May 20, 2025 |

അന്നൊരുനാള്‍ മനുഷ്യന്‍ ഇല്ലാതായിപ്പോകുമായിരുന്നോ?

അപാരമായ ആ അതിജീവനകാലം കഴിഞ്ഞ്, 813000 വര്‍ഷങ്ങള്‍ക്കു മുമ്പു മാത്രമാണ് മനുഷ്യയിനം വീണ്ടും എണ്ണം കൂടാന്‍ തുടങ്ങിയതത്രെ

നിങ്ങള്‍ക്കറിയാമോ 9,30,000 വര്‍ഷങ്ങള്‍ക്കു മുമ്പ് മനുഷ്യവംശം ഏതാണ്ട് കുറ്റിയറ്റതായിരുന്നു. ഇന്നു നമ്മള്‍ പലജീവികളുടേയും വംശനാശകഥകള്‍ കേള്‍ക്കുന്നതു പോലെയൊന്ന് സംഭവിച്ചേനേ. സത്യമായിട്ടും, മനുഷ്യന്‍ കഷ്ടിച്ചാണ് അപ്പോള്‍ രക്ഷപ്പെട്ടത്. അന്നു പക്ഷെ, ഇന്നത്തെ ആധുനികമനുഷ്യനായ ഹോമോ സാപ്പിയന്‍ ഉണ്ടായിട്ടുണ്ടായിരുന്നില്ല. ഹോമോ സാപ്പിയന്‍ വരുന്നതിലും എത്രയോ മുമ്പായിരുന്നുവത്രെ ആ മനുഷ്യകുലഭീഷണി. അന്നത്തെ മനുഷ്യരുടെ എണ്ണം ഭീകരമായി ചുരുങ്ങി വെറും 1280-ല്‍ എത്തി. ജനസംഖ്യയില്‍ പിന്നെയൊരു വര്‍ദ്ധനവ് ഉണ്ടായതാകട്ടെ 1,17,000 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടു മാത്രവും.

അങ്ങനെയൊക്കെ സംഭവിച്ചിരിക്കുമോ? ന്യായമായ സംശയം. എങ്ങനെയാണ് ഇതൊക്കെ മനസ്സിലാക്കാനാവുന്നത്. തീര്‍ച്ചയായും, അക്കാലത്തു ഭൂമിയിലുണ്ടായിരുന്ന അങ്ങേയറ്റം ശുഷ്‌കമായ ജനസംഖ്യയുടെ, അവിശ്വസനീയം എന്നു തന്നെ പറയാവുന്ന കണക്ക് എല്ലാ ശാസ്ത്രജ്ഞന്മാരേയും അത്ഭുതപ്പെടുത്തുന്നുണ്ട്.

നമ്മുടെ പൂര്‍വ്വികരില്‍ ഏതാണ്ട് 98.7% പേരും അന്നു ചത്തൊടുങ്ങിയെന്നാണ് പറയുന്നത്. എത്രയോ കാലങ്ങള്‍ മുമ്പു നടന്ന ഇക്കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം ഫോസിലുകളേയും അതില്‍ നിന്നുള്ള പുരാതന ഡിഎന്‍എകളേയും ആധാരമാക്കിയുള്ളവയാണ്. പക്ഷെ, പത്തു ലക്ഷം വര്‍ഷം പഴക്കമൊക്കെയെന്നു പറയുമ്പോള്‍ ഇത്തരം തെളിവുകള്‍ തീര്‍ത്തും വിരളമാവും. പോരാത്തതിന് ഇപ്പറഞ്ഞ കാലത്തെ ഫോസിലുകള്‍ കണ്ടെത്തുക എളുപ്പവുമല്ല. മനുഷ്യര്‍ ഏതാണ്ട് ഇല്ലാതായിരുന്നു അക്കാലത്ത് എന്നല്ലേ പറയുന്നത്. അപ്പോള്‍ സ്വാഭാവികമായും ആ ഫോസിലുകള്‍ കിട്ടാന്‍ പ്രയാസം തന്നെ.

