June 26, 2026 |
Share on

മെലാനിയ പറഞ്ഞു, ട്രംപ് കേട്ടു: മിറ റിക്കാര്‍ഡല്‍ പുറത്തായേക്കും

മിറ റിക്കാര്‍ഡലിന്റെ പെരുമാറ്റത്തില്‍ മെലാനിയ, ട്രംപിനെ അതൃപ്തി അറിയിച്ചിരുന്നു. ഒക്ടോബറിലെ തന്റെ ആഫ്രിക്കന്‍ പര്യടനം കൈകാര്യം ചെയ്തതിലുള്ള അതൃപ്തിയാണ് മെലാനിയയെ പ്രകോപിപ്പിച്ചത്.

ഭാര്യ മെലാനിയയുടെ ശക്തമായ സമ്മര്‍ദ്ദത്തില്‍ ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റ് അഡൈ്വസര്‍ മിറ റിക്കാര്‍ഡലിനെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കിയേക്കുമെന്ന് സൂചന. വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബറിലെ തന്റെ ആഫ്രിക്കന്‍ പര്യടനം കൈകാര്യം ചെയ്തതിലുള്ള അതൃപ്തിയാണ് മെലാനിയയെ പ്രകോപിപ്പിച്ചത്. മിറ റിക്കാര്‍ഡലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്, ഫസ്റ്റ് ലേഡിയായ മെലാനിയയുടെ ഓഫീസ് അസാധാരണമായ തരത്തില്‍ പ്രസ്താവന ഇറക്കിയിരുന്നു.

നയങ്ങളിലും ഔദ്യോഗിക കാര്യങ്ങളിലും യുഎസ് പ്രസിഡന്റുമാര്‍ക്ക്‌ മേല്‍ ഭാര്യമാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് പുതിയ കാര്യമല്ല. എന്നാല്‍ ഇത്തരത്തില്‍ പ്രസ്താവന ഇറക്കുന്നത് ഇതാദ്യമായാണ്. വൈറ്റ് ഹൗസില്‍ ഈ പദവിയില്‍ തുടരാന്‍ മിറയ്ക്ക് അര്‍ഹതയില്ല എന്ന് ഫസ്റ്റ് ലേഡിയുടെ ഓഫീസ് പറയുന്നു. ഫസ്്റ്റ് ലേഡിയുടെ വക്താവായ സ്റ്റെഫാനി ഗ്രിഷാം ആണ് പ്രസ്താവന ഇറക്കിയത്. അതേസമയം എന്താണ് ഇത്തരത്തില്‍ ആവശ്യപ്പെടനുള്ള കാരണം എന്ന് വ്യക്തമാക്കുന്നില്ല.

മിറ റിക്കാര്‍ഡലിന്റെ പെരുമാറ്റത്തില്‍ മെലാനിയ, ട്രംപിനെ അതൃപ്തി അറിയിച്ചിരുന്നു. മിറ റിക്കാര്‍ഡലോ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലോ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിലെ ദിവാലി ആഘോഷങ്ങളിലടക്കം സജീവമായിരുന്നു മിറ റിക്കാര്‍ഡല്‍. മുന്‍ ബോയിംഗ് കോ എക്‌സിക്യൂട്ടീവ് ആയ മിറ റിക്കാര്‍ഡല്‍ 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് വേണ്ടി സജീവമായി പ്രചാരണ പ്രവര്‍ത്തനം നടത്തിയയാളാണ്. ഈ വര്‍ഷമാണ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോല്‍ട്ടണ്‍, ഡെപ്യൂട്ടിയായി മിറയെ നിയമിച്ചത്. അതേസമയം ജോണ്‍ ബോള്‍ട്ടണ്‍ ഒഴികെയുള്ള ഉന്നത ഉദ്യോഗസ്ഥരില്‍ പലര്‍ക്കും മിറയുടെ പ്രവര്‍ത്തനങ്ങളിലും പെരുമാറ്റങ്ങളിലും കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് അടക്കമുള്ളവര്‍ക്ക് ഈ അതൃപ്തിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×