വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഹമാസ് ഏഴ് ബന്ദികളെ റെഡ് ക്രോസിന് കൈമാറിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇതാണ് കരാർ പ്രകാരം ആദ്യം മോചിപ്പിക്കപ്പെടുന്ന ബന്ദികൾ. ബന്ദികളുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.
ഏഴ് പേരെ മോചിപ്പിച്ചതായി ഇസ്രായേലി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല. ബന്ദികൾ റെഡ് ക്രോസിൻ്റെ കൈവശം എത്തിയതായി ഇസ്രായേലി ടെലിവിഷൻ ചാനലുകൾ പ്രഖ്യാപിച്ചതോടെ, ബന്ദികളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആഹ്ലാദാരവങ്ങൾ മുഴക്കി.
രാജ്യത്തുടനീളം പതിനായിരക്കണക്കിന് ഇസ്രയേലികളാണ് കൈമാറ്റത്തിന്റെ ദൃശ്യങ്ങൾ പൊതു പ്രദർശനങ്ങളിലൂടെ കാണുന്നത്. ടെൽ അവീവിൽ ഒരു പ്രധാന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇസ്രായേൽ തടവിൽ വെച്ചിട്ടുള്ള 1,900ൽ അധികം പലസ്തീൻ തടവുകാർക്ക് പകരമായി 20 ജീവനുള്ള ബന്ദികളെ കൈമാറ്റം ചെയ്യുമെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്.
ഇസ്രായേൽ ജയിലുകളിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആകെ 250 പലസ്തീൻ തടവുകാരെ തിങ്കളാഴ്ച വെസ്റ്റ് ബാങ്ക്, ജറുസലേം എന്നിവിടങ്ങളിലേക്കും വിദേശത്തേക്കും വിട്ടയക്കുമെന്ന് ഓപ്പറേഷനുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ തടങ്കലിൽ വെച്ചിട്ടുള്ള ഗസ്സയിലെ 1,716 പലസ്തീനികളെ തിങ്കളാഴ്ച ഗസ്സയിലെ നാസർ ആശുപത്രിയിൽ വെച്ച് മോചിപ്പിക്കുമെന്നും റോയിട്ടേഴ്‌സ് ഈ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.
content summary: Hostage release sparks hope as Hamas transfers seven captives to the Red Cross