Homo heidelbergensis

ഹോമോ ഹൈഡൽബെർഗൻസിസ്: മനുഷ്യവംശസ്തംഭനം നേരിട്ടെന്നു കരുതുന്ന നമ്മുടെ പൂർവ്വികൻ

ഇത്രയും കാലം എങ്ങനെ ഈ തീരെച്ചെറിയ ജനസമൂഹം നിലനിന്നു എന്നതും വിസ്മയാവഹമാണ്. ഒരു കൂട്ടര്‍ പറയുന്നത് മിക്കവാറും ആ സമൂഹമപ്പാടെ ഏതെങ്കിലും ഒരു ചെറിയ ഭാഗത്തായി ഒതുങ്ങിക്കൂടിയിരിക്കണം എന്നാണ്. അവിടെ സുസ്ഥിരമായ ഒരന്തരീക്ഷവും ഉണ്ടായിരുന്നിരിക്കണം. അതായത്, ജീവിക്കാന്‍ വേണ്ട ഭക്ഷണസ്രോതസ്സുകള്‍ക്കൊരു ലോഭവും ഉണ്ടായിരിക്കാനിടയില്ല. അത്തരമൊരു ആവാസവ്യവസ്ഥ തീര്‍ച്ചയായും അവശേഷിച്ച ആ ആദിമനുഷ്യരെ കഠിനമായ ജൈവികസമ്മര്‍ദ്ദങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ സഹായിച്ചിരിക്കും. എല്ലാത്തിനും പുറമെ, അവര്‍ തമ്മില്‍ അപാരമായ ഒരു സാമൂഹിക അടുപ്പവും നിലനിന്നിട്ടുണ്ടാവണം. അല്ലാതെ, ഇതുപോലൊരു ചെറിയ ജീവവിഭാഗത്തിന് ഇത്രയും കാലം നിലനില്‍ക്കാനാവുകയില്ല എന്നതുറപ്പ്.

മറ്റൊരു കൂട്ടര്‍ പറയുന്നത്, ആ അതിജീവനത്തെ സഹായിച്ചത് മറ്റു ചില കാര്യങ്ങളാണെന്നാണ്. തീയുടെ മേലുള്ള നിയന്ത്രണം സ്വായത്തമാക്കിയത്, അതിലൂടെ പരിസര ഊഷ്മാവിനെ തനിക്കു യോജിക്കും വണ്ണം ക്രമപ്പെടുത്താനായത്, പാചകം തുടങ്ങിയത് ഇതെല്ലാം അഭൂതപൂര്‍വ്വമായ അതിജീവനത്തിലേക്കു നയിച്ചു. പ്രകൃതിയെ വെല്ലുവിളിച്ച മനുഷ്യബുദ്ധിയുടെ ആദ്യപ്രകടനങ്ങളാവാമത്. ചിലപ്പോള്‍ ഈ രണ്ടു കൂട്ടര്‍ പറയുന്നതും ശരിയാവാം.

Did humans nearly go extinct 930,000 years ago?

ആധുനികമനുഷ്യന്റെ ആവിര്‍ഭാവത്തിനുശേഷമുള്ള ഓരോ കാലത്തേയും ജനസംഖ്യാ വലിപ്പത്തെക്കുറിച്ചുള്ള കൃത്യമായ ധാരണകള്‍ പാലിയോജെനറ്റിക്‌സ് അഥവാ പുരാജനിതകപഠനത്തിലൂടെ നേടിയെടുക്കാന്‍ സാധിക്കുന്നുണ്ട്. എങ്കിലും ഇനിയുമേറെ വിവരങ്ങള്‍ നമുക്കു ലഭിക്കാനുമുണ്ട്. അതുപോലെ, ആദിമാനവരുടെ ജനസംഖ്യാബലതന്ത്രത്തെക്കുറിച്ചൊക്കെ നമുക്ക് മുഴുവനായും മനസ്സിലാക്കാനുമായിട്ടില്ല. അത്രയും പഴയ മാനവ ഗോത്രങ്ങളുടെ ഡിഎന്‍ എ ശേഖരിക്കുന്നതിലുള്ള വൈഷമ്യങ്ങള്‍ ഏറെയാണ്.

