June 26, 2026 |
Share on

സ്വന്തം ജനങ്ങളെ ഭീകരരെപോലെ നിരീക്ഷിക്കുന്ന സര്‍ക്കാര്‍; ‘സ്റ്റേറ്റ് ഓഫ് സര്‍വൈലന്‍സ്’

സ്വന്തം ജനങ്ങളുടെ അഭിലാഷങ്ങളെയും അവകാശങ്ങളും നിയന്ത്രിക്കുന്നതിനും അടിച്ചമര്‍ത്തുന്നതിനുമുള്ള സര്‍ക്കാരിന്റെ നിരീക്ഷണത്തെക്കുറിച്ചാണ് ഈ ഡോക്യുമെന്ററി പറയുന്നത്

നിങ്ങള്‍ ഇതു വായിക്കുമ്പോഴേക്കും, നിങ്ങളുടെ ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ബന്ധങ്ങളും നിങ്ങളുടെ സന്ദേശങ്ങളും നിങ്ങള്‍ അപ്‌ലോഡ് ചെയ്ത ഫോട്ടോകളും മറ്റും നിങ്ങള്‍ അറിയാതെ സര്‍ക്കാര്‍ പരിശോധിക്കുകയായിരിക്കും. സര്‍ക്കാര്‍ നിരീക്ഷണത്തിന്റെ പുതിയ യാഥാര്‍ത്ഥ്യമാണിത്. അസ്വസ്ഥജനകമായ ഈ പ്രക്രിയയെ കുറിച്ച് ലോകത്തിലെ ഭൂരിപക്ഷം ജനങ്ങളെ ആദ്യം ബോധ്യപ്പെടുത്തിയത് സര്‍ക്കാര്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയ എഡ്വേര്‍ഡ് സ്‌നോഡന്റെ വിവാദ പ്രവര്‍ത്തനങ്ങളായിരിക്കണം. ഈ മേഖലയിലെ അദ്ദേഹത്തിന്റെ പ്രത്യേക വൈദഗ്ധ്യത്തിന്റെ ആഴം തേടിക്കൊണ്ട്, യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ വിചാരണയില്‍ നിന്നും സുരക്ഷിതമായി സ്‌നോഡന്‍ ഇപ്പോള്‍ ജീവിക്കുന്ന റഷ്യയിലേക്കാണ് ‘സ്റ്റേറ്റ് ഓഫ് സര്‍വൈലന്‍സ്’ എന്ന ഡോക്യുമെന്ററി സഞ്ചരിക്കുന്നത്.

2013-ല്‍ സര്‍ക്കാര്‍ നടത്തുന്ന വിപുലമായ നിരീക്ഷണങ്ങളുടെ വിശദാംശങ്ങള്‍, ദേശീയ സുരക്ഷ ഏജന്‍സിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തി സ്‌നോഡന്‍ പുറത്തുവിടുമ്പോള്‍, ഡിജിറ്റല്‍ സ്വകാര്യതയെയും സുരക്ഷയെയും കുറിച്ചുള്ള സുപ്രധാന ചര്‍ച്ചകള്‍ക്ക് അത് വഴി തെളിച്ചു. സാന്‍ ബ്രണാഡിനോ ഭീകരാക്രമണത്തിനെ തുടര്‍ന്ന് സാന്‍ ബര്‍ണാഡിനോ ഭീകരന്‍ എന്ന് ആരോപിക്കപ്പെടുന്ന സയിദ് ഫാറൂഖിന്റെ ഐഫോണിലെ വിവരങ്ങള്‍ ലഭ്യമാക്കണം എന്ന എഫ്ബിഐ കോടതി ഉത്തരവ് ഈ വര്‍ഷം ആപ്പിള്‍ നിരസിച്ചപ്പോള്‍ ഈ സംവാദം മറ്റൊരു തലത്തിലേക്ക് വളര്‍ന്നു. കുറ്റവാളിയുടെ ഫോണിലെ വിവരങ്ങള്‍ പ്രാപ്യമാക്കുന്നതിന് വേണ്ടി ആപ്പിളുമായി വിലപേശല്‍ നടത്തി പരാജയപ്പെട്ട സര്‍ക്കാര്‍ ആ വിവരങ്ങള്‍ സ്വയം ചോര്‍ത്തുകയായിരുന്നു. പക്ഷെ ഈ ശേഷി എല്ലാക്കാലത്തും അവര്‍ക്കുണ്ടെന്ന് സ്‌നോഡന്‍ അവകാശപ്പെടുന്നു. അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ക്കും വിവരാവകാശ പ്രവര്‍ത്തകര്‍ക്കും എതിരായ വിദേശ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. സര്‍ക്കാരിന്റെ യഥാര്‍ത്ഥ ശേഷികളെ കുറിച്ച് അറിയാനും നമ്മുടെ അതീവ രഹസ്യമായ വിവരങ്ങള്‍ യഥാര്‍ത്ഥത്തില്‍ നമ്മള്‍ സംരക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിനുമായി അഭിമുഖകാരനായ ഷെയ്ന്‍ സ്മിത്ത്, സംവാദം തുടങ്ങിവച്ച് എഡ്വേര്‍ഡ് സ്‌നോഡനെ കാണുന്നതിനായി റഷ്യയിലേക്ക് പുറപ്പെട്ടു.

