July 16, 2026 |
Share on

ഫ്രാന്‍സില്‍ ഒരു മില്യണ്‍ പേര്‍ പുകവലിയോട് പറഞ്ഞു; ഗുഡ്‌ബൈ

സാമ്പത്തിക ഉന്നതി കൈവരിച്ച രാജ്യങ്ങള്‍ മറ്റ് തട്ടുകളിലുള്ള രാജ്യങ്ങള്‍ക്ക് സമ്മാനിച്ച പകര്‍ച്ച വ്യാധിയായ് പുകവലിയെ വിലയിരുത്താം

2016-2017 സര്‍വ്വെയുടെ ഘട്ടത്തില്‍ പുകവലിക്കാരെ കണ്ട് കണ്ണു തളളിയ നാടാണ് ഫ്രാന്‍സ്. പക്ഷെ ഇത്തവണ, ഇവരില്‍ കുറച്ചുപേര്‍ നല്ല നടപ്പിന് പദ്ധതിയിട്ടു. ഫലത്തില്‍ ഒരു മില്യണ്‍ പേര്‍ പുകവലിയോട് യാത്ര പറഞ്ഞു.

ഫ്രാന്‍സിനെ സംബന്ധിച്ച് ജനതയെടുത്ത ചരിത്രപരമായ തീരുമാനമാണിത്. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്ക്. മാത്രമല്ല, പുകവലി മറന്നവരില്‍ ഏറെയും കൗമാരക്കാരും താഴ്ന്ന വരുമാനം ഉള്ളവരുമാണ്. പുകവലിക്കാരുടെ എണ്ണം നിയന്ത്രിക്കാന്‍ ഭരണകൂടം അവലംബിച്ച നിയന്ത്രണ മാര്‍ഗങ്ങളുടെ ഫലമാണിത്.

ദേശീയ പുകയില -വിരുദ്ധ മാസാചരണം, നിയന്ത്രണ മാര്‍ഗങ്ങള്‍, സിഗരറ്റിന്റെ വില വര്‍ദ്ധനവ് എന്നീ മാര്‍ഗങ്ങളാണ് ഇതിനായി സ്വീകരിച്ചത്. 2016 ലെ സര്‍വ്വെ പ്രകാരം, 18-75 പ്രായക്കാരില്‍ 29.4% നിത്യേന പുകവലിക്കുന്നവരായിരുന്നു. പുതിയ സര്‍വ്വേയില്‍ ഇത് 26.9% ആയി കുറഞ്ഞു.

അസമത്വത്തിന്റെ പ്രതീകമാണ് പുകവലിയെന്ന ആരോഗ്യ മന്ത്രി ആഗ്‌നസ് ബസി (Agnes Buzyn)ന്റെ പ്രസ്താവനയും ജനങ്ങള്‍ സ്വീകരിച്ചു.

ആഗോളതലത്തിലെ കഥ

പുകയില നിയന്ത്രണ മാര്‍ഗങ്ങള്‍ പതിറ്റാണ്ടുകളായ് ലോക രാജ്യങ്ങള്‍ സ്വീകരിച്ചിരുന്നെങ്കിലും ജനസംഖ്യ വര്‍ധനവാണ് ഇവയ്ക്ക് വില്ലനാകുന്നത്. ലോകത്തെ പത്തില്‍ ഒരു മരണം പുകവലി കാരണമാണ്. ചൈന, ഇന്ത്യ, യു.എസ്, റഷ്യ എന്നീ രാജ്യങ്ങളിലാണ് ഇതില്‍ പകുതിയും.

സാമ്പത്തിക ഉന്നതി കൈവരിച്ച രാജ്യങ്ങള്‍ മറ്റ് തട്ടുകളിലുള്ള രാജ്യങ്ങള്‍ക്ക് സമ്മാനിച്ച പകര്‍ച്ച വ്യാധിയായ് പുകവലിയെ വിലയിരുത്താം. പുകയിലക്കെതിരെ നിലവിലുള്ള ‘ചിത്രങ്ങളോട് കൂടിയ’ മുന്നറിയിപ്പ് ഫലം കാണുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

×