അഹമ്മദാബാദ് വിമാനപകടത്തിൽ വിമാനത്തിലെ 242 യാത്രക്കാരും മരണപ്പെട്ടതായി സൂചന. അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളേജിലെ ഹോസ്റ്റലിന് മുകളിലേക്ക് പതിച്ച വിമാനത്തിലെ യാത്രക്കാരെല്ലാം മരണപ്പെടാനാണ് സാധ്യതയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
625 അടി ഉയരത്തിൽ നിന്നാണ് വിമാനം ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്ക് പതിച്ചത്. 232 യാത്രക്കാരും 10 ജീവനക്കാരുമായാണ് വിമാനം ലണ്ടനിലേക്ക് തിരിച്ചത്. ഉച്ചയ്ക്ക് 1.17ന് ടേക്ക് ഓഫ് ചെയ്ത വിമാനം മിനിറ്റുക്കൾക്കുള്ളിൽ തന്നെ നിലം പതിക്കുകയായിരുന്നു. ജനവാസ മേഖലയിൽ വച്ച് തകർന്ന് വീണ വിമാനം അപകടത്തിന്റെ ആഴം കൂട്ടിയതായാണ് റിപ്പോർട്ട്. ഹോസ്റ്റലിൽ ഉച്ചഭക്ഷണത്തിന്റെ സമയമായിരുന്നതിനാൽ യാത്രക്കാർക്ക് പുറമേ 5 വിദ്യാർത്ഥികൾ മരണപ്പെട്ടതായാണ് ഔദ്യോഗിക സ്ഥീരീകരണം.
വിമാനത്തിനുള്ളിൽ അപകടസമയത്ത് 169 ഇന്ത്യക്കാരും, 53 ബ്രിട്ടീഷ് പൌരൻന്മാരും 1 കനേഡിയൻ പൌരനും 7 പോർച്ചുഗീസ് പൌരനും ഉണ്ടായിരുന്നതായി എയർ ഇന്ത്യ അറിയിച്ചു. അഹമ്മദാബാദിലെ മേഘാനി നഗർ പ്രദേശത്ത് നിന്ന് കറുത്ത പുക ഉയരുന്നത് കണ്ടതായി ദൃക്സാക്ഷികൾ വ്യക്തമാക്കി. അഗ്നിശമന സേന ഉടനടി പ്രദേശത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അപകടകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പ്രധാനമന്ത്രി വ്യോമയാന മന്ത്രിയുമായി സംസാരിച്ചു. അപകട കാരണം കണ്ടെത്താൻ ഡി ജി സി എ അന്വേഷണം തുടങ്ങിയിട്ടുണ്ട്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്ററിഗേഷൻ ബ്യൂറോയുടെ സംഘം അഹമ്മദാബാദിന് തിരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യോമയാന മന്ത്രിയുമടക്കമുള്ളവർ അഹമ്മദാബാദിലേക്ക് എത്തിച്ചേരും.
content summary: All 242 People On Board Air India Flight Killed in Ahmedabad