June 06, 2026 |
Share on

സൗത്ത് പാര്‍സ് മുതല്‍ റാസ് ലഫാന്‍ വരെ; ഇന്ധന അറ തകര്‍ന്ന് ലോകം

ഊർജ്ജ യുദ്ധത്തിൽ കത്തുന്ന പശ്ചിമേഷ്യ

പശ്ചിമേഷ്യയില്‍ മൂന്നാഴ്ചയായി തുടരുന്ന യുഎസ്-ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അതിര്‍ത്തികള്‍ക്കപ്പുറം ലോക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന ഒരു ടോട്ടല്‍ എനര്‍ജി വാറായി മാറിയിരിക്കുന്നു. സൈനിക താവളങ്ങളെ ലക്ഷ്യം വെച്ച് തുടങ്ങിയ പോരാട്ടം ഇപ്പോള്‍ ലോകത്തിന്റെ ഇന്ധന വിതരണ ശൃംഖലയെത്തന്നെ തകര്‍ക്കുന്ന ഘട്ടത്തിലെത്തി നില്‍ക്കുന്നു. ഇതോടെ ഇറാനിലെ സൗത്ത് പാര്‍സ് ഗ്യാസ് പാടത്തിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണവും, ഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്കെതിരെ ഇറാന്‍ നടത്തുന്ന പ്രതികാര നടപടികളും ലോകത്തെ ഒരു സമ്പൂര്‍ണ്ണ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിക്കുമോ എന്ന ആശങ്ക ശക്തമാണ്.

തകരുന്ന ഊര്‍ജ ഹൃദയങ്ങള്‍

മാര്‍ച്ച് 18 ന് ഇസ്രയേല്‍ നടത്തിയ ആക്രമണം ഇറാന്റെ സാമ്പത്തിക ഭദ്രതയുടെ ആധാരശിലയായ സൗത്ത് പാര്‍സ് ഗ്യാസ് ഫീല്‍ഡിനെയാണ് ലക്ഷ്യം വച്ചത്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരമാണിത്. സൗത്ത് പാര്‍സില്‍ നിന്നുള്ള വാതകം പ്രധാനമായും ഇറാന്റെ ആഭ്യന്തര ആവശ്യങ്ങള്‍ക്കും ഇറാഖ്, തുര്‍ക്കി തുടങ്ങിയ അയല്‍രാജ്യങ്ങളിലേക്കുമാണ് പോകുന്നത്. ഇവിടം തകര്‍ന്നതോടെ ഇറാന്റെ ആഭ്യന്തര ഊര്‍ജ്ജ വിതരണം താറുമാറായി.

ഇതിന് മറുപടിയായി ഇറാന്‍ ലക്ഷ്യംവച്ചത് ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി കയറ്റുമതി കേന്ദ്രമായ ഖത്തറിലെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിക്ക് നേരെയുണ്ടായ ആക്രമണമാണ്. ആഗോള എല്‍എന്‍ജി വിതരണത്തിന്റെ 20 ശതമാനവും കൈകാര്യം ചെയ്യുന്ന ഈ കേന്ദ്രത്തിനുണ്ടായ നാശനഷ്ടങ്ങള്‍ ലോക വിപണിയെ ഞെട്ടിച്ചിരിക്കുകയാണ്.

1973 നേക്കാള്‍ ഭീകരമായ സാഹചര്യം

നിലവിലെ പ്രതിസന്ധിയെ 1973-ലെ ചരിത്രപ്രധാനമായ എണ്ണ ഉപരോധവുമായി വിദഗ്ധര്‍ താരതമ്യം ചെയ്യുന്നു. എന്നാല്‍ അന്നത്തേക്കാള്‍ ഗുരുതരമാണ് ഇന്നത്തെ സ്ഥിതി. ഏറ്റവും പുതിയ OPEC+ കണക്കുകള്‍ പ്രകാരം പ്രതിദിനം 8.5 ദശലക്ഷം ബാരല്‍ എണ്ണയുടെ ഉല്‍പ്പാദനം നിലച്ചിരിക്കുകയാണ്. ഇത് ആഗോള ആവശ്യകതയുടെ 8 ശതമാനമാണ്. 1973-ല്‍ ഇത് 7 ശതമാനം മാത്രമായിരുന്നു.

1973-ല്‍ എണ്ണ വിതരണം തടയുക മാത്രമാണ് ചെയ്തതെങ്കില്‍, ഇന്ന് എണ്ണ-വാതക സംസ്‌കരണ കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ക്കപ്പെടുകയാണ്. ഇത് പുനര്‍നിര്‍മ്മിക്കാന്‍ വര്‍ഷങ്ങളും ശതകോടിക്കണക്കിന് ഡോളറും വേണ്ടിവരും.

മാറിയ രാഷ്ട്രീയ സമവാക്യം

ജിസിസി രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ തൊടുത്തുവിട്ട 3,000 ത്തിലധികം മിസൈലുകള്‍ പശ്ചിമേഷ്യയിലെ ദശാബ്ദങ്ങള്‍ നീണ്ട രാഷ്ട്രീയ ബന്ധങ്ങളെയാണ് തകര്‍ത്തത്. സുന്നി ആധിപത്യമുള്ള ആറ് ഗള്‍ഫ് രാജ്യങ്ങളെയും ലക്ഷ്യം വെച്ചതിലൂടെ ഇസ്ലാമിക സാഹോദര്യം എന്ന ആശയത്തിന് തന്നെ ഇറാന്‍ പ്രഹരമേല്‍പ്പിച്ചു. ഇതോടെ സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാനുമായി പൂര്‍ണ്ണമായും അകന്നു. ഇതോടെ മേഖലയിലെ ഷിയ-സുന്നി വിഭാഗങ്ങള്‍ക്കിടയില്‍ മുമ്പെങ്ങുമില്ലാത്ത വിധം ചേരിതിരിവ് രൂക്ഷമായിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങള്‍ ഇതോടെ നിലനില്‍പ്പിനായി അമേരിക്കയുമായും ഇസ്രയേലുമായും കൂടുതല്‍ അടുക്കുന്ന സാധ്യതയാണ് നിലനില്‍ക്കുന്നത്.

വിപണിയിലെ ‘ഷോക്ക് വേവ്‌സ്’

ഇറാനെതിരായ യുഎസ് ഇസ്രയേല്‍ ആക്രമണം ആഗോള ഊര്‍ജ വിപണിയില്‍ ഉണ്ടാക്കിയ ആഘാതം 1973 ലെ എണ്ണ ഉപരോധത്തേക്കാള്‍ ഭീകരമാണ്. യൂറോപ്യന്‍ വിപണിയില്‍ പ്രകൃതിവാതക വില ഒറ്റദിവസം കൊണ്ട് 35% വര്‍ദ്ധിച്ചു. അഞ്ച് ശതമാനത്തിലധികം വര്‍ദ്ധനവോടെ എണ്ണവില കുതിക്കുകയാണ്. ലോകത്തിലെ സമുദ്രോപരിതല എണ്ണയുടെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് പ്രായോഗികമായി അടഞ്ഞുകിടക്കുന്നത് വിലക്കയറ്റത്തിന്റെ ആക്കംകൂട്ടുന്നു.

യൂറോപ്പും ഏഷ്യയും നേരിടുന്ന വെല്ലുവിളി

റഷ്യന്‍ വാതകത്തെ ഉപേക്ഷിച്ച് എല്‍എന്‍ജിയെ ആശ്രയിച്ചു തുടങ്ങിയ യൂറോപ്പിന് ഈ സാഹചര്യം വലിയ തിരിച്ചടിയാണ്. ഖത്തറില്‍ നിന്നുള്ള വിതരണം തടസ്സപ്പെടുന്നത് യൂറോപ്പിനെ വീണ്ടും റഷ്യന്‍ ഊര്‍ജ്ജത്തിലേക്ക് തിരിയാന്‍ നിര്‍ബന്ധിതമാക്കിയേക്കാം. ജപ്പാന്‍, ഇന്ത്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളെയും ഈ പ്രതിസന്ധി സാരമായി ബാധിക്കും.

അതേസമയം, എല്‍എന്‍ജി കയറ്റുമതിക്കാരായ അമേരിക്കയ്ക്ക് ഈ വിലക്കയറ്റം ഗുണകരമാണെങ്കിലും, ലോകവിപണിയിലെ കുറവ് നികത്താന്‍ ആവശ്യമായ അധിക ഉല്‍പ്പാദന ശേഷി യുഎസിനില്ല എന്നതും ശ്രദ്ധേയമാണ്.

തകര്‍ച്ചയും ഭാവി ഭീഷണിയും

ഇറാന്‍ ഇപ്പോള്‍ പരീക്ഷിക്കുന്ന MIRV സാങ്കേതികവിദ്യ പ്രതിരോധ രംഗത്തെ പുതിയ വെല്ലുവിളിയാണ്. ഒരു മിസൈലില്‍ നിന്ന് പല വാര്‍ഹെഡുകള്‍ വിക്ഷേപിക്കുന്ന ഈ രീതിയെ തടയാന്‍ നിലവിലെ മിസൈല്‍ വിരുദ്ധ സംവിധാനങ്ങള്‍ക്ക് കഴിയില്ല. ചൈനയുടെയും റഷ്യയുടെയും സാങ്കേതിക സഹായത്തോടെ ഇറാന്‍ തങ്ങളുടെ ആയുധശേഷി വര്‍ദ്ധിപ്പിക്കുന്നത് യൂറോപ്പിനെപ്പോലും ഭീതിയിലാക്കുന്നു.

സൗത്ത് പാര്‍സ്-നോര്‍ത്ത് ഫീല്‍ഡ് ജലസംഭരണിയില്‍ ലോകത്തിനാവശ്യമായ വാതകത്തിന്റെ 90 ശതമാനവും ഇപ്പോഴും ബാക്കിയുണ്ട്. എന്നാല്‍ ഇത് വേര്‍തിരിച്ചെടുക്കാനുള്ള പ്ലാന്റുകള്‍ തകര്‍ക്കപ്പെട്ടാല്‍, അത് ഭാവിയിലെ ആഗോള ഊര്‍ജ്ജ സുരക്ഷയെത്തന്നെ ബാധിക്കും.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ പോലും, റാസ് ലഫാന്‍ പോലുള്ള സങ്കീര്‍ണ്ണമായ കേന്ദ്രങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. അതായത്, ഈ യുദ്ധത്തിന്റെ സാമ്പത്തിക ആഘാതം ദശകത്തിന്റെ ബാക്കി ഭാഗം മുഴുവന്‍ പ്രതിധ്വനിക്കും. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഘടനാപരമായ ഊര്‍ജ്ജ പ്രതിസന്ധിയിലേക്കാണ് നാം നീങ്ങുന്നത്. പശ്ചിമേഷ്യയിലെ ചുവന്ന വരകള്‍ മാഞ്ഞുപോയിരിക്കുന്നു. വിപണികള്‍ വരാനിരിക്കുന്ന ഏറ്റവും മോശം സാഹചര്യത്തെപ്പോലും ഇനിയും വിലയിരുത്തിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Content Summary: Global energy crisis: how the Iran-Israel war is shattering the world’s gas & oil supply

Leave a Reply

Your email address will not be published. Required fields are marked *

×