ഇന്ത്യയിലെ ബ്രാഹ്‌മണര്‍ ലാഭമുണ്ടാക്കുന്നു; വിമര്‍ശനവുമായി ട്രംപിന്റെ ഉപദേഷ്ടാവ്

മോദിയുടെ യുദ്ധം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റര്‍ നവാരോ ഇന്ത്യയെ വിമര്‍ശിച്ച് വീണ്ടും രംഗത്ത്. ‘ഇന്ത്യയിലെ ജനങ്ങളുടെ ചെലവില്‍ ബ്രാഹ്‌മണര്‍ ലാഭമുണ്ടാക്കുകയാണ്. റഷ്യയില്‍നിന്ന് കുറഞ്ഞ വിലയില്‍ എണ്ണ വാങ്ങി ഇന്ത്യ, യുക്രെയ്ന്‍ യുദ്ധത്തിന് പരോക്ഷമായി ഫണ്ട് നല്‍കുകയാണ്’ നവാരോ ആരോപിച്ചു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നവാരോയുടെ പ്രതികരണം.

‘നോക്കൂ, മോദി ഒരു മികച്ച നേതാവാണ്. പക്ഷേ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിട്ടും എന്തുകൊണ്ടാണ് അദ്ദേഹം പുടിനും ഷി ജിന്‍പിംഗുമായി സഖ്യമുണ്ടാക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അതുകൊണ്ട് ഞാന്‍ ഇന്ത്യന്‍ ജനങ്ങളോട് പറയുന്നു: ദയവായി, ഇവിടെ എന്താണ് നടക്കുന്നതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. ബ്രാഹ്‌മണര്‍ ഇന്ത്യയിലെ സാധാരണക്കാരുടെ ചെലവില്‍ ലാഭമുണ്ടാക്കുന്നു. ഇത് നമ്മള്‍ അവസാനിപ്പിക്കണം. ഞങ്ങള്‍ ഇത് കൃത്യമായി നിരീക്ഷിക്കും,’ നവാരോ കൂട്ടിച്ചേര്‍ത്തു.

യുക്രെയ്ന്‍ യുദ്ധത്തിന് മുന്‍പ് ഇന്ത്യ റഷ്യയില്‍നിന്ന് വളരെ ചെറിയ അളവില്‍ മാത്രമാണ് എണ്ണ വാങ്ങിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ റഷ്യന്‍ ശുദ്ധീകരണശാലകള്‍ വലിയ വിലക്കിഴിവ് നല്‍കുമ്പോള്‍, ഇന്ത്യ അത് വാങ്ങി ശുദ്ധീകരിച്ച് യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നു. ഇത് റഷ്യന്‍ യുദ്ധ യന്ത്രത്തിന് ഇന്ധനമാകുന്നുണ്ടെന്നും, അമേരിക്കന്‍ നികുതിദായകര്‍ യുക്രേനിയന്‍ പ്രതിരോധത്തിനായി പണം മുടക്കുമ്പോള്‍ ഇന്ത്യ അതിനെ പരോക്ഷമായി തകര്‍ക്കുകയാണെന്നും നവാരോ ആരോപിച്ചു.

കൂടാതെ, ഇന്ത്യയെ ‘ക്രൈംലിനായുള്ള ലോണ്ട്രോമാറ്റ്’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, 50% തീരുവയില്‍ 25% ഇന്ത്യയുടെ ഉയര്‍ന്ന തീരുവകള്‍ കാരണമാണെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യയെ ‘താരിഫുകളുടെ മഹാരാജാവ്’ എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

