രാമന് കിട്ടിയ കാണിക്കയും കട്ടു; പണമൊളിപ്പിച്ചത് വസ്ത്രങ്ങളിലും സോക്‌സുകളിലും

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, എസ്ബിഐ അധികൃതരും സംശയത്തിന്റെ നിഴലില്‍

Ayodhya Ram Temple donation theft

അയോധ്യ രാമക്ഷേത്രത്തില്‍ ഭക്തര്‍ കാണിക്കയായി സമര്‍പ്പിച്ച പണം എണ്ണുന്നതിനിടെ ജീവനക്കാര്‍ നടത്തിയ മോഷണത്തിന്റെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കേസില്‍ അറസ്റ്റിലായ എട്ട് പേരില്‍ അഞ്ച് പേരാണ് കാണിക്കപ്പണം എണ്ണുന്നതിനിടെ നോട്ടു കെട്ടുകള്‍ വസ്ത്രങ്ങള്‍ക്കുള്ളിലും സോക്‌സുകളിലും ഒളിപ്പിച്ചത്. ഈ മോഷണത്തിന്റെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. രാമക്ഷേത്രത്തിലെ പില്‍ഗ്രിം ഫെസിലിറ്റി സെന്ററിലെ കഴിഞ്ഞ 45 ദിവസത്തെ ദൃശ്യങ്ങള്‍ അയോധ്യ പോലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് ഈ കള്ളത്തരം കണ്ടെത്തിയത്.

കാണിക്കയായി ലഭിച്ച പണം നിക്ഷേപിച്ചിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരും നിലവില്‍ അന്വേഷണ നിഴലിലാണ്. അതെ സമയം, പണം എണ്ണുന്നതിനായി ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കിയ വാരാണസി ആസ്ഥാനമായുള്ള ‘സൈനിക് സെക്യൂരിറ്റീസ്’ എന്ന മാന്‍പവര്‍ ഏജന്‍സി ഈ വിഷയത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി രംഗത്തുവന്നിട്ടുണ്ട്. ഈ ജീവനക്കാരെ തങ്ങള്‍ സ്വയം കണ്ടെത്തിയതല്ലെന്നും, കാണിക്കപ്പണം നിക്ഷേപിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇവരുടെ പേരുകള്‍ തങ്ങള്‍ക്ക് ശുപാര്‍ശ ചെയ്തതെന്നുമാണ് ഏജന്‍സിയുടെ വാദം. ബാങ്ക് നല്‍കിയ പേരുകളിലുള്ള വ്യക്തികളുടെ ആധാര്‍ കാര്‍ഡുകള്‍ പരിശോധിച്ച് രേഖകള്‍ തയ്യാറാക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും ഏജന്‍സി ഡയറക്ടര്‍ ഗൗരവ് സിംഗ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ് ഐ ടി) കൈമാറിയിട്ടുണ്ട്.

ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ പരാതിയില്‍ ജൂണ്‍ 25-നാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് എട്ടുപേരെ അറസ്റ്റ് ചെയ്തത്. അവിനാഷ് ശുക്ല, ലവ്കുഷ് മിശ്ര, അനുകല്‍പ് മിശ്ര, മനീഷ് കുമാര്‍ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കര്‍ മിശ്ര, രാം ശങ്കര്‍ യാദവ് എന്ന ടിന്നു യാദവ്, സുഭാഷ് ശ്രീവാസ്തവ് എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍. ഇവരില്‍ ടിന്നു യാദവ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെ മുന്‍ ഡ്രൈവറാണ്, മനീഷ് യാദവ് ടിന്നുവിന്റെ അനന്തരവനുമാണ്. പ്രതികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ ഇതുവരെ ഏകദേശം 80 ലക്ഷത്തോളം രൂപ കണ്ടുകെട്ടിയിട്ടുണ്ട്. അനുകല്‍പ് മിശ്ര, ലവ്കുഷ് മിശ്ര, അവിനാഷ് ശുക്ല, മനീഷ് യാദവ് എന്നിവരുടെ ഒളിത്താവളങ്ങളില്‍ നിന്നാണ് പണം കണ്ടെടുത്തത്.

ക്ഷേത്രത്തിലെ വിവിധ ഹുണ്ടികകളില്‍ നിന്നു ലഭിക്കുന്ന നോട്ടുകളും നാണയങ്ങളും എണ്ണുന്നതിനായി അമ്പതോളം പേരെയാണ് ട്രസ്റ്റ് നിയോഗിച്ചിരുന്നത്. എന്നാല്‍ ക്ഷേത്രത്തില്‍ 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ മാത്രമേ സൂക്ഷിക്കാറുള്ളൂ എന്നതിനാല്‍, ഈ തട്ടിപ്പ് എത്ര നാളായി തുടരുന്നുണ്ടെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മോഷ്ടിച്ച പണം ഉപയോഗിച്ച് പ്രതികള്‍ ഏതെങ്കിലും തരത്തിലുള്ള സ്വത്തുക്കളോ ആസ്തികളോ വാങ്ങിക്കൂട്ടിയിട്ടുണ്ടോ എന്നറിയാന്‍ ഇവരില്‍ നിന്ന് കണ്ടെടുത്ത രേഖകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.

ക്ഷേത്രത്തിന്റെ നടത്തിപ്പിലെ പിഴവും സുരക്ഷാവീഴ്ചയുമാണ് ഈ തട്ടിപ്പിലേക്ക് നയിച്ചതെന്ന് എസ്.ഐ.ടി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കൃത്യമായ യോഗ്യതാ പരിശോധനകളോ പശ്ചാത്തല അന്വേഷണമോ നടത്താതെ, വ്യക്തിപരമായ സ്വാധീനങ്ങളുടെ പുറത്താണ് പലരെയും പണം എണ്ണുന്ന ജോലിക്ക് നിയമിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കൂടാതെ പണം എണ്ണുന്ന കേന്ദ്രത്തില്‍ ശക്തമായ പ്രവേശന നിയന്ത്രണങ്ങളോ, ജീവനക്കാരെ കര്‍ശനമായി ദേഹപരിശോധന നടത്തുന്നതിനുള്ള സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്, എന്നാല്‍ ഏജന്‍സിയുടെ വാദങ്ങളോട് പ്രതികരിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല.

Content Summary; CCTV footage from Ayodhya Ram Temple shows staff stealing donation money by hiding cash in clothes and socks.

This post was last modified on July 3, 2026 6:33 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment