June 03, 2026 |
Share on

ട്രംപ് പറഞ്ഞതുപോലെയല്ല, ആയുധശേഷി കൊണ്ട് ഇറാന്‍ ഇപ്പോഴും കരുത്തര്‍

ഇറാന്റെ മിസൈല്‍ ശേഷി തകര്‍ന്നൈന്ന ട്രംപ് ഭരണകൂടത്തിന്റെ വാദം തെറ്റെന്ന് യു.എസ്. രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

ഇറാന്റെ സൈനിക ശേഷി പൂര്‍ണമായും തകര്‍ത്തുവെന്ന ട്രംപ് ഭരണകൂടത്തിന്റെ അവകാശവാദങ്ങള്‍ തള്ളി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ പുതിയ കണ്ടെത്തലുകള്‍ പുറത്ത്. ദി ന്യൂയോര്‍ക്ക് ടൈംസ് ആണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ മാസം ആദ്യം പുറത്തുവന്ന ക്ലാസിഫൈഡ് അസസ്മെന്റുകള്‍ പ്രകാരം, ഇറാന്‍ തങ്ങളുടെ ഭൂരിഭാഗം മിസൈല്‍ കേന്ദ്രങ്ങളും ലോഞ്ചറുകളും ഭൂഗര്‍ഭ സൗകര്യങ്ങളും ഇതിനകം തന്നെ വീണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുദ്ധത്തില്‍ ഇറാന്റെ സൈന്യം നാമാവശേഷമായെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെയും വാദങ്ങള്‍ക്ക് വിരുദ്ധമാണ് ഈ രഹസ്യാന്വേഷണ വിവരങ്ങള്‍.

ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള 33 മിസൈല്‍ കേന്ദ്രങ്ങളില്‍ 30 എണ്ണവും ഇറാന്‍ വീണ്ടും പ്രവര്‍ത്തനസജ്ജമാക്കിയതായാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച ഏറ്റവും ആശങ്കാജനകമായ വിവരം. ലോകത്തെ എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ തന്ത്രപ്രധാനമായ പാതയിലൂടെ സഞ്ചരിക്കുന്ന അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്കും ഓയില്‍ ടാങ്കറുകള്‍ക്കും ഇത് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഈ കേന്ദ്രങ്ങളിലെ മിസൈലുകള്‍ മൊബൈല്‍ ലോഞ്ചറുകള്‍ വഴി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാനോ അല്ലെങ്കില്‍ നേരിട്ട് വിക്ഷേപിക്കാനോ ഇറാനു കഴിയുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവില്‍ മൂന്ന് മിസൈല്‍ കേന്ദ്രങ്ങള്‍ മാത്രമാണ് ഇറാനു അപ്രാപ്യമായി തുടരുന്നത്.

ഫെബ്രുവരി 28-ന് ആരംഭിച്ച ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ എന്ന സംയുക്ത യു.എസ്-ഇസ്രയേല്‍ സൈനിക നീക്കത്തിലൂടെ ഇറാന്റെ സൈന്യം നിഷ്‌ക്രിയമായെന്നായിരുന്നു പെന്റഗണിന്റെ അവകാശവാദം. എന്നാല്‍, യുദ്ധത്തിന് മുന്‍പുണ്ടായിരുന്ന മിസൈല്‍ ശേഖരത്തിന്റെയും മൊബൈല്‍ ലോഞ്ചറുകളുടെയും 70 ശതമാനത്തോളം ഇറാന്‍ ഇപ്പോഴും കൈവശം വെച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ഭൂഗര്‍ഭ മിസൈല്‍ സംഭരണശാലകളില്‍ 90 ശതമാനവും ഭാഗികമായോ പൂര്‍ണ്ണമായോ ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമാണെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിച്ച് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ഭരണകൂടം ഈ കണ്ടെത്തലുകളെ കര്‍ശനമായി എതിര്‍ക്കുകയാണ്. ഇറാന്‍ സൈന്യം തകര്‍ക്കപ്പെട്ടുവെന്ന പ്രസ്താവന വൈറ്റ് ഹൗസ് വക്താവ് ഒലീവിയ വെയില്‍സ് ആവര്‍ത്തിച്ചു. സൈന്യം പുനഃസംഘടിപ്പിക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന തരത്തിലുള്ള പരാമര്‍ശമാണ് പ്രസിഡന്റ് ട്രംപ് നടത്തിയത്. മാധ്യമങ്ങള്‍ ഇറാന്റെ പി.ആര്‍ ഏജന്റുമാരെപ്പോലെ പെരുമാറുന്നു എന്നാണ് പെന്റഗണ്‍ ഇതിനോട് പ്രതികരിച്ചത്.

അമേരിക്ക നേരിടുന്ന മറ്റൊരു പ്രധാന പ്രതിസന്ധി ആയുധശേഖരത്തിലുണ്ടായ കുറവാണ്. ടോമാഹോക്ക് ക്രൂയിസ് മിസൈലുകള്‍, പാട്രിയറ്റ് ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ തുടങ്ങിയവയുടെ ശേഖരം വലിയ തോതില്‍ കുറഞ്ഞതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ഭീഷണി നേരിടാന്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തണമെങ്കില്‍ നിലവിലുള്ള പരിമിതമായ ആയുധശേഖരത്തെ അത് കാര്യമായി ബാധിക്കും. യുക്രെയ്ന്‍ പോലുള്ള സഖ്യകക്ഷികള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നതിനെയും ഇത് തടസ്സപ്പെടുത്തിയേക്കാം.

ഇറാന്റെ ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കുന്നതിന് പകരം അവയുടെ പ്രവേശന കവാടങ്ങള്‍ മാത്രം അടയ്ക്കുക എന്ന തന്ത്രമാണ് അമേരിക്കന്‍ സൈന്യം സ്വീകരിച്ചിരുന്നത്. ബങ്കര്‍ ബസ്റ്റര്‍ മിസൈലുകളുടെ കുറവും ഭാവിയില്‍ ചൈനയുമായോ വടക്കന്‍ കൊറിയയുമായോ ഉണ്ടായേക്കാവുന്ന യുദ്ധങ്ങള്‍ക്കായി അവ കരുതിവെക്കേണ്ടി വന്നതുമാണ് ഇതിന് കാരണമായത്. എന്നാല്‍ ഈ തന്ത്രം വേണ്ടത്ര ഫലപ്രദമായില്ലെന്നും ഇറാന്റെ തിരിച്ചുവരവിനുള്ള ശേഷി അമേരിക്ക കുറച്ചുകാണിച്ചുവെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു. നിലവിലെ വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ട് യുദ്ധം പുനരാരംഭിക്കുകയാണെങ്കില്‍, ഇറാന്റെ ഈ സൈനിക ശേഷി അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Summary: U.S. intelligence report refutes Trump administration’s claim that Iran’s missile capabilities have been destroyed

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×