകർ, മാധ്യമപ്രവർത്തകർ
മാധ്യമപ്രവർത്തകരായ വത്സയുടെയും ദ്വിവേദിയുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ബിജെപി നേതാക്കളുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്കും റീട്വീറ്റുകൾക്കും പുറമെ ബിജെപി രാഷ്ട്രീയക്കാരുടെ ജന്മദിനാശംസകൾ കൊണ്ട് നിറഞ്ഞതാണ്.
ഫെബ്രുവരി 28-ന് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വത്സ മുഖ്യമന്ത്രി യോഗിയെ വിശേഷിപ്പിച്ചത് “ഉഗ്രമായ അഗ്നി”, “സ്നേഹവും ത്യാഗവും” തുടങ്ങിയ പദങ്ങളിലൂടെയാണ്. “ഇന്നലെ ലഖ്‌നൗവിൽ വെച്ച് എക്കാലത്തെയും മഹത്വമുള്ള മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി മഹാരാജിനെ കാണാനുള്ള ഭാഗ്യമുണ്ടായി” എന്ന അടിക്കുറിപ്പോടെ യോഗിയോടൊപ്പമുള്ള അദ്ദേഹത്തിൻ്റെ ചിത്രവും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാമനെയും അയോധ്യയെയും കുറിച്ച് വത്സ നിരവധി കവിതകളും ഗാനങ്ങളും എഴുതിയിട്ടുണ്ട്, അതിലൊന്ന് ഈ വർഷം ദില്ലിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്ലേ ചെയ്തു.
അതേസമയം, ശ്യാമ മുഖർജി റിസർച്ച് ഫൗണ്ടേഷനുവേണ്ടി 11 ലേഖനങ്ങളെങ്കിലും ഡോക്ടർ അഗ്നിഹോത്രി എഴുതിയിട്ടുണ്ട്, അവയെല്ലാം പ്രധാനമന്ത്രി മോദിയെയോ മുഖ്യമന്ത്രി യോഗിയെയോ പ്രശംസിക്കുന്നു. “ബേഷുമർ ഹേ യുപി കി പ്രഗതി കാ പ്രമാൻ (യുപിയുടെ പുരോഗതിയുടെ എണ്ണമറ്റ തെളിവുകൾ), “ബജറ്റ് മേ മോദി കി ഗ്യാരണ്ടി (ബജറ്റിൽ മോദിയുടെ ഉറപ്പ്)” എന്നിവ അദ്ദേഹത്തിൻ്റെ ചില ലേഖനങ്ങളുടെ തലക്കെട്ടുകളാണ്. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് ഡിസ്‌പ്ലേ ചിത്രവും മുഖ്യമന്ത്രി യോഗിക്കൊപ്പമുള്ള ഫോട്ടോയാണ്.