സര്‍ക്കാരിനെയും പാര്‍ട്ടിയെയും മുഖ്യമന്ത്രിയെ തന്നെയും പ്രതിസന്ധിയിലാക്കിയ എഡിജിപി എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കി. പി വി അന്‍വര്‍ എംഎല്‍എയുടെ പരാതികള്‍, തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍, ആര്‍എസ്എസ് ബന്ധം തുടങ്ങിയ നിരവധി ആക്ഷേപങ്ങള്‍ നേരിട്ടിട്ടും മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷവും മാധ്യമങ്ങളും ഒരുപോലെ പറഞ്ഞിരുന്ന അജിത് കുമാര്‍ പൊലീസ് സേനയിലെ അതിശക്തനായിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമായി ചേര്‍ന്ന് ഒരു കോക്കസ് ആയി പ്രവര്‍ത്തിക്കുന്ന അജിത് കുമാര്‍ ഒരുവേള ഡിജിപി ദര്‍വേഷ് സാഹിബിനും മുകളില്‍ അധികാരം കൈയാളുന്നു എന്ന പരാതികളും ശക്തമായിരുന്നു. ഒടുവില്‍ അതേ ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ തന്നെയാണ് ക്രമസമാധാനപലാന ചുമതലയില്‍ നിന്നും സായുധ ബറ്റാലിയന്‍ തലപ്പത്തേക്ക് അജിത് കുമാര്‍ തെറിച്ചിരിക്കുന്നത്. ഇന്റലിജന്‍സ് എഡിജിപി ആയിരുന്ന മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല പകരം നല്‍കിയിരിക്കുന്നത്.
അന്‍വറിന്റെ അടക്കം ആരോപണങ്ങള്‍ ഉണ്ടായിട്ടും റിപ്പോര്‍ട്ട് കിട്ടട്ടെ എന്നിട്ട് ആലോചിക്കാം എന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ വ്യാഴാഴ്ച്ച നടന്ന മന്ത്രിസഭ യോഗത്തില്‍ അജിത് കുമാറിനെ മാറ്റുന്ന തീരുമാനം ഉണ്ടാകുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല. എന്നാല്‍ അന്നേ ദിവസം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി ചില സൂചനകള്‍ നല്‍കിയിരുന്നു. എഡിജിപിക്കെതിരേ ഡിജിപി അന്വേഷണം നടത്തുന്നുണ്ടെന്നും ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി ഉണ്ടാകുമെന്നുമായിരുന്നു പറഞ്ഞത്. സിപിഐ കടുത്ത വാശിയിലായിരുന്നു. തൃശൂര്‍ പൂരം കലക്കിയതില്‍ അജിത് കുമാറിന് പങ്കുണ്ടെന്നാണ് സിപിഐ കരുതുന്നത്. ആ പ്രശ്‌നമാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വി എസ് സുനില്‍ കുമാറിന്റെ തോല്‍വിക്ക് കാരണമായതെന്നും അവര്‍ വിശ്വസിക്കുന്നു. അജിത് കുമാറിനെ മാറ്റണമെന്നത് സിപിഐയുടെ ആവശ്യമായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് കിട്ടും വരെ കാത്തിരിക്കാമെന്നായിരുന്നു നിലപാട്. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇക്കാര്യം പ്രത്യക്ഷമായി തന്നെ പറയുകയും ചെയ്തു. എങ്കിലും സര്‍ക്കാരിനെയും മുന്നണിയെയും പ്രതിസന്ധിയിലാക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടു പോകാതെ അവര്‍ സൂക്ഷിച്ചു. പക്ഷേ, അജിത് കുമാറിന്റെ കാര്യത്തില്‍ തീരുമാനം നീണ്ടു പോകുന്നത് പാര്‍ട്ടിയെ അസ്വസ്ഥമാക്കി. പാര്‍ട്ടി നേരിട്ടല്ലെങ്കില്‍ യുവജന സംഘടനകള്‍ വഴി ഇക്കാര്യത്തില്‍ പരസ്യ പ്രതിഷേധത്തിന് തയ്യാറെടുക്കുമെന്ന ഭീഷണിയു അവര്‍ ഉയര്‍ത്തിയിരുന്നു.
നിയമസഭ സമ്മേളനം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച മുതല്‍ പൂര്‍ണ തോതിലുള്ള സമ്മേളനമാണ്. പ്രതിപക്ഷത്തിന്റെ കൈവശം നിരവധി ആരോപണങ്ങളുണ്ട്. അതില്‍ പ്രധാനം ആര്‍എസ്എസ് ഏജന്റ് എന്ന് ആരോപണമുള്ളൊരു എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നതായിരുന്നു. എഡിജിപിക്കും ശശിക്കുമെതിരേ അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളെക്കാള്‍ ഗുരുതരമായതൊന്ന് തങ്ങളാണ് ഉയര്‍ത്തിക്കൊണ്ടു വന്നതെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. അത് എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണെന്നും, മുഖ്യമന്ത്രി ആര്‍എസ്എസ്-ബിജെപി നേതാക്കളുമായി ബന്ധപ്പെടുന്നതിന് ഉപയോഗിക്കുന്ന ദൂതനാണ് അജിത് കുമാര്‍ എന്നതുമാണ്. ഈ ആരോപണത്തിന്റെ പിതൃത്വം അന്‍വറിന് നല്‍കാതെ, അത് തങ്ങളുടെതാണെന്ന വാശിയില്‍ നില്‍ക്കുന്ന പ്രതിപക്ഷത്തിന് സഭയില്‍ സര്‍ക്കാരിനെയും പിണറായിയെയും പ്രതികൂട്ടില്‍ നിര്‍ത്താനുള്ള വടിയായിരുന്നു.
അത്തരമൊരു അവസരം പ്രതിപക്ഷത്തിന് കൊടുക്കാതിരിക്കുക എന്ന ലക്ഷ്യം കൂടി ഞായറാഴ്ച്ചത്തെ തീരുമാനത്തില്‍ ഉണ്ടായിരുന്നു. ഞായറാഴ്ച്ച ആയിരുന്നിട്ടും രാത്രിയോടെ സെക്രട്ടേറിയേറ്റില്‍ എത്തിയ മുഖ്യമന്ത്രി അവിടെ വച്ചാണ് എഡിജിപിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തത്. ഉത്തരവ് ഇറങ്ങുമ്പോള്‍ രാത്രി 11 മണിയായിട്ടുണ്ട്.
ആരെങ്കിലും ആര്‍ക്കെങ്കിലുമെതിരേ ആരോപണം ഉന്നയിച്ചാല്‍ ഉടനെ ആ ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാന്‍ പറ്റുമോ എന്നായിരുന്നു ഏറ്റവും അവസാനം മാധ്യമങ്ങളെ കണ്ടപ്പോഴും മുഖ്യമന്ത്രി ചോദിച്ചത്. അന്‍വറിന്റെ ആരോപണങ്ങള്‍ വന്ന സമയത്ത്, മാധ്യമങ്ങളെ കണ്ടപ്പോള്‍ അജിത് കുമാറിനെയും ശശിയെയും സംരക്ഷിച്ചുള്ള സംസാരമായിരുന്നു മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. എഡിജിപിക്കെതിരായ ആരോപണങ്ങളെ കെ കരുണാകരന്റെ കാലത്ത് ഡിജിപി ആകാന്‍ വേണ്ടി ജയറാം പടിക്കാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കു വേണ്ടി നടത്തിയ രാഷ്ട്രീയ കളികളും കോണ്‍ഗ്രസിനു വേണ്ടി ഉണ്ടാക്കിയ ബിജെപി ബാന്ധവുമൊക്കെ വായിച്ചായിരുന്നു മുഖ്യമന്ത്രി നേരിട്ടത്. അന്നത്തെ വാര്‍ത്ത സമ്മേളനത്തില്‍ ഒരു ഘട്ടത്തില്‍ പോലും അജിത് കുമാറിനെ വിമര്‍ശിക്കാനോ കുറ്റപ്പെടുത്താനോ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. എഡിജിപിക്ക് സ്ഥാനചലനം ഉണ്ടാകില്ലെന്ന തരത്തില്‍ തന്നെയായിരുന്നു അന്നത്തെ മുഖ്യമന്ത്രിയുടെ സംസാരം.
