June 04, 2026 |
Share on

അഗ്നിബാധയുടെ സുരക്ഷ ചട്ടങ്ങള്‍ ലംഘിക്കുന്ന വാടകക്കാരില്‍ നിന്നും പിഴ

പുതിയ നിയമം യുഎഇയില്‍ ഉടനടി പ്രാബല്യത്തില്‍ വരും

അഗ്നിബാധയുടെ സുരക്ഷ ചട്ടങ്ങള്‍ ലംഘിക്കുന്ന വാടകക്കാരില്‍ നിന്നും പിഴ ഈടാക്കാന്‍ അനുശാസിക്കുന്ന പുതിയ നിയമം യുഎഇയില്‍ ഉടനടി പ്രാബല്യത്തില്‍ വരും. രാജ്യത്ത് ഗാര്‍ഹിക അഗ്നിബാധ കൂടുന്ന സാഹചര്യത്തിലാണ് പുതിയ നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നവര്‍. ഇനി മുതല്‍ കെട്ടിടങ്ങളില്‍ അഗ്നിബാധകള്‍ സംഭവിക്കുന്നതിന്റെ ഉത്തരവാദിത്വം നിര്‍മ്മാതാക്കള്‍, ഉടമകള്‍, വാടക്കാര്‍ എന്നിവര്‍ക്കും ബാധകമായിരിക്കും. മലയാളി പ്രവാസി കുടുംബങ്ങളെയും ബാധിക്കുന്ന തരത്തിലാണ് പുതുക്കിയ നിയമം വരുന്നത്.

ഇനി മുതല്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ അഗ്നിബാധ ഒഴുവാക്കുന്നതിന് എന്തൊക്കെ ഉത്തരവാദിത്വങ്ങളും പങ്കുമായിരിക്കും വാടകക്കാര്‍ക്ക് ഉണ്ടാവുക എന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ വാടക കരാറുകളില്‍ ഉണ്ടാവുമെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ലംഘനങ്ങള്‍ക്കുള്ള പിഴയും വാടക കരാറുകളില്‍ വ്യക്തമാക്കും. താമസക്കാരുടെ അശ്രദ്ധ മൂലമാണ് രാജ്യത്ത് അഗ്നിബാധ കൂടുന്നുതെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്.

പുതിയ നീക്കത്തെ തുടര്‍ന്ന് 2017 തുടക്കത്തോടെ യുഎഇ ഫയര്‍ ആന്റ് ലൈഫ് സേഫ്റ്റി കോഡ് ഓഫ് പ്രാക്ടീസസ് പുതുക്കുമെന്നും ദുബായ് സിവില്‍ ഡിഫന്‍സിലെ ലഫ്റ്റനന്റ് താഹിര്‍ ഹാസന്‍ അല്‍ താഹെര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്‌കൂള്‍ മാനേജ്‌മെന്റുകളും ആശുപത്രി മാനേജുമെന്റുകളും അവിടുത്തെ അഗ്നിബാധയ്ക്ക് ഉത്തരവാദികളായിരിക്കും.

നേരത്തെ കെട്ടിട ഉടമകകള്‍ക്കും അവരുടെ ലൈസന്‍സുകളുമായും ബന്ധപ്പെട്ട് മാത്രമായിരുന്നു ഇത്തരം പിഴകള്‍ ചുമത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. വാടകക്കാര്‍ കൂടി ഈ പട്ടികയില്‍ വരുന്നതോടെ അഗ്നിബാധ ഒഴിവാക്കുന്നതിനുള്ള കൂടുതല്‍ അവബോധം വ്യാപകമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുഎഇയില്‍ എമ്പാടുമുള്ള കെട്ടിടങ്ങള്‍ അഗ്നിബാധ സുരക്ഷിത സംവിധാനങ്ങളുടെ കീഴിലാക്കാനുള്ള ഒരു സ്മാര്‍ട്ട് മെക്കാനിസം നടപ്പിലാക്കാന്‍ ദുബായ് സിവില്‍ ഡിഫന്‍സ് ആലോചിക്കുന്നു.

ഏകദേശം ഒമ്പത് ലക്ഷം മലയാളികള്‍ യുഎഇയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ലേബര്‍ ക്യാമ്പുകളില്‍ ഉള്ളവരെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുമോ എന്ന് വ്യക്തമല്ല. 2000 ദിര്‍ഹത്തില്‍ കുറവ് പ്രതിമാസ ശമ്പളമുളളവര്‍ക്ക് തൊഴിലുടമ താമസസൗകര്യം നല്‍കണമെന്ന ഒരു നിര്‍ദ്ദേശം മാനവശേഷി മന്ത്രാലയം കഴിഞ്ഞ ജൂലൈയില്‍ പുറപ്പെടുവിച്ചിരുന്നു. ഇവരും നിയമത്തിന്റെ പരിധിയില്‍ വരുമോ അതോ തല്‍ക്കാലം കുടുംബങ്ങളായി താമസിക്കുന്നവര്‍ക്ക് മാത്രമായിരിക്കുമോ ഇത് ബാധകം എന്ന കാര്യത്തിലും കൂടുതല്‍ വ്യക്തത ആവശ്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×