ഫോസില്‍ ഡിഎന്‍എയ്ക്കു പകരമായി ആധുനികമാനവരുടെ ജനിതകവിവരങ്ങള്‍ ഉപയോഗിച്ചാണ് തല്ക്കാലം പുരാമാനവ ജനസംഖ്യാബലതന്ത്രം ഇപ്പോള്‍ പുനര്‍സൃഷ്ടിക്കുന്നത്. കുടുംബവൃക്ഷശാഖകളെ കൃത്യമായി വരച്ചിടാനും പ്രധാനപ്പെട്ട പരിണാമസംഭവങ്ങളെ അടയാളപ്പെടുത്താനും ഇതിലൂടെ സാധിക്കുന്നുണ്ട്. എട്ടു ലക്ഷം വര്‍ഷം മുമ്പുമുതല്‍ പത്തുലക്ഷം വര്‍ഷം മുമ്പു വരേയുള്ള കാലത്തിലെ ജനസംഖ്യാവിതരണം ഈ ജനിതകസങ്കേതമുപയോഗിച്ച് ഗണിച്ചെടുക്കാനാവും. ഭൂചരിത്രത്തിലെ നവതമകാലഘട്ടം അഥവാ പ്ലൈസ്റ്റോസീനിന്റെ പൂര്‍വ്വവും മധ്യവുമായ വര്‍ഷങ്ങളാണ് ഇപ്പറഞ്ഞ കാലം. കടുത്ത കാലാവസ്ഥാവ്യതിയാനങ്ങളാണ് അക്കാലത്ത് ഭൂമിയില്‍ നടമാടിയത്. ഹിമചാക്രികകാലങ്ങളുടെ ദൈര്‍ഘ്യവും തീവ്രതയും അങ്ങേയറ്റം വര്‍ദ്ധിച്ചും കൊണ്ടിരുന്നു. ആഫ്രിക്കയില്‍ ഇതു സൃഷ്ടിച്ചത് കൊടുംവരള്‍ച്ചയായിരുന്നു. വളരെക്കാലം അതു നീണ്ടുനില്ക്കുകയും ചെയ്തു. മനുഷ്യര്‍ ഇയ്യാംപാറ്റകളെപ്പോലെ ചത്തൊടുങ്ങി. ജനസംഖ്യ കുത്തനെ താഴോട്ടു വീണു. ഒന്നാലോചിച്ചു നോക്കൂ… ഏതാണ്ടൊരു ലക്ഷത്തിലധികം വര്‍ഷങ്ങള്‍ നീണ്ടുനില്ക്കുന്ന വരള്‍ച്ചയെക്കുറിച്ച്. തലമുറകള്‍ തകര്‍ന്നടിഞ്ഞു കൊണ്ടേയിരുന്നു. മനുഷ്യര്‍ മാത്രമായിരിക്കില്ല ഇല്ലാതായിക്കൊണ്ടിരുന്നത്. സകലജീവജാലങ്ങളും കാലാവസ്ഥയെ അതിജീവിക്കാനാവാതെ നിലംപറ്റി. വെള്ളമില്ലാത്തത് സ്വാഭാവികമായും പട്ടിണിയിലേക്കും നയിച്ചിരിക്കണം.

ഒടുവില്‍, ആഫ്രിക്കയില്‍ മേല്‍പ്പറഞ്ഞ പ്രകാരം രണ്ടായിരത്തില്‍ താഴെ മാത്രം വരുന്ന ഒരു മാനവയിനം അവശേഷിച്ചു. എന്തു കൊണ്ടോ അവരെ അതിജീവിപ്പിച്ച ഇന്നും നമുക്കറിയാത്ത ഒരു ആവാസവ്യവസ്ഥയില്‍. മനുഷ്യവംശസ്തംഭനകാലം എന്നാണ് അത്തരം കാലങ്ങളെ വിശേഷിപ്പിക്കുക. ഗതാഗതവഴിയിലെ കുപ്പിക്കഴുത്തിനു സമാനമാണിത്. മനുഷ്യപരിണാമവഴിയിലെ സ്തംഭനകാലം. അക്കാലത്തെ ചെറുകൂട്ടത്തില്‍ നിന്നാവണം ഇന്നത്തെ മാനവനായ ഹോമോ സാപ്പിയനുകളും വംശനാശം വന്നു പോയ ഹോമോ ഡെനിസവന്‍സിസും ഹോമോ നിയന്‍ഡര്‍തലെന്‍സിസുമൊക്കെ ആവിര്‍ഭവിച്ചത്.

Did humans nearly go extinct 930,000 years ago?

അപാരമായ ആ അതിജീവനകാലം കഴിഞ്ഞ്, 813000 വര്‍ഷങ്ങള്‍ക്കു മുമ്പു മാത്രമാണ് മനുഷ്യയിനം വീണ്ടും എണ്ണം കൂടാന്‍ തുടങ്ങിയതത്രെ. എന്താണ് ആ തിരിച്ചുവരവിലേക്കു നയിച്ചത് എന്നതിപ്പോഴും വ്യക്തമല്ല.

പക്ഷെ, ഒന്നുണ്ട് അതിഭീകരമായ ആ ശുഷ്‌കകാലം മനുഷ്യന്റെ ജനിതക വൈവിധ്യത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തി. മൂന്നില്‍ രണ്ടോളം ജനിതകവൈവിധ്യം അവനു നഷ്ടമായി. പരിണാമത്തിന്റെ വിസ്മയകരമായ അതിജീവനത്വര വരുത്തിയ ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം അവന്റെ മസ്തിഷ്‌കം വലുതായി തുടങ്ങിയതായിരുന്നു. മാത്രമല്ല, ഓര്‍മ്മയെ അടിസ്ഥാനമാക്കിയുള്ള നമ്മുടെ കഴിവുകളും സങ്കീര്‍ണ്ണമായ സാമൂഹ്യഘടനകളുമെല്ലാം ഈ കാലഘട്ടത്തിന്റെ സംഭാവനയാണത്രെ. ഭൂമിയെ കീഴ്‌പ്പെടുത്തിയവനിലേക്കുള്ള ആ സ്പീഷീസിന്റെ വളര്‍ച്ചയ്ക്ക് നിദാനമായ മസ്തിഷ്‌കവളര്‍ച്ച! കാലാവസ്ഥ മെച്ചപ്പെട്ടതോടെ അവന്‍ പെറ്റുപെരുകാന്‍ തുടങ്ങി. ഇന്നാകട്ടെ, അവന്‍ ഭൂമി നിറഞ്ഞാടുകയും ചെയ്യുന്നു.

വംശനാശഭീഷണി ഉയര്‍ത്തിയ കാലങ്ങള്‍ വേറേയുമുണ്ടായിരിക്കാം മനുഷ്യചരിത്രത്തില്‍. ഏതാണ്ടങ്ങനെയൊരു കാലത്താവണം ഹോമോ സാപ്പിയന്‍ എന്ന ആധുനികമാനവരില്‍ ചിലര്‍ ആഫ്രിക്കയെ ഉപേക്ഷിച്ച് ലോകമെങ്ങുമെത്തിയ പ്രയാണം ആരംഭിച്ചത്. ആഫ്രിക്കയില്‍ നിന്നും പുറപ്പെട്ടുപോയ ആ ആദിമാനവസമൂഹത്തിന്റെ തുടര്‍ച്ചക്കാരാണല്ലോ ആഫ്രിക്കക്കാരല്ലാത്ത ഇന്നത്തെ മനുഷ്യര്‍. ഇവരുടെ ഡിഎന്‍എ യുടെ പഠനത്തിലൂടെ ഈ വംശനാശഭീഷണിയുയര്‍ത്തിയ കാലത്തിന്റെ ജനിതകമുദ്രകള്‍ കാണാന്‍ സാധിക്കും. പക്ഷേ, നമ്മളിന്ന് വിസ്തരിച്ച പുതിയ പ്രബന്ധത്തില്‍ പരാമര്‍ശിച്ച മനുഷ്യവംശസ്തംഭനം സംഭവിച്ചത് ഹോമോ സാപ്പിയന്റെ ഔട്ട് ഓഫ് ആഫ്രിക്ക പലായനത്തിനും ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. മനുഷ്യവംശസ്തംഭനത്തിന്റെ തെളിവുകള്‍ ഹോമോ സാപ്പിയനിലും ഡെനിസോവനിലും നിയന്‍ഡര്‍താലിലുമുണ്ട്. അതായത്, ഇവര്‍ തമ്മിലുള്ള വേറിടല്‍ സംഭവിച്ചത് 813000 വര്‍ഷങ്ങള്‍ക്കു മുമ്പാവണമെന്ന്.