അഭിമുഖകാരനായ ഷെയ്ന്‍ സ്മിത്തിന്റെ എതിരെയുള്ള ഒരു കസേരയില്‍ ഇരുന്നുകൊണ്ട് സ്‌നോഡന്‍, ലോകത്തിലെമ്പാടും ബില്യണ്‍ കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ഒരു സെല്‍ഫോണ്‍ അഴിച്ചു. നമ്മുടെ ഓരോ നീക്കങ്ങളെയും നിരീക്ഷിക്കാന്‍ സ്ഥാപനങ്ങളെ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളായി ഓരോ സെല്‍ഫോണിലെയും ഘടകങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സ്‌നോഡന്‍ നമുക്ക് കാണിച്ചുതരുന്നു. ഈ കടന്നുകയറ്റം സെല്‍ഫോണിലോ ലാപ്‌ടോപ്പിലോ മാത്രം അവസാനിക്കുന്നില്ല. പല സന്ദര്‍ഭങ്ങളിലും സംഭവിക്കാവുന്ന ഭീകരാക്രമണ ഭീഷണി നിര്‍ണയിക്കുന്നതിനല്ല നിരീക്ഷണങ്ങളെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത്. മറിച്ച്, മിസോറിയിലെ ഫെര്‍ഗൂസണില്‍ അടുത്തകാലത്ത് നടന്ന് പോലെയുള്ള പൊതുജന പ്രതിഷേധങ്ങളെ നിരീക്ഷിക്കുന്നതിനാണ്. സ്വന്തം ജനങ്ങളുടെ അഭിലാഷങ്ങളെയും അവകാശങ്ങളും നിയന്ത്രിക്കുന്നതിനും അടിച്ചമര്‍ത്തുന്നതിനുമുള്ള സര്‍ക്കാരിന്റെ അഗ്രഹാമാണ് ഇത്തരം ദൗത്യങ്ങളെ നയിക്കുന്നതെന്ന് സ്‌നോഡനും ഈ ചിത്രത്തില്‍ അഭിമുഖം ചെയ്യപ്പെട്ട മറ്റുള്ളവരും വിശദീകരിക്കുന്നു. ഉദാസീനതയും അജ്ഞതയും നമ്മുടെ സ്വകാര്യതയ്ക്കുള്ള അവകാശങ്ങളെ വീണ്ടും ക്ഷയിപ്പിക്കുന്നു. ജനങ്ങളില്‍ കൂടുതല്‍ അവബോധം വളരുകയും അവരുടെ എതിര്‍പ്പുകള്‍ പ്രത്യക്ഷമായി പ്രകടിപ്പിക്കുകയും ചെയ്യുന്ന കാലം വരുന്നത് വരെ ഇതുപോലെയുള്ള സുരക്ഷാലംഘനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് സ്‌റ്റേറ്റ് ഓഫ് സര്‍വൈലന്‍സ് നമ്മോട് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×