ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. സുഹൃത്തിന്റെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി നാഗ്പൂരിലെത്തിയ ജസ്റ്റിസ് ലോയ തങ്ങളോടൊപ്പം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ആയ (പിഡബ്ല്യുഡി) രവി ഭവനില്‍ താമസിച്ചതായാണ് കൂടെയുണ്ടായിരുന്നതായി പറയുന്ന ജഡ്ജിമാര്‍ മൊഴി നല്‍കിയത്. അതേസമയം ബുക്കിംഗ് രജിസ്റ്ററില്‍ ഇത് സംബന്ധിച്ച വിവരമില്ല. ചില പേജുകള്‍ തന്നെ അപ്രത്യക്ഷമാണെന്ന് കാരവാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ തന്നെ രവിഭവനില്‍ ലോയ താമസിച്ചു എന്നതിന് പോലും തെളിവില്ലെന്ന് കാരവാന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവരാവകാശ പ്രകാരം ലഭിച്ച രേഖകളാണ് പുതിയ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ലോയയ്‌ക്കോ മറ്റ് കൂടെയുണ്ടായിരുന്നതായി പറയുന്ന മറ്റ് ജഡ്ജിമാര്‍ക്കോ വേണ്ടി റൂം ബുക്ക് ചെയ്തത് സംബന്ധിച്ച യാതൊരു തെളിവുകളുമില്ല.
2014 നവംബര്‍ 28നും ഡിസംബര്‍ ആറിനുമിടെ രവിഭവന്‍ രജിസ്റ്ററില്‍ ഒരു എന്‍ട്രി മാത്രമാണ് കാണുന്നത് – നവംബര്‍ 30ന്. ഒരു ജഡ്ജിയുടെ പോലും പേരില്ല. ആറ് ദിവസത്തെ പേജുകള്‍ ഇതിലില്ലെന്നും കാരവാന്‍ പറയുന്നു. 2014 നവംബര്‍ 30ന് രവിഭവന്‍ രജിസ്റ്ററില്‍ ഒരു എന്‍ട്രി മാത്രമാണ് കാണുന്നത് – എഐസിസി പട്ടിക ജാതി വകുപ്പ് ചീഫ് ആയ നിതിന്‍ റാവത്തിന്റേത് മാത്രമാണ് എന്‍ട്രിയായി വന്നിട്ടുള്ളത്. അതേസമയം രവിഭവനില്‍ താന്‍ ആ സമയത്ത് മുറിയെടുത്തിരുന്നോ എന്ന് ഓര്‍മ്മയില്ല എന്നാണ് നിതിന്‍ റാവത്ത് കാരവാനോട് പറഞ്ഞത്.
2014 നവംബര്‍ 30ന് പുലര്‍ച്ചെ മുതല്‍ ഡിസംബര്‍ ഒന്ന് രാവിലെ ഏഴ് മണി വരെ ജഡ്ജിമാരായ ബിഎച്ച് ലോയയ്ക്കും വിനയ് ജോഷിയ്ക്കും രവി ഭവനില്‍ റൂം വേണം എന്നാണ് നിയമ വകുപ്പ് പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നത്. അതേസമയം ഇത്തരമൊരു ബുക്കിംഗ് രവിഭവന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. ഫോണ്‍ വഴിയുള്ളതടക്കമുള്ള എല്ലാ ബുക്കുകളും രജിസ്റ്ററില്‍ രേഖപ്പെടുത്താറുണ്ടെന്ന് ജീവനക്കാര്‍ കാരവാനോട് പറഞ്ഞു. സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ലോയ നാഗ്പൂരിലെത്തി എന്നാണ് സഹപ്രവര്‍ത്തകരായ ജഡ്ജിമാരും മഹാരാഷ്ട്ര സര്‍ക്കാരും കോടതിയില്‍ പറഞ്ഞത്. എന്നാല്‍ നിയമവകുപ്പിന്റെ കത്തില്‍ പറയുന്നത് അടിയന്തര സര്‍ക്കാര്‍ കാര്യത്തിനായി എന്നാണ്. ജഡ്ജി സ്വപ്ന ജോഷിയുടെ ബന്ധുവിന്റെ വിവാഹം നവംബര്‍ 30നാണ് നടന്നത്. ഏഴ് ജഡ്ജിമാര്‍ക്ക് സൂട്ട് ആവശ്യപ്പെട്ട് നാഗ്പൂര്‍ ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റി നവംബര്‍ 19ന് പിഡബ്ല്യുഡിക്ക് കത്ത് നല്‍കിയിരുന്നു. ജഡ്ജിമാരായ സ്വപ്ന ജോഷി, ശ്രീകാന്ത് കുല്‍ക്കര്‍ണി, ആര്‍ജി അവ്ചത്, ആര്‍എന്‍ ലഡ്ഡ, എസ്എം മോഡക്, എസ്ബി ബഹല്‍കര്‍, എല്‍ഡി ബിലെ എന്നിവര്‍ അടിയന്തര ആവശ്യത്തിനായി നാഗ്പൂരിലേയ്ക്ക് പോകുന്നു എന്ന് കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇവരുടെ ആരുടേയും പേരുകള്‍ രവി ഭവന്‍ രജിസ്റ്ററിലില്ല. മോഡകും കുല്‍കര്‍ണിയും മൊഴി ജസ്റ്റിസ് ലോയുടെ മരണം സ്വാഭാവികമാണ് എന്ന് കാണിച്ച് കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
ഏപ്രിലില്‍ ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയത് മഹാരാഷ്ട്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കണക്കിലെടുത്താണ്. ലോയയ്ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി സൂട്ട് റൂം ആവശ്യപ്പെട്ടുകൊണ്ടുള്ള നിയമ വകുപ്പിന്റെ കത്തോ രവി ഭവനില്‍ ബുക്കിംഗ് രേഖയോ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. ലോയയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കാന്‍ സഹായകമാകുമായിരുന്ന പേജുകള്‍ കാണാനില്ല എന്നതിന്റെ അര്‍ത്ഥം തെളിവുകള്‍ നശിപ്പിക്കപ്പെട്ടു എന്നാണെന്ന് കാരവാന്‍ ചൂണ്ടിക്കാട്ടുന്നു.
വായനയ്ക്ക്: https://goo.gl/cqi4Ze
https://www.azhimukham.com/india-did-justiceloya-took-room-ravibhan/
This post was last modified on October 13, 2018 7:44 pm
Leave a Comment