ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനും അദ്ദേഹത്തിന്റെ സര്‍ക്കാരിനുമെതിരെ ജനരോധം വ്യാപിക്കുന്നു. പാരിസിലും മറ്റ് നഗരങ്ങളിലും പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി, റോഡുകള്‍ തടസ്സപ്പെടുത്തിയും തീയിട്ടും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങിയതോടെ 200 ല്‍ അധികം പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ‘ബ്ലോക്ക് എവരിതിങ്’ എന്ന ഇടതുപകഷ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് ‘ബ്ലോക്ക് എവരിതിങ്’ പ്രസ്ഥാനത്തിന് തുടക്കം. 80,000 പോലീസുകാരെ വിന്യസിച്ചിട്ടും പ്രതിഷേധക്കാരെ പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ സാധിച്ചില്ല. പടിഞ്ഞാറന്‍ നഗരമായ റെന്നെസില്‍ ഒരു ബസ് കത്തിച്ചതായും, തെക്കുപടിഞ്ഞാറന്‍ മേഖലയിലെ വൈദ്യുതി ലൈനുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയതിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടതായും ആഭ്യന്തര മന്ത്രി ബ്രൂണോ റീട്ടെയിലോ പറഞ്ഞു. പ്രതിഷേധക്കാര്‍ കലാപാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
മുന്‍പ് നടന്ന പ്രതിഷേധങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ അത്ര ശക്തമല്ല. എന്നിരുന്നാലും, പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഭരണത്തില്‍ തുടര്‍ച്ചയായി നടക്കുന്ന പ്രതിഷേധ പരമ്പരകളിലൊന്നാണിത്.
പ്രതിഷേധത്തിന് പിന്നില്‍
പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്റൂവിന് പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പ് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഫ്രാന്‍സില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. പൊതു അവധികള്‍ വെട്ടിക്കുറയ്ക്കുക, പെന്‍ഷന്‍ മരവിപ്പിക്കുക തുടങ്ങിയ കര്‍ശനമായ സാമ്പത്തിക നയങ്ങള്‍ ബെയ്റൂ പ്രഖ്യാപിച്ചിരുന്നു. പരാജയത്തിന് പിന്നാലെ അദ്ദേഹം രാജിവെച്ചു.
തുടര്‍ന്ന്, പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തന്റെ വിശ്വസ്തനും പ്രതിരോധ മന്ത്രിയുമായിരുന്ന 39 വയസ്സുകാരനായ സെബാസ്റ്റ്യന്‍ ലെകോര്‍ണുവിനെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ ഇത് അഞ്ചാമത്തെ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്റെ മുന്‍ഗാമി ബെയ്റൂ വെറും ഒമ്പത് മാസവും അതിനു മുന്‍പുള്ള പ്രധാനമന്ത്രി മൂന്ന് മാസവുമാണ് അധികാരത്തിലിരുന്നത്. തുടര്‍ച്ചയായ മാറ്റങ്ങള്‍ രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണമാവുകയും, മാക്രോണ്‍ ജനങ്ങളുടെ വികാരം അവഗണിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് ശക്തി പകരുകയും ചെയ്തു.
അതുകൊണ്ടാണ് ബെയ്റൂവിന്റെ രാജി കൊണ്ട് മാത്രം പരിഹാരമുണ്ടാകില്ലെന്ന് യൂണിയനുകളും പ്രതിഷേധക്കാരും വാദിക്കുന്നത്. ‘സര്‍ക്കാര്‍ വീണത് നല്ലതാണ്, പക്ഷേ അത് മാത്രം മതിയാവില്ല’ എന്ന് റെയില്‍ യൂണിയനായ സുഡ്-റെയില്‍ സാമൂഹ്യ മാധ്യമമായ എക്സില്‍ കുറിച്ചു.
സാമ്പത്തിക പ്രതിസന്ധിക്ക് മേലുള്ള ജനരോഷം
ഫ്രാന്‍സിന്റെ 43 ബില്യണ്‍ യൂറോയുടെ സാമ്പത്തിക കമ്മി പരിഹരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച സാമ്പത്തിക പരിഷ്‌കരണങ്ങളാണ് പ്രതിഷേധങ്ങളുടെ പ്രധാന കാരണം. രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന പൊതുകടം പരിഹരിക്കുന്നതിനായി ബജറ്റ് പാസാക്കുന്നതിന് പാര്‍ലമെന്റില്‍ സമവായം ഉണ്ടാക്കുക എന്നതാണ് ലെകോര്‍ണുവിന്റെ പ്രധാന ചുമതലയെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചിരുന്നു.