ഇന്നത്തെ ഡിഎന്‍എ യിലുമുണ്ടാവാം അന്നത്തെ അവസ്ഥകളെ സൂചിപ്പിക്കുന്ന മുദ്രകള്‍ എന്നത് പുതിയ അറിവാണ്. നമ്മുടെ പൂര്‍വ്വികരുടെ യാതനകളും അതിജീവനവഴികളുമെല്ലാം ഒരു പുരാതനഛായാചിത്രമെന്നോണം നമ്മുടെ ജനിതകത്തില്‍ പതിഞ്ഞുകിടക്കുന്നുണ്ടത്രെ. ഇതിനെ തിരിച്ചറിഞ്ഞു കൊണ്ടുള്ള പഠനത്തെയാണ് ഫിറ്റ്‌കോള്‍ എന്നു പറയുന്നത്(ഫാസ്റ്റ് ഇന്‍ഫിറ്റിസ്മല്‍ ടൈം കൊയാലിസന്റ് പ്രോസസ് എന്നു പൂര്‍ണ്ണരൂപം). ഈ പഠനങ്ങള്‍ക്കു പുരാതനജനിതകാവശിഷ്ടങ്ങള്‍ വേണമെന്നില്ല.

ഫിറ്റ്‌കോള്‍ എന്ന ഈ നവീനജനിതകസങ്കേതം ഉപയോഗിച്ചുള്ള ആഫിക്കയിലും പുറത്തും ഉള്ള 3200 മനുഷ്യരുടെ ജനിതകപഠനമാണ് ഈ ആദിമാനവവംശനാശം എന്ന അനുമാനത്തിലേക്കു കൃത്യമായി എത്തിച്ചത്. നമ്മുടെ ഏതു ഡിഎന്‍എ യിലും ജീനിലുമെല്ലാം ലക്ഷണക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പു ജീവിച്ച പൂര്‍വ്വികന്റെ ജനിതകത്തിന്റെ അംശങ്ങള്‍ ഉണ്ട് എന്നതാണ് ഈ പഠനത്തിന്റെ അടിസ്ഥാനം. പിന്നോട്ടുള്ള കാലത്തിലേക്കു ജനിതകത്തിലൂടെ ഇന്നു നമുക്കൊരു പ്രയാണം സാധ്യമാണ്. ആ പഴയകാലത്തെ പലതരം ജീനുകള്‍ പരിണമിച്ചും ഉള്‍ച്ചേര്‍ന്നുമാണ് ആധുനികമനുഷ്യനിലേക്കു എത്തിയത്. ആ ശ്രേണീസ്വഭാവം കൃത്യമായി അടയാളപ്പെടുത്തി പുറകോട്ടു സഞ്ചരിച്ചാല്‍ നമ്മുടെ പൊതുപൂര്‍വ്വികനിലേക്കു എത്തിച്ചേരാം. വലിയ ജനസമൂഹങ്ങളില്‍ കൂടുതല്‍ ജനിതകവൈവിധ്യം ഉണ്ടാവും. ചെറിയ സമൂഹത്തില്‍ കുറച്ചും. അങ്ങനെ ഒരു കാലഘട്ടത്തിലെ വൈവിധ്യത്തെ പഠിക്കുന്നതിലൂടെ അത് എത്ര വലിപ്പമുള്ള സമൂഹമാണ് എന്നു മനസ്സിലാക്കാനാവുന്നു. അങ്ങനെയാണ് ഒമ്പതു ലക്ഷത്തി മുപ്പതിനായിരത്തിനും എട്ടുലക്ഷത്തി പതിമൂവായിരത്തിനും വര്‍ഷങ്ങള്‍ക്കിടയിലുള്ള കാലത്ത് വെറും 1280 പേരേ ഉണ്ടായിരുന്നുള്ളൂ എന്ന നിഗമനത്തിലേക്കു എത്തിച്ചേരുന്നത്.

അത്രയ്ക്കും ചെറിയ ജനസമൂഹം തീര്‍ച്ചയായും വംശനാശത്തില്‍ എത്താതെ തരമില്ല. അങ്ങനെ സംഭവിച്ചില്ല എന്നുണ്ടെങ്കില്‍ അതൊരു പരിണാമവിസ്മയം തന്നെയായും മാറും. നമ്മുടെ പൂര്‍വികനില്‍ സംഭവിച്ചതും അതു തന്നെ.

Did humans nearly go extinct 930,000 years ago?

