May 20, 2025 |
Share on

എന്താണ് ചെയ്യുന്നതെന്ന് വിശദമാക്കുക, ഇല്ലെങ്കില്‍ ജോലി പോകും; ഫെഡറല്‍ ജീവനക്കാര്‍ക്ക് മസ്‌കിന്റെ ഭീഷണി

രണ്ട് ദിവസം മാത്രമാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്‌

എല്ലാ ഫെഡറല്‍ ജീവനക്കാര്‍ക്കും മുന്നില്‍ ഒരു വെല്ലുവിളി വച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. അവരുടെ ഭാവിയെ ബാധിക്കുന്നതാണ്. തന്റെ കീഴിലുള്ള ഗവണ്‍മെന്റ് കാര്യക്ഷമത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, എല്ലാ ഫെഡറല്‍ ജീവനക്കാരോടും അവരുടെ സമീപകാല തൊഴില്‍ നേട്ടങ്ങള്‍ അഞ്ച് ബുള്ളറ്റ് പോയിന്റുകളില്‍ വിവരിക്കാനാണ് മസ്‌ക് ആവശ്യപ്പെട്ടിരിക്കുന്നത്. ജീവനക്കാര്‍ക്ക് പ്രതികരിക്കാന്‍ രണ്ട് ദിവസമേ ഉള്ളൂ. തിങ്കളാഴ്ച്ച അര്‍ദ്ധ രാത്രിക്കുള്ളില്‍ പ്രതികരണം ഇല്ലെങ്കില്‍, അതവരുടെ രാജിയായി പരിഗണിക്കുമെന്നാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്!

ഈ നിര്‍ദ്ദേശം നീതിന്യായ വകുപ്പിലെ ജീവനക്കാര്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. തങ്ങളുടെ ജോലിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കിടുന്നത് ധാര്‍മ്മിക ലംഘനങ്ങള്‍ക്ക് കാരണമാകുമെന്നാണ് അവര്‍ ആശങ്കപ്പെടുന്നത്. പൊതുമധ്യത്തില്‍ വെളിപ്പെടുത്താന്‍ പാടില്ലാത്തവ, പ്രത്യേകിച്ച് ഒരു ഗ്രാന്‍ഡ് ജൂറിക്ക് മുമ്പാകെ ഹാജരാക്കിയ തെളിവുകള്‍ ഉള്‍പ്പെടെയുള്ള അന്വേഷണ വിശദാംശങ്ങള്‍ എങ്ങനെ വെളിപ്പെടുത്തുമെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്. ഇത്തരമൊരു നിര്‍ദേശത്തില്‍ കൂടുതല്‍ വ്യക്തത വരുംവരെ ഒന്നും തന്നെ വെളിപ്പെടുത്തേണ്ടതില്ലെന്നാണ് ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ചില മേലുദ്യോഗസ്ഥര്‍ തങ്ങളുടെ കീഴിലുള്ളവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ മറ്റ് ചില മേലധികാരികള്‍, മക്‌സിന്റെ നിര്‍ദേശം അനുസരിക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രഹസ്യസ്വഭാവമുള്ള വിവരങ്ങളില്‍ ശ്രദ്ധാലുക്കളായി, മറ്റ് വിവരങ്ങള്‍ കൈമാറാനാണ് വാഷിംഗ്ടണിലെ യുഎസ് അറ്റോര്‍ണി ഓഫീസിലെ എഡ് മാര്‍ട്ടിന്‍ തന്റെ ജീവനക്കാരോട് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, ജീവനക്കാരുടെ പ്രതികരണങ്ങളില്‍ ക്ലാസിഫൈഡ് രേഖകള്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നു നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് വിവരം.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെപിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി, എല്ലാ ഫെഡറല്‍ ജീവനക്കാര്‍ക്കും കഴിഞ്ഞയാഴ്ച അവര്‍ എന്താണ് ചെയ്തതെന്ന് വ്യക്തമാക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന ഒരു ഇമെയില്‍ ഉടന്‍ ലഭിക്കുമെന്നായിരുന്നു ശനിയാഴ്ച ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തത്. ഇതില്‍ പ്രതികരിക്കുന്നതില്‍ പരാജയപ്പെടുന്നവര്‍ ജോലിയില്‍ നിന്നും പുറത്താകുമെന്ന ഭീഷണിയും ട്വീറ്റിലുണ്ടായിരുന്നു. അതേസമസം, ശനിയാഴ്ച്ച ഗവണ്‍മെന്റ് ഓഫീസ് ഓഫ് പേഴ്സണല്‍ മാനേജ്മെന്റില്‍ നിന്ന് ഫെഡറല്‍ ജീവനക്കാര്‍ വന്ന ഇമെയിലില്‍, ജോലി വിവരങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, അത് ചെയ്യാത്തവരെ പിരിച്ചുവിടുമെന്ന മസ്‌കിന്റെ ഭീഷണി ഉള്‍പ്പെടുത്തിയിരുന്നില്ല.

അനധികൃതമായ പിരിച്ചുവിടല്‍ ഒരുതരത്തിലും അംഗീകരിക്കില്ലെന്നും നിയമവിരുദ്ധമായ ഏതൊരു പ്രവര്‍ത്തിയെയും തങ്ങള്‍ നിയമപരമായി തന്നെ വെല്ലുവിളിക്കുമെന്നുമാണ് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് എംപ്ലോയീസ് പ്രസിഡന്റ് എവററ്റ് കെല്ലി പ്രതികരിച്ചിരിക്കുന്നത്. അമേരിക്കന്‍ ജനതയ്ക്ക് തങ്ങള്‍ നല്‍കുന്ന സേവനം പോലും പരിഗണിക്കാതെ ഫെഡറല്‍ ജീവനക്കാരെ പ്രഡിഡന്റ് ട്രംപും മസ്‌കും ചേര്‍ന്ന് വീണ്ടും അവഗണിക്കുകയാണെന്നാണ് കെല്ലി കുറ്റപ്പെടുത്തിയത്. സിവില്‍ സര്‍വീസില്‍ ജോലി നോക്കുന്ന വിമുക്തഭടന്മാരോട് മക്‌സിന് പുച്ഛമാണ്. ജീവിതത്തില്‍ ഒരു മണിക്കൂര്‍ പോലും സത്യസന്ധമായ പൊതുസേവനം നടത്തിയിട്ടില്ലാത്തയാളാണ് മസ്തക്. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടാത്തെ എന്നാല്‍ വിശേഷാധികാരം പേറുന്ന ഈ കോടീശ്വരന്റെ മുമ്പാകെ ഞങ്ങളുടെ ചുമതലകള്‍ വിശദീകരിക്കാന്‍ നിര്‍ബന്ധിതരാകേണ്ടി വരുന്നത് ഞങ്ങളോട് കാണിക്കുന്ന ക്രൂരതയും അനാദരവുമാണെന്നുമാണ് എവററ്റ് കെല്ലി പരിതപിക്കുന്നത്.

ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്) വകുപ്പിന്റെ തലവന്‍ എന്ന നിലയില്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളാന്‍ പ്രസിഡന്റ് ട്രംപ് മസ്‌കിനെ പ്രേരിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള ഉത്തരവുകളും ഇടപെടലുകളുമാണ് ഇപ്പോള്‍ ഫെഡറല്‍ ജീവനക്കാര്‍ നേരിടേണ്ടി വരുന്നത്. മസ്‌ക് മികവോടെ തന്റെ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ അദ്ദേഹം കൂടുതല്‍ അക്രമണോത്സുകനാകുന്നത് കാണാനാണ് ഞാന്‍ ഇഷ്ടപെടുന്നതെന്നായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്.

മസ്‌കിന്റെ ഡോജ്, ഇതിനകം പല സര്‍ക്കാര്‍ വകുപ്പുകളില്‍ വലിയതോതില്‍ കൈകടത്തല്‍ നട
ടത്തുകയും നിരവധി ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുമുണ്ട്. മുന്‍കാലങ്ങളിലൊന്നുമില്ലാത്ത പരിഷ്‌കാരങ്ങളാണ് നടത്തുന്നതെന്നും, ഇത് ആശങ്കപ്പെടുത്തുന്ന നീക്കങ്ങളാണെന്നും മസ്‌കിനെ കുറ്റപ്പെടുത്തുന്നു. മുതിര്‍ന്ന സൈനികോദ്യോഗസ്ഥരെയും സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും പുറത്താക്കിയതിന് ട്രംപ് ഭരണകൂടം തിരിച്ചടികള്‍ നേരിടേണ്ടി വന്നിരുന്നു. അമേരിക്കയുടെ ആണവായുധങ്ങള്‍ സുരക്ഷിതമാക്കുന്നതിന് ഉത്തരവാദിത്തമുള്ള ഏജന്‍സിയിലെ ജീവനക്കാരെ വീണ്ടും നിയമിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകേണ്ടി വന്നു.

നേരത്തെ ഡോജ്, പൂര്‍ണ സമയ ജോലിക്ക് താത്പര്യമില്ലാത്ത ഫെഡറല്‍ ജീവനക്കാര്‍ക്ക് ഓഫീസിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമില്ലെങ്കില്‍ രാജിവയ്ക്കാനുള്ള അവസരം മുന്നില്‍ വച്ചിരുന്നു. ഏകദേശം 200,000 ജീവനക്കാര്‍ ഈ അവസരം വിനിയോഗിക്കുമെന്നായിരുന്നു വൈറ്റ് ഹൗസ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഏകദേശം 77,000 ഫെഡറല്‍ ജീവനക്കാര്‍ മാത്രമാണ് രാജി സമര്‍പ്പിച്ചത്.

വെള്ളിയാഴ്ച, ഡൊണാള്‍ഡ് ട്രംപ് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ സിക്യു ബ്രൗന്‍ ഉള്‍പ്പെടെ അഞ്ച് പെന്റഗണ്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. 5.400 പ്രൊബേഷണറി ജീവനക്കാരെ അടുത്താഴ്ച്ച പ്രതിരോധ വകുപ്പില്‍ നിന്നും പുറത്താക്കാനും തീരുമാനം എടുത്തിട്ടുണ്ട്.  Elon Musk has asked Federal employees to explain their jobs and fire them if they don’t

Content Summary; Elon Musk has asked Federal employees to explain their jobs and fire them if they don’t

Leave a Reply

Your email address will not be published. Required fields are marked *

×