ഈ നടപടികള്‍ താഴ്ന്ന, ഇടത്തരം വരുമാനക്കാരെ മാത്രം ബാധിക്കുമെന്നും സമ്പന്നരെ ഒഴിവാക്കുന്നുവെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. പ്രധാനമന്ത്രി ബെയ്റൂ രാജി വെച്ചെങ്കിലും മാക്രോണ്‍ സര്‍ക്കാര്‍ ഈ നയങ്ങള്‍ തുടരുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.
ജനപിന്തുണ നഷ്ടപ്പെട്ട് മാക്രോണ്‍
മാക്രോണിന്റെ ആദ്യ ഭരണകാലത്ത് രാജ്യവ്യാപകമായി നടന്ന ‘യെല്ലോ വെസ്റ്റ്’ പ്രക്ഷോഭങ്ങള്‍ ഇതിന് ഉദാഹരണമാണ്. 2022-ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷവും അദ്ദേഹത്തിന് പല പ്രതിസന്ധികളെയും നേരിടേണ്ടി വന്നു. ജനങ്ങള്‍ക്കിടയില്‍ വലിയ അതൃപ്തിയുണ്ടാക്കിയ പെന്‍ഷന്‍ പരിഷ്‌കരണങ്ങളും, 2023-ല്‍ പാരീസില്‍ ഒരു കൗമാരക്കാരന്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ കലാപങ്ങളും മാക്രോണിന്റെ ഭരണത്തിന് വലിയ വെല്ലുവിളിയായിരുന്നു.
പുതിയ പ്രധാനമന്ത്രിയായി സെബാസ്റ്റ്യന്‍ ലെകോര്‍ണുവിനെ മാക്രോണ്‍ നിയമിച്ചത് പ്രതിഷേധക്കാര്‍ക്ക് ഒരു വെല്ലുവിളിയായി. സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റ് ആപ്പുകളിലൂടെയും അതിവേഗം വളര്‍ന്നുവന്ന ‘ബ്ലോക്കോണ്‍സ് ടൗട്ട്’ അഥവാ ‘ബ്ലോക്ക് എവരിതിങ്’ എന്ന പ്രസ്ഥാനത്തിനാണ് ഇപ്പോള്‍ പ്രതിഷേധങ്ങളുടെ നിയന്ത്രണം. ടിക്‌ടോക്, എക്‌സ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു ‘ബ്ലോക്ക് എവരിതിങ്’ പ്രസ്ഥാനം രൂപംകൊണ്ടത്.
വ്യക്തമായ നേതൃത്വമില്ലെങ്കിലും ഈ പ്രസ്ഥാനത്തിന് നിരവധി ആവശ്യങ്ങളുണ്ട്. മുന്‍ പ്രധാനമന്ത്രി ബെയ്റൂവിന്റെ രാജിക്ക് കാരണമായ സാമ്പത്തിക പരിഷ്‌കരണങ്ങളും രാജ്യത്തെ വര്‍ധിച്ചുവരുന്ന അസമത്വങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ഈ പ്രസ്ഥാനത്തിന്റെ പെട്ടെന്നുള്ള വളര്‍ച്ച ‘യെല്ലോ വെസ്റ്റ്’ പ്രക്ഷോഭങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. ഇന്ധന നികുതി വര്‍ധനവിനെതിരെ തൊഴിലാളികള്‍ ആരംഭിച്ച ആ സമരം പിന്നീട് സാമ്പത്തിക അസമത്വത്തിലും മാക്രോണിന്റെ നേതൃത്വത്തിലും അതൃപ്തിയുള്ള വിവിധ വിഭാഗം ജനങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
ഇനിയെന്ത്?
പ്രതിഷേധങ്ങള്‍ ഇനിയും രണ്ട് ദിവസം കൂടി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബര്‍ 18-ന് 24 മണിക്കൂര്‍ പണിമുടക്ക് നടത്തുമെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളേഴ്‌സ് യൂണിയന്‍ അറിയിച്ചിട്ടുണ്ട്. ഇത് യാത്രാമേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കിയേക്കാം.
പ്രസിഡന്റ് മാക്രോണിനെയും പുതിയ പ്രധാനമന്ത്രി ലെകോര്‍ണുവിനെയും സംബന്ധിച്ച്, വരുന്ന ആഴ്ചകള്‍ നിര്‍ണായകമാണ്. പ്രതിഷേധങ്ങള്‍ ശാന്തമാക്കാനും ബജറ്റിന് പാര്‍ലമെന്റിന്റെ പിന്തുണ നേടാനും കഴിഞ്ഞില്ലെങ്കില്‍ രാജ്യത്തെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായേക്കാം. Macron faces a new challenge in France; 200 people arrested
Content Summary: Macron faces a new challenge in France; 200 people arrested
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.