അമേരിക്കന്‍ തൊഴിലാളികള്‍, നികുതിദായകര്‍, യുക്രെയ്ന്‍ നഗരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം നഷ്ടമുണ്ടാക്കുന്നത് ഇന്ത്യയാണെന്ന് പീറ്റര്‍ നവാരോ ആരോപിച്ചു. ലോകത്ത് ഏറ്റവും ഉയര്‍ന്ന തീരുവകള്‍ ചുമത്തുന്ന ഇന്ത്യ, അമേരിക്കയ്ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അവസരം നല്‍കാത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചൈനയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ നവാരോ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. അമേരിക്ക 50% തീരുവകള്‍ നിലനിര്‍ത്തുന്നത് തങ്ങളുടെ സ്വാധീനത്തിന് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയുമായുള്ള വ്യാപാരത്തില്‍ നിന്ന് ഇന്ത്യ പിന്മാറാത്തതിനാല്‍ നവാരോ മുന്‍പും ഇന്ത്യക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ ‘മോദിയുടെ യുദ്ധം’ എന്നും, ഇന്ത്യയെ ‘ക്രൈംലിനായുള്ള ലോണ്ട്രോമാറ്റ്’ എന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. ലാഭത്തിന് വേണ്ടി ഇന്ത്യ യുക്രെയ്ന്‍ യുദ്ധത്തിന് ഇന്ധനം നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഈ മാസം ആദ്യം, ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് സംബന്ധിച്ച് ട്രംപ് ഭരണകൂടം ഇന്ത്യയ്‌ക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ‘ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്, അതുകൊണ്ട് ജനാധിപത്യ രാജ്യങ്ങളോടൊപ്പം നില്‍ക്കണം. പകരം, നിങ്ങള്‍ സ്വേച്ഛാധിപതികളുമായി സഖ്യമുണ്ടാക്കുകയാണ്,’ എന്ന് ഇന്ത്യക്ക് 50% തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെ നവാരോ പറഞ്ഞിരുന്നു.

മുന്‍പ് നടത്തിയ ‘ലോണ്ട്രോമാറ്റ്’ പരാമര്‍ശം നവാരോ ആവര്‍ത്തിച്ചു. യുക്രെയ്ന്‍ യുദ്ധത്തിന് മുന്‍പ് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി 1% താഴെയായിരുന്നത് ഇപ്പോള്‍ 30% ആയി വര്‍ദ്ധിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വര്‍ധനവ് ആഭ്യന്തര ആവശ്യകത കാരണമല്ലെന്നും മറിച്ച് ഇന്ത്യന്‍ എണ്ണക്കമ്പനികളുടെ ലാഭക്കൊതി കാരണമാണെന്നും നവാരോ ആരോപിച്ചു.

‘ഇന്ത്യയിലെ വന്‍കിട എണ്ണക്കമ്പനികള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ക്രൈംലിനായുള്ള ഒരു വലിയ ശുദ്ധീകരണ കേന്ദ്രവും, പണം വെളുപ്പിക്കാനുള്ള ഇടവുമാക്കി മാറ്റി,’ നവാരോ പറഞ്ഞു. പ്രതിദിനം ഒരു ദശലക്ഷം ബാരലിലധികം ശുദ്ധീകരിച്ച പെട്രോളിയം ഇന്ത്യ കയറ്റി അയക്കുന്നുണ്ടെന്നും, ഇത് റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ക്രൂഡിന്റെ പകുതിയിലധികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റൊരു പ്രസ്താവനയില്‍, യുഎസ് നല്‍കുന്ന വ്യാപാര ഡോളറുകള്‍ റഷ്യയുടെ യുദ്ധത്തിന് പണം നല്‍കാന്‍ ഇന്ത്യ ഉപയോഗിക്കുന്നുണ്ടെന്ന് നവാരോ ആരോപിച്ചു. ‘റഷ്യന്‍ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ശുദ്ധീകരണശാലകള്‍ റഷ്യന്‍ എണ്ണ ശുദ്ധീകരിച്ച് അന്താരാഷ്ട്ര വിപണികളില്‍ വിറ്റ് വലിയ ലാഭമുണ്ടാക്കുന്നു. അതേസമയം, റഷ്യ യുക്രെയ്നെതിരെയുള്ള യുദ്ധത്തിന് പണം കണ്ടെത്താന്‍ കറന്‍സി നേടുന്നു.’ ഇന്ത്യന്‍ ഇറക്കുമതിക്ക് 50% തീരുവ ചുമത്തിയതിനെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഈ നടപടി അനീതിപരമായ വ്യാപാരം മാത്രമല്ലെന്നും, പുടിന്റെ യുദ്ധ യന്ത്രത്തിന് ഇന്ത്യ നല്‍കുന്ന സാമ്പത്തിക സഹായം അവസാനിപ്പിക്കേണ്ടതുണ്ടെന്നും നവാരോ ഒരു എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി.

Content Summary: Brahmins in India are profiteering’: Trump’s advisor criticizes India

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment