ഹാങ്ഓവറില്‍ അടിച്ച ലോര്‍ഡ്‌സിലെ സെഞ്ച്വറി

രാവിലെ 9 മണി വരെ തുടര്‍ന്ന മദ്യപാനത്തിന് ശേഷമാണ് ബാറ്റുമെടുത്ത് ക്രിസില്‍ ഇറങ്ങിയത്

Sir Garry Sobers Lords Hangover century

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച പ്രതിഭയായ ഗാരി സോബേഴ്‌സിന്റെ കരിയറിലെ സവിശേഷവും കൗതുകകരവുമായ ഒരു അധ്യായമായിരുന്നു 1973-ല്‍ ലോര്‍ഡ്‌സില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസ്-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം. തലേന്നു മദ്യപിച്ചതിന്റെ ഹാങ്ങോവര്‍ വിട്ടുമാറാതെ ക്രീസിലിറങ്ങി, തന്റെ കരിയറിലെ 26-ാമത്തെയും അവസാനത്തെയും ടെസ്റ്റ് സെഞ്ച്വറി അദ്ദേഹം പൂര്‍ത്തിയാക്കിയ കഥയാണിത്. ക്രിക്കറ്റ് ഗ്രൗണ്ടില്‍ എതിരാളികള്‍ക്ക് മുന്നില്‍ ഒരിക്കലും തലകുനിക്കാന്‍ തയ്യാറാകാതിരുന്ന സോബേഴ്‌സ്, പക്ഷേ ഒരു സമയത്ത് കടുത്ത മദ്യപാനത്തിന് കീഴടങ്ങിയിരുന്നു. അതിന്റെ കാരണം ആദ്യം പറയാം;

1959 സെപ്റ്റംബറില്‍ പുലര്‍ച്ചെ നാലേമുക്കാലിന് ലണ്ടനിലെ ഒരു ചാരിറ്റി മത്സരത്തില്‍ പങ്കെടുക്കാനായി രാത്രിയില്‍ കാറോടിച്ചു പോവുകയായിരുന്നു സോബേഴ്സ്. ഫാസ്റ്റ് ബൗളര്‍ ടോം ഡ്യൂഡ്നി മുന്‍സീറ്റിലും സോബേഴ്സിന്റെ ഏറ്റവും അടുത്ത സുഹൃത്തായ കോളി സ്മിത്ത് പിന്‍സീറ്റില്‍ ഉറക്കത്തിലുമായിരുന്നു. ഒരു വളവ് തിരിഞ്ഞപ്പോള്‍ 10 ടണ്‍ ഭാരമുള്ള ഒരു കന്നുകാലി ലോറിയുടെ ഹെഡ്ലൈറ്റുകള്‍ക്ക് മുന്നിലേക്കാണ് കാര്‍ ചെന്നു കയറിയത്. അപകടത്തില്‍ സ്മിത്തിന്റെ നട്ടെല്ല് തകര്‍ന്നു. ‘എന്നെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ട, ആ വലിയ മനുഷ്യനെ (ഡ്യൂഡ്നി) നോക്കൂ,’ എന്നാണ് സ്മിത്ത് സോബേഴ്സിനോട് പറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷം 26-ാം വയസ്സില്‍ സ്മിത്ത് മരണപ്പെട്ടു. അശ്രദ്ധമായി വണ്ടിയോടിച്ചതിന് സോബേഴ്സിന് 10 പൗണ്ട് പിഴ ചുമത്തി. ഈ ദുരന്തത്തിന് ശേഷമാണ് അദ്ദേഹം കടുത്ത മദ്യപാനത്തിലേക്ക് തിരിഞ്ഞത്.

വീണ്ടുമാ ഇംഗ്ലണ്ട് ടെസ്റ്റിലേക്ക് മടങ്ങാം. 1973-ലെ ഇംഗ്ലീഷ് വേനല്‍ക്കാലത്തിന്റെ രണ്ടാം പകുതിയില്‍ നടന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ സോബേഴ്‌സിനെ ആദ്യം ഉള്‍പ്പെടുത്തിയിരുന്നില്ല. മുട്ടിനേറ്റ പരിക്കുകള്‍ അലട്ടിയിരുന്ന, 37 വയസ്സിനോട് അടുത്ത സോബേഴ്‌സിന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചുവെന്നാണ് അന്ന് പരക്കെയുള്ള ധാരണ. നോട്ടിംഗ്ഹാംഷെയറിന് വേണ്ടി ആ സമയത്ത് അദ്ദേഹം നടത്തിയ പ്രകടനങ്ങള്‍ വളരെ സാധാരണമായിരുന്നു. എന്നാല്‍ ടീമിനെ പരിക്കുകള്‍ വലച്ചതോടെ സോബേഴ്‌സിനെ വീണ്ടും കളത്തിലിറക്കേണ്ട സാഹചര്യം വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് മുന്നില്‍ വന്നു. ഓവലിലും എഡ്ജ്ബാസ്റ്റണിലും നടന്ന മത്സരങ്ങളിലെ രണ്ടാം ഇന്നിങ്‌സുകളില്‍ അര്‍ദ്ധസെഞ്ച്വറികള്‍ നേടുകയും, രണ്ട് മത്സരങ്ങളില്‍ നിന്നും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തുകയും ചെയ്തുകൊണ്ട് അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു.

തുടര്‍ന്ന് ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റിനായി വെസ്റ്റ് ഇന്‍ഡീസ് എത്തുമ്പോള്‍, ഓവലിലെ വിജയത്തിന്റെ കരുത്തില്‍ അവര്‍ പരമ്പരയില്‍ 1-0 ന് മുന്നിലായിരുന്നു. ടോസ് നേടിയ നായകന്‍ രോഹന്‍ കന്‍ഹായ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 335 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്നു വെസ്റ്റ് ഇന്‍ഡീസ്. 31 റണ്‍സുമായി സോബേഴ്‌സ് ക്രീസിലുണ്ടായിരുന്നു.

പ്രധാനപ്പെട്ട മത്സരങ്ങള്‍ക്കിടയിലും പാര്‍ട്ടി ആഘോഷങ്ങളില്‍ മുഴുകുന്ന സ്വഭാവക്കാരനായിരുന്നു സോബേഴ്‌സ്. നാലോ അഞ്ചോ മണിക്കൂര്‍ മാത്രം ഉറങ്ങിയാലും തനിക്ക് ഉന്മേഷത്തോടെയിരിക്കാന്‍ കഴിയുമെന്നും, കളിക്കുശേഷം മദ്യപിക്കുന്നത് തന്റെ തത്ത്വചിന്തയുടെ ഭാഗമായിരുന്നെന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. അന്ന് ഒന്നാം ദിനത്തെ കളിക്ക് ശേഷം മിക്ക കളിക്കാരും ഹോട്ടലിലേക്ക് മടങ്ങിയപ്പോള്‍ സോബേഴ്‌സ് സഹതാരം ക്ലൈവ് ലോയ്ഡിനൊപ്പം ഭക്ഷണം കഴിക്കാന്‍ പോയി. അവിടെവച്ച് തന്റെ പഴയ സുഹൃത്തും മുന്‍ വെസ്റ്റ് ഇന്‍ഡീസ് സ്പിന്നറുമായ റെഗ് സ്‌കാര്‍ലറ്റിനെ കണ്ടുമുട്ടിയതോടെ അവര്‍ നൈറ്റ് ക്ലബ്ബിലേക്ക് തിരിഞ്ഞു. നേരം പുലരാറായപ്പോള്‍ ഉറങ്ങേണ്ട സമയം കഴിഞ്ഞുവെന്ന് മനസ്സിലാക്കിയ സോബേഴ്‌സ്, സ്‌കാര്‍ലറ്റിനെക്കൂട്ടി തന്റെ ഹോട്ടലിലെ ബാറിലിരുന്ന് മദ്യപാനവും പഴയകാല ഓര്‍മ്മകള്‍ പങ്കുവെക്കലും തുടര്‍ന്നു.

രാവിലെ 9 മണിവരെ അവര്‍ മദ്യപിച്ചു. തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ കുളിച്ച്, നേരെ ലോര്‍ഡ്‌സ് മൈതാനത്തേക്ക് നടന്ന്, പാഡുമണിഞ്ഞ് സോബേഴ്‌സ് നേരെ ക്രീസിലേക്ക് നടന്നു. ഇംഗ്ലീഷ് ബൗളര്‍ ബോബ് വില്ലിസ് പന്തെറിയാന്‍ ഓടിവരുമ്പോള്‍ സോബേഴ്‌സിന് അദ്ദേഹത്തിന്റെ കൈകളും കാലുകളും മാത്രമാണ് കാണാന്‍ കഴിഞ്ഞിരുന്നത്. ആദ്യത്തെ അഞ്ച് പന്തുകളും അദ്ദേഹം തൊടാനാകാതെ മിസ്സ് ചെയ്തു. പവലിയിലിരുന്ന് കന്‍ഹായും മറ്റുള്ളവരും ചിരിക്കുന്നത് കേള്‍ക്കാമായിരുന്നു. എന്നാല്‍ ആറാമത്തെ പന്ത് അദ്ദേഹത്തിന്റെ ബാറ്റില്‍ കൊണ്ടു.

തുടര്‍ന്ന് തലച്ചോറിലെ മന്ദത പതിയെ മാറിയെങ്കിലും സോബേഴ്‌സിനെ കാത്തിരുന്നത് കടുത്ത വയറുവേദനയായിരുന്നു. സെഞ്ച്വറിയോട് അടുക്കുമ്പോള്‍ വേദന അസഹനീയമായതിനെത്തുടര്‍ന്ന് റിട്ടയര്‍ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചെങ്കിലും, അത് തന്റെ ശ്രദ്ധ തിരിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. തെളിഞ്ഞ ആകാശവും കടുത്ത വെയിലും അദ്ദേഹത്തിന്റെ അവസ്ഥ കൂടുതല്‍ വഷളാക്കി. പിന്നീട് പത്രങ്ങള്‍, താരം വളരെ പക്വതയോടെ പിച്ചില്‍ നിലയുറപ്പിച്ച ശേഷമാണ് ആക്രമിച്ചു കളിച്ചതെന്ന് എഴുതിയത് വായിച്ചപ്പോള്‍ സോബേഴ്‌സ് ഉള്ളില്‍ ചിരിക്കുകയായിരുന്നു.

