June 26, 2026 |
Share on

‘എണ്ണ വേണമെങ്കില്‍ സ്വന്തമായി പിടിച്ചെടുത്തോ’; യൂറോപ്പിനോട് കലഹിച്ച് ട്രംപ്

യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ അമേരിക്കന്‍ നിലപാടിനോടുള്ള എതിര്‍പ്പ് ശക്തമാവുകയാണ്

ഇറാനെതിരെയുള്ള സൈനിക നീക്കത്തില്‍ സഹകരിക്കാത്ത യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തങ്ങളുടെ യുദ്ധത്തില്‍ പങ്കുചേരാന്‍ വിസമ്മതിച്ച ബ്രിട്ടനെയും ഫ്രാന്‍സിനെയും ട്രംപ് നേരിട്ട് പേരെടുത്ത് വിമര്‍ശിച്ചു. ട്രാന്‍സ്-അറ്റ്‌ലാന്റിക് ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്ന രീതിയിലുള്ള ട്രംപിന്റെ പ്രതികരണങ്ങള്‍ ആഗോള സാമ്പത്തിക മേഖലയെ കടുത്ത പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്.

തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ ആണ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചത്. ഇന്ധന വിലവര്‍ധനവില്‍ ആശങ്കപ്പെടുന്ന ഗവണ്‍മെന്റുകള്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് സ്വന്തം നിലയ്ക്ക് ‘ശക്തി ഉപയോഗിച്ച് എണ്ണ പിടിച്ചെടുക്കാന്‍’ അദ്ദേഹം ഉപദേശിച്ചു. ട്രംപിന്റെ ഈ പ്രസ്താവന രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ കാരണമായി. ലോകരാജ്യങ്ങള്‍ ആശ്രയിക്കുന്ന ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷാ ഉത്തരവാദിത്തം അത് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണെന്നും, അമേരിക്ക അതിന് ബാധ്യസ്ഥരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ, ഇറാനിലെ സൈനിക നടപടികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അവസാനിക്കുമെന്നും ഇറാന്‍ അധികൃതരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ അമേരിക്കന്‍ നിലപാടിനോടുള്ള എതിര്‍പ്പ് ശക്തമാകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇസ്രയേലിലേക്ക് ആയുധങ്ങള്‍ എത്തിക്കാനുള്ള വിമാനങ്ങള്‍ക്ക് ഫ്രാന്‍സ് തങ്ങളുടെ വ്യോമാതിര്‍ത്തി നിഷേധിച്ചു. അമേരിക്കന്‍ ബോംബറുകള്‍ക്ക് സിസിലിയില്‍ ഇറങ്ങാന്‍ ഇറ്റലി അനുമതി നിഷേധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സ്‌പെയിന്‍ നേരത്തെ തന്നെ തങ്ങളുടെ വ്യോമാതിര്‍ത്തിയും സൈനിക താവളങ്ങളും ഈ യുദ്ധത്തിനായി ഉപയോഗിക്കുന്നത് തടഞ്ഞിരുന്നു. ബ്രിട്ടന്‍ തങ്ങളുടെ സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ യുഎസിനെ അനുവദിക്കുന്നുണ്ടെങ്കിലും, ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പങ്കുചേരാത്തതിന് ബ്രിട്ടനെയും ട്രംപ് പരിഹസിച്ചു.

യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയിലുണ്ടാക്കിയ ആഘാതം വലുതാണെന്ന് ഐറിഷ് പ്രധാനമന്ത്രി മൈക്കല്‍ മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടു. ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ എണ്ണ പ്രതിസന്ധിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ പെട്രോള്‍ വില ഗാലന് 4 ഡോളര്‍ കടന്നത് ട്രംപിന് ആഭ്യന്തരമായി തിരിച്ചടിയായിട്ടുണ്ട്. സമാധാനം പുനസ്ഥാപിക്കാന്‍ പാകിസ്ഥാനും ചൈനയും ചേര്‍ന്ന് മുന്നോട്ടുവെച്ച അഞ്ചിന പദ്ധതികള്‍ ചര്‍ച്ചാവിഷയമാണ്.

യുദ്ധം തുടരുന്നതിനിടെ ഇറാനിലെ ഇസ്ഫഹാന്‍ നഗരത്തിലെ ആണവ നിലയത്തിന് സമീപം അമേരിക്കന്‍ സൈന്യം ശക്തമായ ബോംബാക്രമണം നടത്തി. ബി-52 ബോംബറുകള്‍ ഉപയോഗിച്ചാണ് യുഎസ് ഇപ്പോള്‍ ആക്രമണം നടത്തുന്നത്. ഈ സംഘര്‍ഷത്തില്‍ ഇതുവരെ മൂവായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ തങ്ങള്‍ക്കെതിരെയുള്ള ആക്രമണം ആവര്‍ത്തിക്കില്ലെന്ന ഉറപ്പ് വേണമെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ വ്യക്തമാക്കി. സമാധാന ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ തെളിഞ്ഞതോടെ എണ്ണവിലയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. ഈ ആഴ്ചയോടെ യുദ്ധം അവസാനിക്കുമെന്ന് താന്‍ പ്രത്യാശിക്കുന്നതായി പോപ്പ് ലിയോ പതിനാലാമനും പ്രസ്താവിച്ചു.

Content Summary: Go get your own oil; Donald Trump has launched a tirade against European countries that refused to join his war against Iran

Leave a Reply

Your email address will not be published. Required fields are marked *

×