ഹോര്‍മുസില്‍ നികുതി പിരിക്കാന്‍ ഇറാന്‍; പ്രതിഷേധവുമായി ഗള്‍ഫ് രാജ്യങ്ങള്‍

സമാധാന കരാറിന്റെ പേരില്‍ അമേരിക്കയും ഇസ്രയേലും തമ്മിലുള്ള തര്‍ക്കും കൂടുതല്‍ രൂക്ഷമാകുന്നു

Hormuz-Iran Maritime Tax

ഹോര്‍മുസില്‍ പുതിയ സമുദ്ര നികുതി ഈടാക്കാന്‍ ഇറാന്‍ പദ്ധതിയിടുന്നു. യു.എസ്-ഇറാന്‍ സമാധാന കരാറിന് പിന്നാലെയാണ് പശ്ചിമേഷ്യയില്‍ പുതിയ നയതന്ത്ര തര്‍ക്കങ്ങള്‍ വഴിവയ്ക്കുന്ന നീക്കവുമായി ഇറാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ് (എംഒയു) ഒപ്പുവെച്ചതിന് പിന്നാലെ ആരംഭിച്ച 60 ദിവസത്തെ ചര്‍ച്ചകളെ ഏറെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമായിരിക്കുമിത്.

തന്ത്രപ്രധാനമായ ഈ കടലിടുക്ക് ഇപ്പോള്‍ തങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്നും ഇത് അമേരിക്കയ്ക്കെതിരായ ചരിത്രവിജയമാണെന്നുമാണ് ടെഹ്‌റാന്റെ അവകാശം. ഇതോടൊപ്പം, കപ്പലുകള്‍ക്ക് അകമ്പടി സേവിക്കാനുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ നാവിക ദൗത്യ നീക്കങ്ങളെ ഇറാന്‍ സ്വാഗതം ചെയ്യില്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച ഇറാനുമേലുള്ള ഉപരോധം യു.എസ് പിന്‍വലിച്ചതോടെ എണ്ണക്കപ്പലുകള്‍ ഈ മേഖലയിലൂടെ സ്വതന്ത്രമായി സഞ്ചരിച്ചുതുടങ്ങിയിട്ടുണ്ട്.

എന്നാല്‍, ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ പുതിയ നികുതി നീക്കങ്ങളെ സൗദി അറേബ്യയും യു.എ.ഇയും ശക്തമായി എതിര്‍ക്കുകയാണ്. യുദ്ധത്തിന് മുമ്പ് ഈ മേഖലയിലൂടെയുള്ള കപ്പല്‍ ഗതാഗതം സുഗമമായിരുന്നുവെന്നും സുരക്ഷാ-പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നും സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരന്‍ ചൂണ്ടിക്കാട്ടി. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്ന പുതിയ പരിഷ്‌കാരങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും പഴയ അവസ്ഥയിലേക്ക് കാര്യങ്ങള്‍ മടങ്ങണമെന്നുമാണ് സൗദിയുടെ നിലപാട്.

യുദ്ധകാലത്ത് തങ്ങളുടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ഇറാന്റെ ഭാഗത്തുനിന്ന് നിരവധി ആക്രമണങ്ങള്‍ ഉണ്ടായതായി യു.എ.ഇ പോളിസി പ്ലാനിംഗ് ഡയറക്ടര്‍ മുആത് അല്‍വാരി വ്യക്തമാക്കി. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇസ്രയേല്‍ മികച്ചൊരു പ്രതിരോധ പങ്കാളിയായി മാറിയെന്നും അബ്രഹാം ഉടമ്പടിയുടെ അടിസ്ഥാനത്തിലുള്ള ഇസ്രയേലുമായുള്ള യു.എ.ഇയുടെ ബന്ധം വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും, അമേരിക്കയുടെ സഹകരണത്തോടെ രൂപീകരിക്കുന്ന 350 ബില്യണ്‍ ഡോളറിന്റെ പുനര്‍നിര്‍മ്മാണ ഫണ്ടിലേക്ക് നിക്ഷേപം ആകര്‍ഷിക്കാനും ഇറാന്‍ വിദേശകാര്യ മന്ത്രാലയം ശ്രമങ്ങള്‍ ആരംഭിക്കുന്നതിനിടയിലാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഈ പ്രതികരണങ്ങള്‍ പുറത്തുവരുന്നത്.

അതുപോലെ തന്നെ, യു.എസ് ഒപ്പുവെച്ച കരാറിന്റെ നിബന്ധനകള്‍ക്കെതിരെ ഇസ്രയേലില്‍ വലിയ രാഷ്ട്രീയ-മാധ്യമ പ്രതിഷേധം ഉയരുകയാണ്. അമേരിക്കയുടെ ബലഹീനത മൂലമാണ് ഇറാന് മേലുള്ള യുദ്ധം പരാജയപ്പെട്ടതെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ വിമര്‍ശിച്ചു. എന്നാല്‍, ഇസ്രയേലിന്റെ ഈ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് രംഗത്തെത്തി. ലോകത്ത് ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ഒരേയൊരു ഭരണാധികാരി ഡൊണാള്‍ഡ് ട്രംപ് മാത്രമാണെന്നും, തന്ത്രപ്രധാനമായ ഏക സഖ്യകക്ഷിയെ ഇസ്രയേല്‍ ഭരണകൂടം ആക്രമിക്കരുതെന്നും വാന്‍സ് ഓര്‍മ്മിപ്പിച്ചു.

സമാധാന കരാറിന്റെ ഭാഗമായി സ്വിറ്റ്സര്‍ലന്‍ഡില്‍ വെള്ളിയാഴ്ച നടത്താനിരുന്ന ഔദ്യോഗിക ഒപ്പുവെക്കല്‍ ചടങ്ങ് പെട്ടെന്ന് റദ്ദാക്കിയത് അന്താരാഷ്ട്ര തലത്തില്‍ വലിയ തിരിച്ചടിയായി. ട്രംപും ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും കരാറില്‍ നേരത്തെതന്നെ ഒപ്പുവെച്ചിരുന്നതിനാല്‍ ചടങ്ങ് റദ്ദാക്കപ്പെട്ടതോടെ മുഖ്യ മധ്യസ്ഥനായ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സ്വിസ് യാത്രയും മുടങ്ങി. എങ്കിലും സ്വിറ്റ്സര്‍ലന്‍ഡിലെ ലൂസേണ്‍ തടാകക്കരയിലുള്ള ബര്‍ഗന്‍സ്റ്റോക്ക് റിസോര്‍ട്ടില്‍ വെച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള സാങ്കേതികതല ചര്‍ച്ചകള്‍ തുടരുമെന്ന് ഇറാന്‍ അറിയിച്ചു. ഇറാനുമേലുള്ള എണ്ണ ഉപരോധം നീക്കുന്നതും ഹോര്‍മുസ് കടലിടുക്കിലെ സ്വതന്ത്ര ഗതാഗതവും ഉള്‍പ്പെടെയുള്ള 14 ഇന കരാര്‍ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചായിരിക്കും ഈ ചര്‍ച്ചകള്‍.

ഇതിനിടയിലും അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് വലിയ അയവ് വന്നിട്ടില്ല. ഇസ്രയേല്‍ സൈന്യം തെക്കന്‍ ലെബനനിലെ 600 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇപ്പോഴും കൈവശം വെച്ചിരിക്കുകയാണ്. സുരക്ഷാ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഈ മേഖലയില്‍ സൈന്യത്തെ നിലനിര്‍ത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. ഇറാന്റെ ആണവ പദ്ധതികള്‍ തടയുക എന്ന ലക്ഷ്യത്തില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ലെബനന്റെ പ്രാദേശിക അഖണ്ഡത ഉറപ്പാക്കാന്‍ ഇസ്രയേല്‍ സൈന്യം പൂര്‍ണ്ണമായും പിന്മാറണമെന്നും ഇതിന് ട്രംപ് മുന്‍കൈ എടുക്കണമെന്നുമാണ് ഇറാന്റെ നിലപാട്. ലെബനന്‍, ഹിസ്ബുള്ള, ഇസ്രയേല്‍ എന്നിവരുള്‍പ്പെടെ എല്ലാ മേഖലകളിലും പൂര്‍ണ്ണമായ വെടിനിര്‍ത്തലാണ് യു.എസ് പ്രതീക്ഷിക്കുന്നതെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. തന്റെ പിതാവിന്റെ വധത്തെത്തുടര്‍ന്ന് മാര്‍ച്ചില്‍ അധികാരം ഏറ്റെടുത്ത ശേഷം ഖമേനി ഇതുവരെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. സ്വന്തം നിസ്സഹായാവസ്ഥ കാരണമാണ് ട്രംപ് എല്ലാ സമ്മര്‍ദ്ദതന്ത്രങ്ങളും ഉപയോഗിച്ച് ഈ കരാറിലേക്ക് എത്തിയതെന്നാണ് ഖമേനിയുടെ വിലയിരുത്തല്‍. അതിനിടെ, അതിര്‍ത്തിയില്‍ ഇസ്രയേലിന്റെ ഡ്രോണ്‍ ആക്രമണങ്ങളും ഷെല്ലാക്രമണങ്ങളും തുടരുകയാണ്. ഇസ്രയേല്‍ സൈന്യത്തിന് നേരെ നടത്തിയ തിരിച്ചടികളുടെ ഉത്തരവാദിത്തം ഹിസ്ബുള്ളയും ഏറ്റെടുത്തിട്ടുണ്ട്. എണ്ണ കയറ്റുമതി പുനരാരംഭിച്ചാലും യുദ്ധം വരുത്തിവെച്ച കനത്ത സാമ്പത്തിക നഷ്ടത്തില്‍ നിന്നും ഇറാന്‍ സമ്പദ്വ്യവസ്ഥ പെട്ടെന്ന് സാധാരണ നിലയിലേക്ക് തിരിച്ചെത്തില്ലെന്ന് ഇറാന്റെ സാമ്പത്തിക കാര്യ മന്ത്രി സയ്യിദ് അലി മദനിസാദെ വ്യക്തമാക്കി.

Content Summary; Iran plans to impose a new maritime tax in the strategic Strait of Hormuz following the US-Iran peace deal, sparking sharp criticism and diplomatic tensions from Saudi Arabia, the UAE, and Israel.

This post was last modified on June 19, 2026 12:43 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment