‘കളക്ടറേറ്റിലടക്കം പലതവണ കയറിയിറങ്ങിയിട്ടും ഫലമില്ലാതായപ്പോഴാണ് കോടതിയെ സമീപിച്ചത്. പണത്തിന് വേണ്ടിയല്ല, നിഷേധിക്കപ്പെട്ട നീതിക്ക് വേണ്ടിയാണ് നിയമയുദ്ധം’. സരസ്വതി ദേവി പറയുന്നു.
നിഷേധിക്കപ്പെട്ട നീതിക്കായി 88ാം വയസിലും കോടതിയിൽ സ്വന്തമായി വാദം നടത്തുകയാണ് മുൻ തഹസിൽദാറായിരുന്നു സരസ്വതി ദേവി. പ്രായം ഒന്നിനും തടസമല്ല എന്ന് തെളിയിച്ചുകൊണ്ട് ഇന്നും കോടതിയിലേക്ക് നടക്കുകയാണ് അവർ. 33 വർഷം മുൻപാണ് കൊല്ലം സ്പെഷ്യൽ തഹസിൽദാറായി വടക്കൻപറവൂർ സ്വദേശി എ സരസ്വതി ദേവി വിരമിച്ചത്, അന്ന് കിട്ടേണ്ട ആനുകൂല്യങ്ങൾ ഭാഗീകമായി വിഷേധിക്കപ്പെട്ടതിനാലാണ് ഇവർ നിയമ പോരാട്ടം ആരംഭിച്ചത്.
തിരുവനന്തപുരം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ 2023ൽ ആനുകൂല്യങ്ങൾ അനുവദിച്ച് നൽകിയിരുന്നു, എന്നിട്ടും സർക്കാർ നടപ്പാക്കിയില്ല. പക്ഷെ അങ്ങനെ തോറ്റ് പിന്മാറാൻ സരസ്വതി ദേവി തയ്യാറല്ലായിരുന്നു, അവർ നിയമ പോരാട്ടത്തിനൊരുങ്ങി, അക്കൗണ്ട് ജനറലിനെ എതിർകക്ഷിയാക്കി എറണാകുളം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ കേടതി അലക്ഷ്യത്തിന് പരാതി നൽകി. ആ കേസാണ് ഇപ്പോഴും തനിയെ വാദിക്കുന്നത്. മുൻപ് വക്കീൽ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി തനിയെയാണ് വാദിക്കുന്നത്. അടിസ്ഥാന അവകാശ ലംഘനം, രേഖകളുണ്ടായിട്ടും അംഗീകരിക്കാത്തതിനാൽ ചട്ടലംഘനം, വൈകുന്ന നീതി, നീതി നിഷേധം എന്നിവയ്ക്കെതിരെയാണ് വാദിക്കുന്നത്. കേസും നിയമങ്ങളുമെല്ലാം സ്വയം പഠിച്ചാണ് ഇവർ കോടതിയിലെത്തുന്നത്.
കേസിന്റെ നാൾ വഴികൾ ഇങ്ങനെ..
1990 ആഗസ്റ്റ് 23ന് തഹസിൽദാർ ആയി പ്രൊമോഷൻ കിട്ടിയപ്പോൾ ശമ്പളം 2640 രൂപ കിട്ടേണ്ടതായിരുന്നു, എന്നാൽ സ്റ്റാഗ്നേഷൻ ഇൻക്രിമെൻ്റ് നിശ്ചയിച്ചതിലെ അപാകത കാരണം കിട്ടിയത് 2310 രൂപയാണ്. ബാക്കി തുകയും ആനുപാതികമായ പെൻഷൻ ആനുകൂല്യങ്ങളും കിട്ടണമെന്നാണ് സരസ്വതി ദേവിയുടെ ആവശ്യം. പരമാവധി വേതനം നൽകിയെന്നായിരുന്നു സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള വാദം. ചട്ടം പിന്നീട് ഭേദഗതി ചെയ്തെന്ന സരസ്വതീദേവിയുടെ വാദം തിരുവനന്തപുരം ട്രൈബ്യൂണൽ ശരിവച്ചു. എന്നിട്ടും ഇതുവരെ തുക അനുവദിച്ചിട്ടില്ല.Saraswati Devi did not lose her fighting spirit
നിലവിലെ ജീവിതം
ഭർത്താവ് ടി.എൻ. ആർ മേനോൻ കുണ്ടറ അലിൻഡിൽ ഉദ്യോഗസ്ഥനായിരുന്നതിനാൽ ഔദ്യോഗിക ജീവിതം കൂടുതലും കൊല്ലത്തായിരുന്നു. വർഷങ്ങൾക്കു മുമ്പ് ഭർത്താവ് മരിച്ചു. ഇപ്പോൾ 1991ൽ വിരമിച്ചപ്പോൾ ലഭിച്ച പണംകൊണ്ട് ആലുവയ്ക്കടുത്ത് കടുങ്ങല്ലൂരിൽ വാങ്ങിയ ചെറിയ വീട്ടിലാണ് താമസം. ഡ്രൈവറുൾപ്പെടെ മൂന്ന് സഹായികളുണ്ട്.
ഇടയ്ക്ക് മക്കളുടെ അടുത്തുപോകും. തിരുവനന്തപുരം എം.ജി കോളേജ് റിട്ട. അദ്ധ്യാപകൻ മോഹനകൃഷ്ണൻ, ആനന്ദവല്ലി, സുജയ എന്നിവരാണ് മക്കൾ.
‘ഗവൺമെന്റ് ഓഫീസുകളിൽ പലതവണ കയറി ഇറങ്ങിയിട്ടും കാര്യത്തിൽ യാതൊരു നീക്ക് പോക്കും ഇല്ലാതായപ്പോഴാണ് ഞാൻ കോടതിയെ സമീപിച്ചത്. അങ്ങനെ കുറച്ച് നാൾ നടന്നു, തഹസിൽദാറായി വിരമിച്ചപ്പോൾ കിട്ടേണ്ട ആനുകൂല്യങ്ങൾ ഭാഗീകമായി നിഷേധിക്കപ്പെട്ടു എന്ന എന്റെ പരാതിയുമായി ഞാൻ കലക്ട്രേറ്റിൽ വരെ കയറി ഇറങ്ങിയിട്ടുണ്ട് എന്നിട്ടും പരിഹാരമാവാത്തതിനാലാണ് കോടതിയിലെത്തിയത്. പെൻഷൻ ആയതിനു ശേഷമാണ് കോടതിയിൽ പോകാൻ തുടങ്ങിയത്, ആദ്യകാലത്ത് ഒരു വക്കീൽ ഉണ്ടായിരുന്നു. പിന്നീട് കണ്ടംപ്റ്റ് ഓഫ് കോർട്ടിന്റെ സമയത്ത് അദ്ദേഹം ഹാജരായില്ല. അങ്ങനെ കഴിഞ്ഞ രണ്ട് കൊല്ലമായി ഞാൻ ഒറ്റയ്ക്ക് വാദിക്കുകയാണ്’. സരസ്വതി ദേവി പറയുന്നു. Saraswati Devi did not lose her fighting spirit
Content summary; Even at 88, Saraswati Devi did not lose her fighting spirit