ഇരുപതു ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണ് മനുഷ്യന്‍ ശരിക്കും നിവര്‍ന്നു നിന്നത് എന്നു നിങ്ങള്‍ക്കറിയാം. ഹോമോ ഇറക്റ്റസ് എന്ന സ്പീഷീസിലൂടെ. അതിനുശേഷം പല സ്പീഷീസുകള്‍. ഒരു പക്ഷെ, ഈ മനുഷ്യവംശസ്തംഭനമാവാം പുതിയ സ്പീഷീസുകളിലേക്കു വഴി തെളിയിച്ചത്. ചിമ്പന്‍സിയിലും ഗൊറില്ലയിലുമെന്ന പോലെ 48 ക്രോമസോമുകളായിരുന്നിരിക്കാം ഏറ്റവും ആദ്യത്തെ മാനവസ്പീഷീസുകള്‍ക്ക്. മനുഷ്യവംശസ്തംഭനകാലത്ത് അക്കൂട്ടത്തില്‍ രണ്ടു ക്രോമസോമുകള്‍ സംയോജിച്ച് ഇന്നത്തെ രണ്ടാം ക്രോമസോം ഉണ്ടായി എന്ന സിദ്ധാന്തവും മുന്നോട്ടുവെയ്ക്കപ്പെടുന്നുണ്ട്. അതിലൂടെ ആധുനിക മനുഷ്യന്റെ 46 ക്രോമസോമിലേക്കും എത്തിയത്രെ.

പക്ഷെ, ആരായിരുന്നു അതിനിരയായ മനുഷ്യസ്പീഷീസ്? അതുറപ്പിച്ചു പറയാന്‍ ഇന്നു നമുക്കു കഴിയുന്നില്ല. ആ മനുഷ്യന്റെ പൂര്‍വ്വികരായ ഹോമോ ഹൈഡല്‍ബെര്‍ഗന്‍സിസ്, ഹോമോ ആന്റിസിസ്സര്‍, ഹോമോ ഇറക്റ്റസ് ഇവരിലില്‍ ആരെങ്കിലുമായിരിക്കാം വംശനാശത്തിനു തൊട്ടടുത്തിയ നമ്മുടെ ആ പൂര്‍വ്വികന്‍. ആലോചിച്ചു നോക്കിയാല്‍ നേരത്തെ പറഞ്ഞതുപോലെ ആ കാലത്തുള്ള ഫോസിലുകള്‍ കിട്ടാനുള്ള സാധ്യതയും കുറവാണ്.

നൂതനമായ ഈ മാനവപരിണാമചിത്രത്തിനു തക്കതായ ഫോസില്‍ തെളിവുകളും പുരാഖനനപഠന പിന്തുണയും കിട്ടേണ്ടതുണ്ട്. എന്നിരുന്നാലും, വളരെ ആവേശജനകമായ ഒരു അനുമാനം തന്നെയാണ് ഗവേഷകര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

യി സുവാന്‍ പാന്‍, ആണ് വിവാദപരമായ ഈ പ്രബന്ധം അവതരിപ്പിച്ചവരില്‍ പ്രധാനി. മനുഷ്യപരിണാമ വിഷയത്തിലെ ലോകോത്തര പണ്ഡിതനായ പ്രൊഫസര്‍ ക്രിസ് സ്ട്രിംഗര്‍ പക്ഷെ, ഈ പ്രബന്ധത്തിനോടു പൂര്‍ണ്ണമായും യോജിക്കുന്നില്ല. വേണ്ടത്ര തെളിവില്ല എന്നാണ് അദ്ദേഹം പറയുന്നത്. എന്തായാലും, ഇക്കാര്യത്തെക്കുറിച്ച് ഇനിയുമേറെ വിവരങ്ങള്‍ നമുക്കു ലഭ്യമാവേണ്ടതുണ്ട് എന്നതുറപ്പ്. ഭാവിയില്‍ കൂടുതല്‍ തെളിവുകള്‍ ലഭ്യമാവുന്നതിനായി നമുക്കു കാത്തിരിക്കാം.  Did humans nearly go extinct 930,000 years ago?

Content Summary; Did humans nearly go extinct 930,000 years ago?

ഡോ ഹരികൃഷ്ണൻ കെ.ബി

ഡോ ഹരികൃഷ്ണൻ കെ.ബി

ഡോ ഹരികൃഷ്ണൻ കെ.ബി , അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ൽ യൂറോളജിസ്റ്റ്. പ്രശസ്ത എഴുത്തുകാരനും ക്വിസ് മാസ്റ്ററും യാത്രികനും. മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ്.

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×