ദേശീയപാതകളിലെ വേഗപരിധി മണിക്കൂറില്‍ 120 കിലോമീറ്ററായി ഉയര്‍ത്തുന്നു

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കാനുള്ള നടപടികള്‍ക്കും തുടക്കമാവുകയാണ്

രാജ്യത്തെ ദേശീയപാതകളിലെ വേഗപരിധി മണിക്കൂറില്‍ 120 കിലോമീറ്ററായി ഉയര്‍ത്തുന്നു. മൂന്ന് വര്‍ഷത്തിനകം നിലവിലെ വേഗപരിധി വര്‍ധിപ്പിക്കാനാണ് നീക്കം. നിലവില്‍ മണിക്കൂറില്‍ 80 കീ.മീ വേഗ പരിധിയാണ് പിന്തുടരുന്നത്. വേഗ പരിധി വര്‍ധിപ്പിക്കുമ്പോള്‍ അപകടത്തിലാകില്ലെന്ന് ഉറപ്പാക്കാന്‍ ആധുനിക സാങ്കേതികവിദ്യ എങ്ങനെ ഉപയോഗപ്പെടുത്തുമെന്നുള്ളത് പരിശോധിക്കും. കൂടാതെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കാനുള്ള നടപടികള്‍ക്കും തുടക്കമാവുകയാണ്.

ഇതിനായി മുംബൈയ്ക്കും ഡല്‍ഹിക്കുമിടയ്ക്കുള്ള ദേശീയപാതയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുവേണ്ടി ഇലക്ട്രിക് ലൈന്‍ സ്ഥാപിക്കും. മുംബൈയ്ക്കും പൂനെയ്ക്കുമിടെ ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് തുടങ്ങാനും നീക്കമുണ്ട്. തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഇലക്ട്രിക്, ബയോ ഡീസല്‍ ബയോഗ്യാസ് ബസുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പിന്തുണയും നല്‍കുന്നുണ്ട്. വിദേശ നിര്‍മ്മാതാക്കളുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് യാതൊരു നികുതിയിളവുണ്ടാവുകയില്ലെങ്കിലും അവര്‍ക്ക് ഇന്ത്യയിലെത്തി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാം.

രാജ്യത്തെ ബസുകളുടെ എണ്ണം വര്‍ധിപ്പിച്ച് സ്വകാര്യ വാഹനം ഉപയോഗം കുറയ്ക്കാനും അതിനായി ബസുകളുടെയെണ്ണം 16 ലക്ഷത്തില്‍ നിന്ന് 40 ലക്ഷമായി ഉയര്‍ത്താനുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തൊഴിലില്ലായ്മ പരിഹരിക്കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമായി ഡ്രൈവര്‍ വേണ്ടാത്ത വാഹനങ്ങള്‍ക്ക് അനുമതി നിഷേധിച്ചിരിക്കുകയാണ്. തൊഴിലവസരങ്ങള്‍ കുറയ്ക്കുമെന്നതിനാലാണ് ഈ തീരുമാനം.

ബസ് ഓപ്പറേറ്റര്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യ, മുംബൈയില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യവെയാണ് കേന്ദ്രമന്ത്രി ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങള്‍ വ്യക്തമാക്കിയത്.

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment