ചൈനയ്ക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്താമെന്നത് യുഎസിന്റെ തെറ്റുധാരണയാണെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ. ഏത് യുദ്ധമാണ് അമേരിക്കയുടെ ലക്ഷ്യമെങ്കിലും അവസാനം വരെ പോരാടാനാണ് ചൈനയുടെ തീരുമാനമെന്ന് ലിൻ ജിയാൻ വ്യക്തമാക്കി. ചൈനീസ് ഉത്പന്നങ്ങൾക്ക് പത്ത് ശതമാനം കൂടുതൽ തീരുവ ചുമത്തുകയും മുഴുവൻ തീരുവ 20 ശതമാനം ആക്കുകയും ചെയ്ത ട്രംപ് നയത്തിനെതിരെ ചൈനയുടെ വിദേശകാര്യ മന്ത്രാലയം മറുപടി നൽകുകയായിരുന്നു. യുഎസിന് മറ്റ് ഉദ്ദേശ്യങ്ങളുണ്ടെങ്കിൽ, ഒരു താരിഫ് യുദ്ധമോ, വ്യാപാര യുദ്ധമോ അല്ലെങ്കിൽ മറ്റേതെങ്കിലും യുദ്ധമോ വേണമെന്ന് യുഎസ് നിർബന്ധം പിടിക്കുകയാണെങ്കിൽ, അവസാനം വരെ പോരാടാനാണ് ചൈനയുടെ തീരുമാനമെന്നും ഭീഷണി മാറ്റിവെച്ച് സംഭാഷണത്തിന്റെയും സഹകരണത്തിന്റെയും പാതയിലേക്ക് മടങ്ങാൻ ഞങ്ങൾ യുഎസിനോട് ആവശ്യപ്പെടുന്നുവെന്നും ലിൻ ജിയാൻ പറഞ്ഞു.
ബീജിംഗിലെ ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിളിൽ നടന്ന നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ ആയിരുന്നു ലിൻ ജിയാന്റെ പരാമർശം. യുഎസിന്റെ തീരുവ നയത്തിനെതിരെയുള്ള പരാമർശം ലിൻ ജിയാൻ എക്സിലും പങ്ക് വച്ചിരുന്നു. അമേരിക്കയിലെ ചൈനീസ് എംബസിയും ഈ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ചൈനയിൽ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഫെന്റനൈലുകളുടെ അളവിന്റെ അടിസ്ഥാനത്തിൽ തീരുവ വർദ്ധിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾകക്കെതിരെ ചൈന എതിർപ്പ് രേഖപ്പെടുത്തുന്നുണ്ട്. ട്രംപ് ചൈനീസ് ഉത്പന്നങ്ങൾക്ക് 10 ശതമാനം തീരുവയാണ് ഉയർത്തിയിരിക്കുന്നത്. അമേരിക്കൻ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയ്ക്ക് 10 മുതൽ 15 ശതമാനം വരെ തീരുവ ചുമത്തി തിരിച്ചടിക്കാനാണ് ചൈനീസ് ധനകാര്യ മന്ത്രാലയത്തിന്റെ പദ്ധതി. മാർച്ച് 10 മുതൽ ആയിരിക്കും തീരുവ നയം നിലവിൽ വരിക. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര യുദ്ധത്തിൽ ചൈനയുടെ ഈ തീരുമാനം നിർണായകമാകും.
ചൈനീസ് സർക്കാർ അമേരിക്കൻ കമ്പനികൾക്കും അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഡ്രോൺ നിർമ്മാതാക്കളായ സ്കൈഡിയോ ഉൾപ്പെടെ 15 സ്ഥാപനങ്ങലെ കയറ്റുമതി നിയന്ത്രണ പട്ടികയിൽ ചേർത്തിട്ടുണ്ട് ചൈന. യുഎസ് സമ്മർദ്ദത്തിന് വഴങ്ങി ചൈന പിന്മാറില്ലെന്ന് ലിൻ വ്യക്തമാക്കുമ്പോൾ വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കാമെന്ന സൂചന ലഭിക്കുന്നുണ്ട്. മെക്സിക്കോയ്ക്ക് മേൽ ട്രംപ് ചുമത്തിയ അധിക താരിഫുകൾക്ക് പകരമായി തിരികെ താരിഫ് ചുമത്തുമെന്നും മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ട്രംപ് ആരംഭിച്ച വ്യാപാര യുദ്ധം കൂടുതൽ രൂക്ഷമാകും. കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള ഉത്പന്നങ്ങൾക്ക് 25 ശതമാനം താരിഫുകളാണ് ട്രംപ് ഏർപ്പെടുത്തിയത്.
content summary: Exerting extreme pressure on China is the wrong target and the wrong calculation china responded to Trump imposing an extra 10 percentage tariff on Chinese goods