July 14, 2026 |
Share on

ഹോര്‍മുസില്‍ പൂര്‍ണ നിയന്ത്രണം അമേരിക്കയ്ക്ക്; അവകാശവാദവുമായി ട്രംപ്

ഇറാന്‍ രണ്ട് കണ്ടയ്‌നര്‍ കപ്പലുകള്‍ പിടിച്ചെടുത്തതിന് പിന്നാലെ അമേരിക്കയും ഒരു കപ്പല്‍ പിടിച്ചെടുത്തിരുന്നു

ഹോര്‍മുസ് കടലിടുക്കിന്മേല്‍ അമേരിക്കയ്ക്ക് ‘പൂര്‍ണ്ണ നിയന്ത്രണമുണ്ടെന്ന്’ അവകാശപ്പെട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിയന്‍ നേതൃത്വത്തിനുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ കാരണം അവിടെ ആരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇറാനിയന്‍ കമാന്‍ഡോകള്‍ രണ്ട് കണ്ടെയ്‌നര്‍ കപ്പലുകള്‍ പിടിച്ചെടുത്തതും, കടലിടുക്കിലെ മൈനുകള്‍ നീക്കം ചെയ്യാന്‍ ആറുമാസമെടുക്കുമെന്ന യുഎസ് റിപ്പോര്‍ട്ടും ട്രംപിന്റെ അവകാശവാദങ്ങളെ തള്ളിക്കളയുന്നതാണ്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാനിയന്‍ ക്രൂഡ് ഓയില്‍ കടത്തുകയാണെന്ന് ആരോപിച്ച് ഒരു അജ്ഞാത എണ്ണക്കപ്പല്‍ യുഎസ് പ്രത്യേക സേന പിടിച്ചെടുത്തതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം വന്നത്. ഇറാന്‍ രണ്ട് കണ്ടെയ്‌നര്‍ കപ്പലുകള്‍ പിടിച്ചെടുത്ത് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഈ സൈനിക നടപടി. ഇരുരാജ്യങ്ങളും ഹോര്‍മുസ് കടലിടുക്കില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം കാരണം ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 100 ഡോളര്‍ എന്ന നിരക്കില്‍ തുടരുകയാണ്. ഇറാനിയന്‍ തുറമുഖങ്ങളില്‍ നിന്നുള്ള കപ്പലുകളെ തടയാന്‍ അമേരിക്കയ്ക്ക് സാധിക്കുന്നുണ്ടെങ്കിലും, സഖ്യകക്ഷികളായ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ക്കായി കടലിടുക്ക് തുറന്നുകൊടുക്കാന്‍ അമേരിക്കയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

കടലിടുക്കില്‍ മൈനുകള്‍ വിതറിയിരിക്കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. കടല്‍പ്പാതകളിലെ മൈനുകള്‍ നീക്കം ചെയ്യാന്‍ ആറുമാസമെടുക്കുമെന്ന് പെന്റഗണ്‍ കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 20 മൈനുകള്‍ ഇത്തരത്തില്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഇവയില്‍ ചിലത് ചെറിയ ബോട്ടുകള്‍ വഴിയും മറ്റുള്ളവ റിമോട്ട് സംവിധാനം വഴിയുമാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് കണ്ടെത്തുന്നതിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് തെറ്റാണെന്ന് പെന്റഗണ്‍ വക്താവ് പ്രതികരിച്ചു. അതേസമയം, അമേരിക്കന്‍ മൈന്‍സ്വീപ്പറുകള്‍ മൂന്നിരട്ടി വേഗത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നും, മൈനുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഏത് ബോട്ടിനെയും വെടിവെച്ചു വീഴ്ത്താന്‍ നാവികസേനയ്ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

ലോകം ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഊര്‍ജ്ജ സുരക്ഷാ ഭീഷണിയാണ് നിലവിലുള്ളതെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി മേധാവി ഫാത്തി ബിറോള്‍ പറഞ്ഞു. എന്നാല്‍ ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് തനിക്ക് ധൃതിയില്ലെന്നാണ് ട്രംപിന്റെ നിലപാട്. ഇറാന്റെ നാവികസേനയും വ്യോമസേനയും തകര്‍ക്കപ്പെട്ടുവെന്നും, അവര്‍ എന്തെങ്കിലും ശക്തി സംഭരിച്ചിട്ടുണ്ടെങ്കില്‍ അത് ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കാന്‍ അമേരിക്കയ്ക്ക് സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഏറ്റവും മികച്ച കരാറാണ് താന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്‍ മധ്യസ്ഥത വഹിച്ച വെടിനിര്‍ത്തല്‍ കരാര്‍ അമേരിക്ക ലംഘിക്കുകയാണെന്ന് ആരോപിച്ച് ഇറാന്‍ സമാധാന ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ ഇറാനിലെ ഭരണാധികാരികള്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസമാണ് ചര്‍ച്ചകള്‍ നടക്കാത്തതിന് കാരണമെന്നാണ് ട്രംപ് പറയുന്നത്. മുന്‍ സുപ്രീം ലീഡര്‍ അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അധികാരമേറ്റ മോജ്താബ ഖമേനി പിതാവിനെപ്പോലെ ശക്തനല്ലെന്നും ട്രംപ് പരിഹസിച്ചു. ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ മോജ്താബ ഖമേനിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹത്തിന് നിരവധി ശസ്ത്രക്രിയകള്‍ ആവശ്യമാണെങ്കിലും മാനസികമായി അദ്ദേഹം ആരോഗ്യവാനാണെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ഇറാനിലെ വിപ്ലവ ഗാര്‍ഡുകള്‍ക്ക് നിലവില്‍ ഭരണത്തില്‍ വലിയ സ്വാധീനമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രീക്ക്, പനാമ കപ്പലുകള്‍ പിടിച്ചെടുത്തത് നാവിക സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലാണെന്ന് അവര്‍ അവകാശപ്പെടുന്നു. യുദ്ധം കാരണം ഗള്‍ഫില്‍ കുടുങ്ങിക്കിടന്ന കപ്പലുകളെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ഇവ പിടിക്കപ്പെട്ടത്. കടലിടുക്ക് അടച്ചിടുന്നത് ഇറാന്റെ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നുണ്ടെങ്കിലും, ഇന്ധനവില വര്‍ദ്ധനവ് നവംബറില്‍ നടക്കാനിരിക്കുന്ന യുഎസ് മിഡ്ടേം തിരഞ്ഞെടുപ്പില്‍ ട്രംപിനും വലിയ രാഷ്ട്രീയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

Content Summary: Donald Trump claims the US has “total control over the strait of Hormuz

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×