May 20, 2025 |
Share on

‘ഔറം​ഗസേബ് നെഹ്റുവിനും ക്രൂരനായ ഭരണാധികാരിയായിരുന്നു’: കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങ്

മഹാറാണാ പ്രതാപും ഛത്രപതി ശിവജിയും ദേശീയ നായകന്മാർ

മു​ഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബ് ക്രൂരനായ ഭരണാധികാരിയായിരുന്നുവെന്ന പരാമർശവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്. മഹാറാണാ പ്രതാപും ഛത്രപതി ശിവജി മഹാരാജുമാണ് ദേശീയ നായകന്മാരെന്നും അല്ലാതെ ഔറംഗസേബ് അല്ലെന്നും രാജ്നാഥ് സിങ്ങ് പറഞ്ഞു.

മഹാരാഷ്ട്രയിലെ സംഭാജി ന​ഗറിൽ മേവാർ ഭരണാധികാരിയുടെ പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ടുള്ള ചടങ്ങിലായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമർശം.

‘ഔറംഗസേബിനെയും ബാബറിനെയും മഹത്വവൽക്കരിക്കുന്നവർ രാജ്യത്തെ മുസ്ലീങ്ങളെ മുഴുവൻ അപമാനിക്കുകയാണ് ചെയ്യുന്നത്. ധീരതയുടെയും രാജ്യസ്നേഹത്തിന്റെയും പ്രതിരൂപമാണ് മഹാറാണാ പ്രതാപ്. മഹാറാണാ പ്രതാപിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ​ഗ്വറില്ലാ യുദ്ധ തന്ത്രങ്ങൾ ഛത്രപതി ശിവജി മഹാരാജ് പഠിച്ചത്. ഔറംഗസേബിനെ ഉയര്‍ത്തിക്കാട്ടുന്നവര്‍ പണ്ഡിറ്റ് നെഹ്‌റുവിന്‍റെ പുസ്‌തകം വായിക്കണമെന്നും അതിലൂടെ എത്ര ക്രൂരനായ ഭരണാധികാരി ആയിരുന്നു ഔറംഗസേബെന്ന് മനസിലാക്കാനാകുമെന്നും’ രാജ്നാഥ് സിങ് പറഞ്ഞു. ഛത്രപതി ശിവജി മഹാരാജിന്‍റെ മണ്ണില്‍ മഹാറാണ പ്രതാപിന്‍റെ പ്രതിമ അനാച്‌ഛാദനം ചെയ്യാനായതില്‍ താന്‍ ഏറെ അഭിമാനിക്കുന്നുവെന്നും രാജ്നാഥ്സിങ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

‘സ്വാതന്ത്ര്യാനന്തരം ഈ രാജാക്കന്‍മാരുടെ തെറ്റായ ചരിത്രം നിര്‍മ്മിക്കാനുള്ള ശ്രമങ്ങളുണ്ടായി. ഏകാധിപതികളായ ഔറംഗസേബിനെ പോലുള്ളവരെ മഹത്വവത്ക്കരിക്കാനും ശ്രമമുണ്ടായി. ചിലര്‍ ഇപ്പോഴും അദ്ദേഹത്തെ നായകനായി ഉയര്‍ത്തിക്കാട്ടുന്നു. ഇത് ദൗര്‍ഭാഗ്യകരമാണ്. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു എഴുതിയിട്ടുള്ള പുസ്‌തകം വായിക്കൂ, പല കാര്യങ്ങളും വ്യത്യസ്‌തമാണ്. ഒരു രാജാവിന് എങ്ങനെയാണ് മതം മാറ്റം നടത്താനാകുക, ഹിന്ദു സ്ഥാപനങ്ങള്‍ നശിപ്പിക്കാനാകുക, സനാതന ധര്‍മ്മത്തെ എതിര്‍ക്കുന്നവരാണോ നായകര്‍’ എന്നും  രാജ്നാഥ് സിങ് ചോദിച്ചു.