അന്‍വര്‍ സിപിഎം ബന്ധം ഉപേക്ഷിക്കുകയും പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും ആരോപണങ്ങള്‍ കൊണ്ട് കടന്നാക്രമിക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെ, സിപിഎം അതിന്റെ സംഘടന സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുകയും അന്‍വറിനെ ഒരുഘട്ടം വരെ പിന്തുണച്ചിരുന്ന അണികള്‍ പോലും പാര്‍ട്ടിയോടുള്ള കൂറ് അചഞ്ചലമാണെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ മറ്റൊരു വഴിയിലേക്കായി. അന്‍വറിനെ പൊതുശത്രുവായി പാര്‍ട്ടിയും അനുയായികളും കണ്ടു. അപ്പോഴും അന്തരീക്ഷത്തില്‍ ഉയര്‍ന്നു നിന്ന ചോദ്യം, അന്‍വര്‍ എഡിജിപിക്കെതിരേ ഉന്നയിച്ച ആരോപണങ്ങളില്‍ പലതിലും കഴമ്പുണ്ടന്നിരിക്കെ എന്തിനാണ് അയാളെ സംരക്ഷിക്കുന്നതെന്നായിരുന്നു.
ആ ചോദ്യത്തിന് കഴിഞ്ഞ വ്യാഴാഴ്ച്ചത്തെ വാര്‍ത്തസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാട് തനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല, അന്വേഷണം നടത്തുമെന്നും അതിന്റെ ഭാഗമായി കിട്ടുന്ന റിപ്പോര്‍ട്ട് പ്രകാരം നടപടിയെടുക്കുമെന്നതാണ് തുടക്കം മുതലുള്ള തന്റെ നിലപാടെന്നുമായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. പൂരം കലക്കല്‍ ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. അജിത് കുമാറിന് വീഴ്ച്ചയുണ്ടായിട്ടുണ്ടെന്നും സമ്മതിച്ചു. പൂരം പ്രശ്‌നവുമായി ബന്ധപ്പെട്ട് അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളുകയും മൂന്നു തലത്തിലുള്ള അന്വേഷണത്തിന് തീരുമാനിക്കുകയും ചെയ്തു. അതിലൊന്ന് എഡിജിപിക്കെതിരേ ഡിജിപിയെ നിയോഗിച്ചുള്ള അന്വേഷണമായിരുന്നു. താഴെയുള്ള ഉദ്യോഗസ്ഥനല്ല, മുകളിലുള്ള ഉദ്യോഗസ്ഥന്‍ തന്നെയാണ് അന്വേഷിക്കുന്നത്, അതുകൊണ്ട് നിഷ്പക്ഷതയില്‍ സംശയം വേണ്ടെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചിരുന്നു. ആ റിപ്പോര്‍ട്ട് വരുന്നതിനനുസരിച്ച് നടപടി എന്നായിരുന്നു അവസാന വാക്ക്. അതാണിപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. അപ്പോഴും ഒരു ചോദ്യം ബാക്കിയാണ്. എഡിജിപിക്കെതിരേ നടപടി സ്വീകരിക്കുന്നുവെങ്കില്‍, അതിനര്‍ത്ഥം ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതടക്കമുള്ള പരാതികള്‍ ശരിവയ്ക്കുന്നുവെന്നാണ്. എങ്കില്‍ അന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതുപോലെ, ക്രമസമാധാന ചുമതലയുള്ള ഒരു എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതിലെ രാഷ്ട്രീയം എന്താണെന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുണ്ടോ? adgp ajith kumar removed from law and order duties chief minister pinarayi vijayan ordered
Content Summary; adgp ajith kumar removed from law and order duties chief minister pinarayi vijayan ordered