കാര്‍ട്ടൂണിലെ ലീഡറും, ലോട്ടറി വില്‍പ്പനയും

പോസ്റ്ററും ഫ്‌ളെക്‌സും ഇല്ലാതിരുന്ന കാലത്തായിരുന്നു ഈ കാര്‍ട്ടൂണ്‍ ചുമരില്‍ വ്യാപകമായത്‌

1980 കളില്‍ കേരളത്തിലെ റോഡുകളില്‍ സൈക്കിളില്‍ ലോട്ടറി വില്‍പ്പന നടത്തുന്നവര്‍ ധാരാളമായുണ്ടായിരുന്നു. സൈക്കിളിന്റെ മുന്നില്‍ കെട്ടിവച്ച കോളാമയില്‍ നിന്ന് ഉയരുന്ന ആവേശം വിതയ്ക്കുന്ന വാക്കുകള്‍ ഏതാണ്ടിങ്ങനെയായിരുന്നു. നാളെ… നാളെ… നാളെ…, ഭാഗ്യം നിങ്ങളെ മാടി വിളിക്കുന്നു… നാളെയാണ് തിരഞ്ഞെടുപ്പ്.

1987ലെ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ദേശാഭിമാനിയില്‍ കാര്‍ട്ടൂണിസ്റ്റ് മധു ഓമല്ലൂര്‍ വരച്ച ലോട്ടറി വില്‍പ്പനക്കാരനായ കെ കരുണാകരന്റെ കാര്‍ട്ടൂണുണ്ട്. ഈ ഇലക്ഷന്‍ കാര്‍ട്ടൂണ്‍ സൂപ്പര്‍ ഹിറ്റായിരുന്നു. കേരളത്തില്‍ ചുമരുകളിലെല്ലാം ഈ കാര്‍ട്ടൂണ്‍ ആര്‍ട്ടിസ്റ്റുകള്‍ വരച്ചു. പോസ്റ്റര്‍ അച്ചടിയും, ഫ്‌ളെക്‌സും വ്യാപകമല്ലാതിരുന്ന കാലത്തായിരുന്നു ഈ കാര്‍ട്ടൂണ്‍ കേരളത്തിന്റെ ചുമരില്‍ വ്യാപകമായി പതിഞ്ഞത്. അതൊരു റെക്കോഡായിരുന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇലക്ഷന്‍ പ്രചരണ സമയത്തെ തുറുപ്പ് ചീട്ടായിരുന്നു ഈ കാര്‍ട്ടൂണ്‍. കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്ന തരത്തില്‍ വ്യാപകമായി ലോട്ടറി വില്‍പ്പന നടന്നിരുന്ന കാലമായിരുന്നു അത്. എന്തായാലും തിരഞ്ഞെടുപ്പില്‍ നായനാര്‍ വന്‍ വിജയം നേടി. ഇടത് മുന്നണിക്ക് പറയുവാനുണ്ടായിരുന്നത് മുഴുവനും ഈ കാര്‍ട്ടൂണായിരുന്നു പറഞ്ഞിരുന്നത്. കാര്‍ട്ടൂണിലെ ലോട്ടറി അനൗണ്‍സ്‌മെന്റ് ഇങ്ങനെയായിരുന്നു…

ആഴ്ച്ചതോറും ഓരോ പ്രതിസന്ധി സ്യഷ്ടിച്ചുകൊണ്ട്, വ്യാഴാഴ്ച്ച തോറും ഒത്തുതീര്‍പ്പുണ്ടാക്കി, മന്ത്രിസഭയുടെ ചരിത്രത്തില്‍ അതിശയമായി മാറിക്കഴിഞ്ഞ… രാജീവ് ഗാന്ധിയുടെ അംഗീകാരത്തോടെ… ജാതിമത വര്‍ഗ്ഗീയ ശക്തികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്ന… അഞ്ച് വര്‍ഷം കൊണ്ട് പത്തൊമ്പത് കോടീശ്വരന്‍മാരേയും എണ്‍പതില്‍പ്പരം ലക്ഷാധിപതികളേയും സ്യഷ്ടിച്ച് കൊണ്ട്… അടുത്ത നറുക്കെടുപ്പ്… നാളെ… നാളെ… സ്‌ക്കൂള്‍ മാനേജര്‍മാരുടേയും കരാറുകാരുടേയും തള്ളിക്കയറ്റം മൂലം ടിക്കറ്റുകളുടെ ദൗര്‍ലഭ്യം ഒരു പ്രശ്‌നമായി മാറി കഴിഞ്ഞ… സമ്മാന തുകയ്ക്ക് സ്വിസ് ബാങ്ക് ഗ്യാരന്റിയും നല്‍കുന്നു… ടിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ വാങ്ങുക… ഇവിടെ നിന്നു തന്നെ വാങ്ങുക…?

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശാഭിമാനി

Content Summary: Iconic election cartoons: how Madhu Omallur’s art led LDF to victory in 1987

This post was last modified on March 23, 2026 3:46 pm

കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്:
Related Post
Leave a Comment