‘ഉപനിഷത്തുകൾ വിവർത്തനം ചെയ്ത ദാരാ ഷിക്കോയെ ഔറംഗസേബ് വധിക്കുകയാണുണ്ടായത്. തന്റെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കനാണ് മഹാറാണാ പ്രതീപ് ജിവൻ നഷ്ടപ്പെടുത്തിയത്. മാത്രമല്ല, അദ്ദേഹം മു​ഗൾ ചക്രവർത്തിയായിരുന്ന അക്ബറിന്റെ ആധിപത്യത്തെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

മഹാറാണ പ്രതാപിന്‍റെ സൈന്യത്തില്‍ എല്ലാ വിഭാഗം ആളുകളെയും ഉള്‍പ്പെടുത്തിയിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പട്ടികവര്‍ഗക്കാര്‍, മുസ്‌ലീങ്ങള്‍, മറ്റ് സമുദായങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ അദ്ദേഹത്തിന്‍റെ സൈന്യത്തിലുണ്ടായിരുന്നു. അത് കൊണ്ട് തന്നെയാണ് ഇവര്‍ യുദ്ധ നായകര്‍ക്കപ്പുറം ഐക്യത്തിന്‍റെ പ്രതീകങ്ങള്‍ കൂടിയാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യാനന്തരം ഈ രാജാക്കന്‍മാരുടെ തെറ്റായ ചരിത്രം നിര്‍മ്മിക്കാനുള്ള ശ്രമങ്ങളുണ്ടായി. ഏകാധിപതികളായ ഔറംഗസേബിനെ പോലുള്ളവരെ മഹത്വവത്ക്കരിക്കാനും ശ്രമമുണ്ടായി. ചിലര്‍ ഇപ്പോഴും അദ്ദേഹത്തെ നായകനായി ഉയര്‍ത്തിക്കാട്ടുന്നു. ഇത് ദൗര്‍ഭാഗ്യകരമാണ്.

മഹാറാണ പ്രതാപും ശിവാജി മഹാരാജും ചരിത്രപുസ്തകങ്ങളിൽ മാത്രം ഒതുങ്ങുന്നവരല്ല. അവർ പ്രചോദനത്തിന്റെ ഉറവിടങ്ങളാണെന്ന് ഇന്നത്തെ തലമുറയോട് പറയേണ്ടത് നമ്മുടെ കടമയാണ്. ഔറംഗാബാദിനെ ഛത്രപതി സംഭാജിനഗർ എന്നും ഡൽഹിയിലെ ഔറംഗസേബ് റോഡിനെ എപിജെ അബ്ദുൾ കലാം റോഡ് എന്നും പുനർനാമകരണം ചെയ്യുന്നതിൽ എന്താണ് തെറ്റെന്നും’ രാജ്നാഥ് സിങ് ചോദിച്ചു.

ബിജെപിയെ സംബന്ധിച്ചിടത്തോളം എല്ലാ ഇന്ത്യക്കാരും തുല്യരാണ്. അതിൽ വിവേചനം കാണിക്കുന്നില്ല, നമ്മുടെ പൂർവ്വികരിൽ നിന്നാണ് നമ്മൾ ഇത് പഠിച്ചതെന്നും സിംങ് കൂട്ടിച്ചേർത്തു.

പതിനാറ് അടി പൊക്കമുള്ള കുതിരപ്പുറത്തിരിക്കുന്ന മഹാറാണ പ്രതാപിന്‍റെ പ്രതിമയാണ് ഛത്രപതി സംഭാജി നഗറിലെ കൊണാട്ട് പൂന്തോട്ടത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, മന്ത്രി സഞ്ജയ് ഷിര്‍സത്, പ്രതിപക്ഷ നേതാവ് അംബാദാസ് ദന്‍വെ,  നിയമസഭാംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Content Summary: Even Nehru Saw Aurangzeb as Cruel, Shivaji and Pratap Are True National Heroes: Rajnath Singh

Leave a Reply

Your email address will not be published. Required fields are marked *

×