June 05, 2026 |
Share on

പ്രസാധകരില്ലേ? വിഷമിക്കേണ്ട; ഈ എഴുത്തുകാരന്റെ വിജയകഥ വായിക്കൂ…

ഡിജിറ്റല്‍ പ്രസാധനം വഴി പുസ്തകം പ്രസിദ്ധീകരിക്കുന്ന ഡീന്‍ ക്രോഫോര്‍ഡിന്റെ ആദ്യ പുസ്തകമായ ഏദന്‍, മൂന്ന് മാസത്തിനുള്ളില്‍ 20,000 കോപ്പിയാണ് വിറ്റഴിഞ്ഞത്

നിശാന്ധതമൂലം യുദ്ധ വിമാനത്തിന്റെ പൈലറ്റാകണമെന്ന ജീവിതാഭിലാഷം സാധിക്കാതെ പോയ ആളാണ് ഡീന്‍ ക്രോഫോര്‍ഡ്. പിന്നെ എന്ത് എന്ന ആലോചനയിലാണ് കുട്ടിക്കാലത്തേ ഉണ്ടായിരുന്ന എഴുത്തിനോടുള്ള കമ്പം തേച്ചു മിനുക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. ഗ്രാഫിക് ഡിസൈനിംഗ് ജോലിക്കൊപ്പം എഴുത്തും തുടര്‍ന്നു. തുടക്കത്തില്‍ അവധി ദിവസങ്ങളില്‍ മാത്രമായിരുന്നു എഴുത്ത്. വീരസാഹസിക കഥകള്‍ക്കായിരുന്നു തുടക്കത്തില്‍ പ്രാധാന്യം കൊടുത്തത്. 2010ല്‍  ലണ്ടനില്‍ നിന്നുള്ള ഒരു ഏജന്റിനെ പരിചയപ്പെട്ടതോടെ ക്രോഫോര്‍ഡിന്റെ ജീവിതം മാറിമറിഞ്ഞു.

സൈമണ്‍ ആന്റ് ഷൂസ്റ്ററുമായി മൂന്ന് പുസ്തകങ്ങളുടെ കരാറില്‍ ഒപ്പു വെക്കാന്‍ ക്രോഫോര്‍ഡിന് സാധിച്ചു. 2.85 കോടി രൂപ ആയിരുന്നു പ്രതിഫലം. ഡാന്‍ ബ്രൗണിന്റെ എഴുത്തിനെ അനുകരിച്ച് എഴുതിയ ആ മൂന്ന് പുസ്തകങ്ങളും വലിയ രീതിയില്‍ വിറ്റുപോയി. അതോടെ മുഴുവന്‍ സമയ എഴുത്തുകാരനായി അദ്ദേഹം മാറി. എന്നാല്‍ ക്രോഫോര്‍ഡിന്റെ പ്രാധാന്യം ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ മാത്രമല്ല. ഡിജിറ്റല്‍ പ്രസാധനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ അദ്ദേഹം 2013ല്‍ ആ രംഗത്തേക്ക് തിരിഞ്ഞു. ഇപ്പോള്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങളെല്ലാം സ്വയം പ്രസിദ്ധീകരിക്കുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ ആമസോണ്‍ വഴി ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 100 എഴുത്തുകാരില്‍ ഒരാളാണ് അദ്ദേഹം.

പ്രസാധകരുമായുള്ള കരാറിന്റെ പേരില്‍ പീഢിതരാവുന്ന എഴുത്തുകാര്‍ക്കുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് സ്വതന്ത്രമായ പ്രദ്ധീകരണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രസാധകരും ഏജന്റുമാരും തള്ളിക്കളഞ്ഞ പഴയ കൃതികള്‍ പൊടിതട്ടിയെടുത്ത് സ്വയം പ്രസിദ്ധീകരിക്കാനാണ് ക്രോഫോര്‍ഡ് എഴുത്തുകാര്‍ക്ക് നല്‍കുന്ന ഉപദേശം. ഡിജിറ്റല്‍ പ്രസാധനം വഴി എഴുപത് ശതമാനം വരെ റോയലിറ്റി ലഭിക്കുമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. പുസ്തക പ്രസാധകര്‍ നല്‍കുന്നതാവട്ടെ വെറും 12 ശതമാനം റോയല്‍റ്റിയാണ്. ഈ രീതിയില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആദ്യ പുസ്തകമായ ഏദന്‍, മൂന്ന് മാസത്തിനുള്ളില്‍ 20,000 കോപ്പിയാണ് വിറ്റഴിഞ്ഞത്.

കൂടുതല്‍ വായിക്കൂ: https://goo.gl/oSvuGB

Leave a Reply

Your email address will not be published. Required fields are marked *

×