ഒടുവില്‍ അദ്ദേഹം സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ഉച്ചയ്ക്കുള്ള ഡ്രിങ്ക്‌സ് ബ്രേക്ക് വരെ കളി തുടരുകയും ചെയ്തു. ഇടവേളയില്‍ അമ്പയര്‍ ചാര്‍ളി എലിയറ്റിനോട് തനിക്ക് സുഖമില്ലെന്നും പുറത്തേക്ക് പോകണമെന്നും സോബേഴ്‌സ് ആവശ്യപ്പെട്ടു. പരിക്കുകളൊന്നും കാണാത്തതിനാല്‍ അമ്പയര്‍ അത്ഭുതപ്പെട്ടെങ്കിലും, ’50 മിനിറ്റായി ഞാന്‍ ഇത് അടക്കിപ്പിടിച്ചിരിക്കുകയാണ്, ഇനി എനിക്ക് കഴിയില്ല, നിങ്ങള്‍ എന്ത് വേണമെങ്കിലും രേഖപ്പെടുത്തിക്കോളൂ, ഞാന്‍ പോകുന്നു’ എന്ന് പറഞ്ഞ് സോബേഴ്‌സ് ഡ്രെസ്സിംഗ് റൂമിലേക്ക് നടന്നു. അപ്പോള്‍ അദ്ദേഹം 132 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു.

പവലിയനില്‍ എത്തിയ സോബേഴ്‌സിനോട് നായകന്‍ കന്‍ഹായ് കാര്യം തിരക്കിയപ്പോള്‍ വയറുവേദനയാണെന്നും ‘പോര്‍ട്ടും ബ്രാന്‍ഡിയും’ ചേര്‍ത്ത മിശ്രിതം മാത്രമാണ് ഇതിന് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. ആ പാനീയം കുടിച്ചയുടന്‍ കന്‍ഹായ് രണ്ടാമതൊരു വലിയ ഗ്ലാസ് കൂടി നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ബെര്‍ണാഡ് ജൂലിയനും കീത്ത് ബോയ്‌സും ചേര്‍ന്ന് 76 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ രണ്ട് മണിക്കൂറോളം സോബേഴ്‌സിന് വിശ്രമം ലഭിച്ചു. ജൂലിയന്‍ തന്റെ കന്നി ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടി പുറത്തായപ്പോഴേക്കും സോബേഴ്‌സ് വീണ്ടും ക്രീസിലെത്തി തന്റെ 150 റണ്‍സ് പൂര്‍ത്തിയാക്കി. 8 വിക്കറ്റിന് 652 റണ്‍സ് എന്ന നിലയില്‍ വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

പുറത്തുനിന്ന് കളി കണ്ടവര്‍ക്കൊന്നും സോബേഴ്‌സിന്റെ ഈ ബുദ്ധിമുട്ടുകള്‍ മനസ്സിലായിരുന്നില്ല. പത്രങ്ങള്‍ ഇതിനെ ഒരു ‘ചെറിയ വയറുവേദന’ മാത്രമായാണ് വിശേഷിപ്പിച്ചത്. ഗാര്‍ഡിയനിലെ ജോണ്‍ ആര്‍ലറ്റ് അദ്ദേഹത്തിന്റെ ഇന്നിങ്‌സിനെ വാനോളം പുകഴ്ത്തി എഴുതി. കടുത്ത ബൗളിംഗിനെയും ഗാലറിയിലെ ബഹളങ്ങളെയും അതിജീവിച്ച വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ടിനെ ഒരിന്നിങ്‌സിനും 226 റണ്‍സിനും തകര്‍ത്തുവിട്ടു. മത്സരത്തിന് ശേഷം ആയിരക്കണക്കിന് വെസ്റ്റ് ഇന്‍ഡീസ് ആരാധകര്‍ മൈതാനത്ത് നൃത്തം ചെയ്താണ് വിജയം ആഘോഷിച്ചത്. ആ മത്സരത്തില്‍ പന്തുകൊണ്ട് ഒന്നും ചെയ്യാനുള്ള ആരോഗ്യം സോബേഴ്‌സിനില്ലായിരുന്നു.

ഈ മത്സരത്തിന് ശേഷം 1973-74 ല്‍ കരീബിയന്‍ മണ്ണില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ സോബേഴ്‌സ് ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടി. 20 ശരാശരിയില്‍ വെറും 100 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്; 14 വിക്കറ്റുകളും വീഴ്ത്തി. ട്രിനിഡാഡില്‍ നടന്ന അഞ്ചാം ടെസ്റ്റിലെ തോല്‍വിയോടെ സോബേഴ്‌സ് തന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുകയും ചെയ്തു.

Content Summary; The incredible story of cricket legend Sir Garry Sobers, who overcame a raging hangover and stomach pain to score his 26th and final Test century against England at Lord’s in 1973

This post was last modified on July 18, 2026 8:27 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment